സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം താൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാഖ് ഗുർണയ്ക്ക്. 1986 ൽ വോളെ സോയിങ്കയ്ക്ക് ലഭിച്ചശേഷം പിന്നീട് ഒരു കറുത്ത വംശജനായ ആഫ്രിക്കൻ സ്വദേശിക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത് ഈ വർഷമാണ്. സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക.
സംസ്‌കാരത്തിനും ഭൂഖണ്ഡത്തിനും ഇടയിലുള്ള വലിയ അന്തരത്തിൽ അകപ്പെടുന്ന അഭയാർത്ഥികളുടെ വിധിയും കൊളോണിയിസത്തിന്റെ സ്വാധീനവും ആഴത്തിൽ പരിശോധിക്കുന്ന രചനയെന്നാണ് നൊബേൽ കമ്മിറ്റി ഗുർണയുടെ എഴുത്തുകളെ വിശേഷിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘മെമറി ഓഫ് ഡിപാർചർ’ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആഫ്ടർലൈവ്‌സിൽ വരെ കിഴക്കൻ ആഫ്രിക്കയെ കുറിച്ച് ലോകമറിഞ്ഞിരുന്ന സ്ഥിരരൂപത്തെ ഉടച്ച് വാർത്ത് പുറംലോകത്തിന് തികച്ചും അന്യമായ വൈവിധ്യമാർന്ന സംസ്‌കാരത്തെയാണ് തുറന്ന് കാട്ടുന്നതെന്ന് നൊബേൽ കമ്മിറ്റി അധ്യക്ഷൻ ആൻഡേഴ്‌സ് ഓൽസൺ പറയുന്നു.
താൻസാനിയയിലെ സാൻസിബർ ദ്വീപ് സ്വദേശിയായ അബ്ദുൾറസാഖ് ഗുർണ, 1960 ൽ അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. പത്ത് നോവലുകളും നിരവധി ചെറുകഥകളും ഇതിനോടകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.