കീവ് ∙ ഡോൺബാസ് ഉൾപ്പെടെ കിഴക്കൻ മേഖല റഷ്യയ്ക്ക് അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു. സമാധാന ചർച്ചകൾ യുക്രെയ്ൻ ഉഴപ്പുകയാണെന്ന് ആരോപിച്ച റഷ്യ, തന്ത്രപ്രധാന സൈനികകേന്ദ്രങ്ങളിൽ ബോംബാക്രമണം രൂക്ഷമാക്കി. ഇത്തരം 16 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹർകീവ്, സപോറീഷ, ഡോനെട്സ്ക്, നിപ്രോപെട്രോവ്സ് മേഖലകളിലും മിക്കലയേവ് തുറമുഖത്തുമാണ് ആക്രമണം നടത്തിയത്.
റഷ്യൻ സേനയുടെ പിടിയിലായ 2 ബ്രിട്ടിഷ് പൗരന്മാർ കൈമാറ്റവ്യവസ്ഥയിൽ മോചനം അഭ്യർഥിച്ച് റഷ്യൻ ടിവിയിൽ പ്രത്യക്ഷപ്പെട്ടു. യുക്രെയ്ന്റെ പിടിയിലുള്ള റഷ്യൻ അനുകൂല രാഷ്ട്രീയ നേതാവ് വിക്തോർ മെദ്‌വെദ്‌ചുക്കിനെ വിട്ടയച്ചാൽ ഇവരെ മോചിപ്പിക്കാമെന്നുള്ള റഷ്യൻ നിലപാടിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചർച്ച നടത്തണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ബ്രിട്ടനിൽനിന്നുള്ള ഷോൺ പിനർ, എയ്ഡൻ ആസ്‍ലിൻ എന്നിവർ യുക്രെയ്ൻ സേനയ്ക്കൊപ്പം മരിയുപോളിൽ റഷ്യയ്ക്കെതിരെ പോരാടുകയായിരുന്നു. മരിയുപോളിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയാൽ മെദ്‌വെദ്‌ചുക്കിനെ വിട്ടയയ്ക്കാമെന്നാണ് യുക്രെയ്ൻ നിലപാട്.
യുക്രെയ്ൻ മിസൈലാക്രമണത്തിൽ മുങ്ങുന്നതിനു മുൻപ് തീപിടിച്ച നിലയിലുള്ള റഷ്യൻ യുദ്ധക്കപ്പൽ മോസ്കയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 24നു റഷ്യൻ ആക്രമണം തുടങ്ങി ഇതുവരെ 48.36 ലക്ഷം യുക്രെയ്ൻകാർ രാജ്യം വിട്ടതായി യുഎൻ കണക്കാക്കുന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War













