കഠ്‌മണ്ഡു ∙ നേപ്പാളിൽ ചെറുവിമാനം തകർന്ന പർവതച്ചെരുവിൽ ഒരു മൃതദേഹം കൂടി കണ്ടെങ്കിലും കനത്ത മഴ മൂലം വീണ്ടെടുക്കാനായില്ല. കാണാതായ മറ്റൊരാൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു. വിമാനഭാഗങ്ങളിൽ നിന്ന് 20 മൃതദേഹങ്ങളാണ് ഇതിനകം വീണ്ടെടുത്തത്.
4 ഇന്ത്യക്കാരടക്കം 22 പേരുമായി ഞായറാഴ്ച രാവിലെ 9.55 ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസോമിലേക്കു പറന്ന താര എയറിന്റെ ഇരട്ട എൻജിനുള്ള 9എൻ-എഇടി വിമാനത്തിനു 15 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പർവത പ്രദേശമായ ലാനിങ്ഗോളയിലാണു വിമാനം തകർന്നുവീണത്.
മഹാരാഷ്ട്രയിലെ താനയിൽ നിന്നുള്ള അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി, മക്കളായ ധനുഷ്, റിതിക എന്നിവരാണു മരിച്ച ഇന്ത്യക്കാർ. വിമാനം കാണാതായി 20 മണിക്കൂറിനുശേഷമാണു ദുഷ്കരമായ പർവതമേഖലയിൽ വിമാനഭാഗങ്ങൾ കണ്ടെത്തിയത്. ഇതേ മേഖലയിൽ 2016 ൽ താര എയറിന്റെ മറ്റൊരു വിമാനം തകർന്നുവീണ് 23 പേരാണു മരിച്ചത്.













