ഇറ്റലി: മെലോനിയുടെ തീവ്രവലതുസഖ്യം അധികാരത്തിലേക്ക്

Facebook
Twitter
WhatsApp
Email

റോം ∙ സ്വീഡനു പിന്നാലെ ഇറ്റലിയിലും കുടിയേറ്റ വിരുദ്ധ, തീവ്രവലതുപക്ഷ പാർട്ടികൾ അധികാരത്തിലേക്ക്. ഞായറാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജോർജ മെലോനിയുടെ (45) ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷസഖ്യം കൂടുതൽ സീറ്റുകൾ നേടിയതോടെ സർക്കാരുണ്ടാക്കുമെന്നാണു സൂചന. ഇതോടെ ഇറ്റലിയുടെ ആദ്യ വനിതാപ്രധാനമന്ത്രിയാവും മെലോനി. അന്തിമഫലമായിട്ടില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഇറ്റലിയിൽ ഭരണത്തിലെത്തുന്ന ആദ്യ വലതുപക്ഷ സർക്കാരിനെയാവും മെലോനി നയിക്കുക.

ബ്രദേഴ്സ് ഓഫ് ഇറ്റലിക്കു 26 ശതമാനത്തിലേറെ വോട്ടാണു ലഭിച്ചത്. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ ഇതു 2 % മാത്രമായിരുന്നു. സഖ്യകക്ഷികളായ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ (89) ഫോർസ ഇറ്റാലിയ 8% വോട്ടും ലീഗ് പാർട്ടി 9% വോട്ടും നേടി. 9 വർഷം മുൻപു അഴിമതിക്കേസിൽ കുടുങ്ങി പുറത്തായ ബെർലുസ്കോണി മികച്ച ഭൂരിപക്ഷത്തോടെയാണു പാർലമെന്റിലേക്കു തിരിച്ചെത്തുന്നത്.

ഒക്ടോബർ ആദ്യവാരം പുതിയ സർക്കാർ അധികാരമേൽക്കും. മാരിയോ ദ്രാഗി കാവൽപ്രധാനമന്ത്രിയായി തുടരും. ഈ മാസം നടന്ന തിരഞ്ഞെടുപ്പിലാണു സ്വീഡനിൽ ഇടതുസഖ്യത്തെ പരാജയപ്പെടുത്തി തീവ്രവലതുപക്ഷസഖ്യം അധികാരത്തിലെത്തിയത്.

യൂറോപ്പിലെ നയിക്കാൻ 16 വനിതകൾ

മെലോനി പ്രധാനമന്ത്രിയായാൽ യൂറോപ്പിൽ ഭരണനേതൃത്വത്തിലുള്ള വനിതകളുടെ എണ്ണം 16 ആകും. സ്വീഡനിലെ പ്രധാനമന്ത്രി മഗ്‌ദലിന ആൻഡേഴ്സൻ, തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് ഈ മാസം രാജിവച്ചിരുന്നു. നിലവിൽ 9 വനിതാപ്രധാനമന്ത്രിമാരും 6 വനിതാ പ്രസിഡന്റുമാരുമാണു യൂറോപ്പിലുള്ളത്.

English Summary: Italy set to get first woman prime minister; Giorgia Meloni wins big in polls

About The Author

Leave a Reply

Your email address will not be published. Required fields are marked *