സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന് മിന്നും ജയം. കരുത്തരായ വെസ്റ്റ് ബംഗാളിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്. നൗഫൽ പി എൻ, ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്.ജയത്തോടെ കേരളം സെമി സാധ്യത കേരളം സജീവമാക്കി.
ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മധ്യനിരയിൽ ഇരു ടീമുകളും തമ്മിൽ കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ പലപ്പോഴും മുൻതൂക്കം കേരളത്തിനായിരുന്നു. എന്നാൽ ഗോളിനുള്ള അവസരം ഉണ്ടാക്കിയെടുക്കാൻ കേരളത്തിനായില്ല. ഇടക്ക് അർജുൻ ജയരാജ് എടുത്ത ഫ്രീകിക്ക് ബംഗാൾ ബോക്സിൽ അപകടം വിതച്ചുങ്കിലും ഗോൾ എന്നത് അപ്പോഴും അകലെയായി. മികച്ച ത്രൂ ബോൾ നൽകാനുള്ള സോയൽ ജോഷിയുടെ ശ്രമം ബംഗാൾ പ്രതിരോധവും തടഞ്ഞു. മറു വശത്ത് ശുബം ബോവ്ശിക്കിന്റെ വേഗത കേരളത്തിനു പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഫർദിൻ അലി മുല്ലയും ബംഗാളിനായി അവസരങ്ങൾ ഉണ്ടാക്കി.
അതേസമയം നേരത്തെ നടന്ന മത്സരത്തില് മേഘാലയ ജയിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി ഒരു ഗോള്‍ നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവുംനേടി.