LIMA WORLD LIBRARY

ദേശീയ സാമ്പത്തിക നയത്തിന് ശ്രീലങ്കയുടെ മാസ്റ്റർ പ്ലാൻ

കൊളംബോ ∙ വരുന്ന കാൽ നൂറ്റാണ്ട് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് ശ്രീലങ്ക ദേശീയ സാമ്പത്തിക നയത്തിന് രൂപം നൽകുന്നു. സർക്കാർ നയങ്ങൾ പ്രഖ്യാപിച്ച് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ സർക്കാരിൽ അംഗമാകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും പ്രസിഡന്റ് അഭ്യർഥിച്ചു.

‘‘ദുരന്തത്തിൽ വീണ ഒരു രാജ്യത്തിന്റെ ചുമതലയാണ് ഞാനേറ്റെടുത്തിരിക്കന്നത്. ഒരു വശത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. മറുവശത്ത് വലിയ പൊതുജന പ്രക്ഷോഭം. ഈ അപകടാവസ്ഥയിൽ നിന്നു പുറത്തുവരാൻ ജനത ഒറ്റ മനസ്സോടെ ശ്രമിക്കണം’’– പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

സാമ്പത്തിക തകർച്ച ഒഴിവാക്കാൻ അടിത്തറ ശക്തമാക്കണമെന്ന് റനിൽ വ്യക്തമാക്കി. സാമ്പത്തിക രംഗം ആധുനികവൽക്കരിക്കണം. കയറ്റുമതിയിൽ മത്സരാധിഷ്ഠിതമായ വളർച്ച നേടണം. അതിനാവശ്യമായ പദ്ധതികളാണ് തയാറാക്കുന്നത്. ദേശീയ സാമ്പത്തിക നയത്തെ അടിസ്ഥാനമാക്കി പുനർനിർമിതി നടന്നാൽ 2048 ൽ നാം വികസിത രാഷ്ട്രങ്ങളുടെ ഗണത്തിലെത്തും.

രാജ്യാന്തര നാണ്യ നിധിയുമായുള്ള (ഐഎംഎഫ്) ചർച്ചകൾ അന്ത്യഘട്ടത്തിലാണെന്നും കടങ്ങൾ പുനഃക്രമീകരിക്കാനുള്ള നീക്കം സജീവമാണെന്നും റനിൽ പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യ നൽകിയ സഹായം വിലമതിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് റനിൽ വ്യക്തമാക്കി.

വിദേശ നിക്ഷേപത്തെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം ലങ്കയിലുണ്ട്. ട്രിങ്കോമാലിയിൽ ഇന്ത്യയുടെ സഹകരണത്തോടെ എണ്ണ സംഭരണം നടത്താനുള്ള പദ്ധതി വന്നപ്പോൾ ഇന്ത്യയ്ക്ക് സ്ഥലം വിൽപന നടത്തിയെന്നാണ് ചിലർ വിമർശിച്ചത്. ആ പദ്ധതി നടപ്പായിരുന്നുവെങ്കിൽ ഇന്ന് ഇന്ധനത്തിനായി തെരുവിൽ ക്യൂ നിൽക്കേണ്ടി വരില്ലായിരുന്നുവെന്നും റനിൽ പറഞ്ഞു.

പ്രസിഡന്റിന്റെ കസേരയിൽ ഇരുന്നയാൾ അറസ്റ്റിൽ

കൊളംബോ ∙ ശ്രീലങ്കയിൽ പ്രസിഡന്റിന്റെ കൊട്ടാരം പ്രക്ഷോഭകർ കയ്യടക്കിയപ്പോൾ അദ്ദേഹത്തിന്റെ കസേരയിൽ ഇരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കസേരയിൽ ഇരുന്ന് പ്രസിഡന്റിനെ അനുകരിച്ചയാളുടെ വിഡിയോയും ചിത്രങ്ങളും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രക്ഷോഭകർ കയ്യേറിയ മന്ദിരം 22 നാണ് സൈനിക നടപടിയിലൂടെ ഒഴിപ്പിച്ചത്.

English Summary: Srilanka master plan for national economic policy

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px