ഡോ. ജോൺസൻ വി. ഇടിക്കുള
എടത്വ: കുട്ടനാട്ടിൽ നിർമ്മാണത്തിലിരിക്കുന്ന ആലപ്പുഴ – ചങ്ങനാശ്ശേരി റോഡും അമ്പലപ്പുഴ പൊടിയാടി റോഡും ഉയർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
ആലപ്പുഴ-ചങ്ങനാശ്ശേരി, അമ്പലപ്പുഴ-തിരുവല്ല പാതകളിൽ വെള്ളംകയറിയതോടെ ഗതാഗതം പൂർണ്ണമായും നിലച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിർത്തിവെച്ചു. പമ്പാനദി കരകവിഞ്ഞ് ആലപ്പുഴ-അമ്പലപ്പുഴ-തിരുവല്ല പാതയിൽ നെടുമ്പ്രത്തും നീരേറ്റുപുറത്തും വെള്ളംകയറി.ഒരു കിലോമീറ്റർ ദൂരമുള്ള വെള്ളക്കെട്ടിലൂടെ എത്തുന്ന വലിയവാഹനങ്ങളടക്കം പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ച് ഒരുവശത്തുകൂടി മാത്രമാണ് കടത്തിവിട്ടത്.എ.സി റോഡിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ 11 ഇടങ്ങളിലാണ് വെള്ളംകയറിയത്. ഇതിൽ പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, മുട്ടാർ ജങ്ഷൻ, കിടങ്ങറ, പാറക്കൽ കലുങ്ക്, മനക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗത തടസ്സമുണ്ടായിരുന്നത്. പലയിടത്തും ഒരുകിലോമീറ്റർ ദൂരത്തിലാണ് വെള്ളം. വെള്ളത്തിലൂടെ സഞ്ചരിച്ച നിരവധി ഇരുചക്രവാഹനങ്ങൾ പലതും കേടായി. എ.സി കനാൽ വളച്ചുകെട്ടി താൽക്കാലിക പാത ഒരുക്കിയ മാമ്പുഴക്കരിഭാഗത്തും വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായിരുന്നു. ഇതു മൂലം കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു.
ഈ സാഹചര്യത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഈ റോഡുകൾ പ്രളയത്തെ അതിജീവിക്കത്തക്ക നിലയിൽ ഉയർത്തണമെന്നാവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് , സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് ഡോ.ജോൺസൺ വി. ഇടിക്കുള നിവേദനം നല്കിയത്.
കെ.എസ്.ടി.പി സെക്രട്ടറി,പ്രോജക്ട്സ് ഡയറക്ടർ,ചീഫ് എഞ്ചിനിയർ,
(പ്രോജക്ട്സ്) എന്നിവരെ എതിർകക്ഷികളാക്കിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഡോ.ജോൺസൺ വി. ഇടിക്കുള നിവേദനം നല്കിയത്.













