ദാരിദ്ര്യം പാപമല്ലെന്നു പറയുന്നത് ‘കാല’ത്തിലെ കൃഷ്ണൻകുട്ടിയാണ്.
‘ആൾക്കൂട്ടത്തിൽ തനിയേ’യിൽ രാജൻറെ കഥാപാത്രവും അതുതന്നെ പറയുന്നുണ്ട്.
വിശന്നുവലഞ്ഞ് നടന്നുപോകവേ, അടുത്തുള്ള ചായക്കടയില് തൂക്കിയിട്ട പഴക്കുലകൾ കണ്ടപ്പോൾ കാലണയുടെ വിലയറിയുന്നസേതു.
രാത്രിഭക്ഷണം കഴിക്കാതെ രാവുത്തരുടെ പീടികയുടെ മുന്നിലൂടെ നടക്കുമ്പോൾ ഒന്നരയണയുടെ വിലയയറിയുന്ന സേതു.
മരക്കച്ചവടത്തിൽ ലേലം വിളിക്കാതിരുന്നതിന് കൈക്കൂലിയായി കിട്ടുന്നത് അയ്യായിരം രൂപ ബനിയനകത്ത് ഒളിപ്പിക്കുന്ന സേതു.
മാസത്തിൽ നാലുറുപ്പിക പതിമൂന്നണ ഫീസില്ലാതെ പഠനം ദുഷ്ക്കരമായ അപ്പു.
ഒരു നാഴി അരി അധികംതരാമോ എന്നു ചോദിച്ചപ്പോ അമ്മയുടെ ചെകിടടച്ച് ആഞ്ഞടിക്കുന്ന അമ്മാവൻ.
പട്ടിണികിടക്കവേ, ചതച്ചിട്ട ചേര കണക്കേ ഇഴഞ്ഞുനീങ്ങുന്ന രാത്രി.
ജാനുവിന്റെ കുറിയിൽ നറുക്കിന് ചേരാൻ അഞ്ചൂരൂപ ചോദിക്കുന്ന സരോജിനി.
ഭഗവതിക്കെന്തിനാടാ നിധിയെന്നു ചോദിക്കുന്ന കുട്ട്യേടത്തി.
ഒരു മൂടുകപ്പ വിശന്നപ്പോ പറിച്ചുതിന്നതിന് തന്തയെന്നുപറയുന്ന റാസ്ക്കൽ എന്ന് ജയരാജ്.
ഒരുവീടും കുടിയുമുണ്ടാക്കണം. പത്തിരുപത് കൊല്ലമായി നയിക്കാന് തുടങ്ങീട്ടും വീടും കുടിം ഇല്ലാത്ത ബാപ്പൂട്ടി കേറിക്കിടക്കാൻ സ്ഥലമില്ലകുട്ടിക്കാലത്ത് ചായപ്പീടികയിലും പൊന്നാനിയിൽ തേങ്ങയും കയറ്റിവരുന്ന വഞ്ചിയിലും ജീവിതം തള്ളിനീക്കുന്ന ബാപ്പൂട്ടി.
സോപ്പിന് വിലചോദിക്കുന്ന നബീസു പക്ഷേ വാങ്ങുന്നത് സൂചിയാണ്.
മലയനോട് തൊടുത്തുമരിച്ച ചന്തുവിന്റെ അഛൻ
പൊന്നപണംവെച്ച് ദായം കളിക്കാൻ പഠിച്ച പുത്തൂരംവീട്ടിലെ കുട്ടികൾ.
വാൾക്കണയിലെ ചോറുകൊണ്ടുമാത്രം കഴിഞ്ഞ ചേകവന്റെ മകൻ.
ഗുരുദക്ഷിണയായി പെരുവിരൽ ഛേദിക്കേണ്ടിവന്ന ഏകലവ്യൻ
ആയുധാഭ്യാസത്തിൽ അഛനാരെന്നു ചോദിച്ച് അപമാനിക്കപ്പെട്ട കർണ്ണൻ.
കേട്ടറിവില്ലെന്ന നാടുവാഴിയുടെ പുഛത്തിന് മുന്നിൽ അപമാനിതനാകുന്ന ചന്തു.
ആണായിപ്പിറന്ന ഒരു റാസ്ക്കലും എന്നോട് ദയ കാട്ടിയിട്ടില്ല എന്നു പറയുന്ന തൃഷ്ണയിലെ സ്ത്രീ….
ഖസാക്കിലെ സന്പദ് വ്യവസ്ഥപോലെ എം.ടി. സാഹിത്യത്തിലും ഉണ്ട് അതിന്റെ സമ്പദ് വ്യവസ്ഥ.
മലയാളത്തിന്റെ ഇതിഹാസകാരൻ എംടിയെ നാളെ നവതി തൊടുന്നു.










