കീവ് ∙ യുക്രെയ്നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിനുനേരെ വീണ്ടും ആക്രമണം. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്നും യുക്രെയ്നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു.
ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റഷ്യയുടെ റോക്കറ്റുകൾ പതിച്ചതെന്ന് യുക്രെയ്നിന്റെ ആണവ കമ്പനിയായ എനർഗോആറ്റം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ റഷ്യൻ സേന സാപോറീഷ്യ പിടിച്ചെങ്കിലും യുക്രെയ്ൻ സാങ്കേതികവിദഗ്ധരാണ് നിലയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ആക്രമണത്തിൽ രാജ്യാന്തര ആണവോർജ ഏജൻസി ആശങ്ക പ്രകടിപ്പിച്ചു.
English Summary: Ukraine power plant shelled again













