കീവ് ∙ യുക്രെയ്നിലെ കിഴക്കൻ തുറമുഖനഗരമായ മരിയുപോൾ പൂർണമായും പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. അസോവ് കടൽത്തീരത്തെ ഉരുക്കുനിർമാണശാല ഒളിത്താവളമാക്കിയ യുക്രെയ്ൻ സൈനികരോടു കീഴടങ്ങാൻ അന്ത്യശാസനവും നൽകി. നഗരത്തിന്റെ 80 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണു റിപ്പോർട്ട്.
മരിയുപോൾ വീണേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കിയും സൂചന നൽകി. നഗരത്തിന്റെ ചെറിയ ഭാഗം മാത്രമേ തങ്ങളുടെ നിയന്ത്രണത്തിലുള്ളൂവെന്നും യുക്രെയ്ൻ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്നും സെലെൻസ്കി പറഞ്ഞു.
റഷ്യൻ അതിർത്തിയോടു ചേർന്ന ഡോൺബാസ് മേഖലയിലെ പ്രധാന തുറമുഖമാണു മരിയുപോൾ. യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലും ദുരിതവുമുണ്ടായത് ഇവിടെയാണ്. കീഴടങ്ങൽ സ്ഥിരീകരിച്ചാൽ, റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രധാന യുക്രെയ്ൻ നഗരമാവും മരിയുപോൾ. അതിനിടെ കീവ്, ഹർകീവ് എന്നീ നഗരങ്ങൾ അടക്കം യുക്രെയ്നിന്റെ മറ്റു മേഖലകളിൽ ഇന്നലെയും റഷ്യ മിസൈലാക്രമണം തുടർന്നു. ഹർകീവിൽ 9 പേർ കൊല്ലപ്പെട്ടു.
English Summary: Russia claims full control over Ukraine’s Mariupol













