‘യുക്രെയ്ൻ പ്രദേശങ്ങൾ ഉടൻതന്നെ പുട്ടിൻ കൂട്ടിച്ചേർക്കും’; ഹിതപരിശോധനാ ഫലം ഉടൻ

Facebook
Twitter
WhatsApp
Email

മോസ്കോ∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകളിൽ നടത്തിയ ഹിതപരിശോധനയുടെ ഭാഗിക ഫലം പുറത്തുവന്നപ്പോൾ 96 ശതമാനത്തിൽ അധികം പേരും റഷ്യയോടു ചേരാൻ താൽപര്യം കാണിച്ചുവെന്ന് റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പൂർണഫലം ഉടൻതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഹിതപരിശോധന ഒരു തട്ടിപ്പാണെന്ന നിലപാടാണ് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങൾക്കുമുള്ളത്.

ദിവസങ്ങൾക്കുള്ളിൽ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഈ മേഖലകൾ കവർന്ന് എടുക്കുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ പ്രവിശ്യകളിലാണ് ഹിതപരിശോധന. വെള്ളിയാഴ്ച പുട്ടിൻ റഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്. ഈ നാലു പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിനു പിന്നാലെ രാജ്യത്ത് പട്ടാള ഭരണം ഏർപ്പെടുത്തുമെന്നും റിസർവ് സൈന്യത്തെ സജ്ജമാക്കുമെന്നുമുള്ള ഭീതിയുമുണ്ട്.

നാലു പ്രദേശങ്ങളും കൂട്ടിച്ചേർത്ത് റഷ്യയുടെ ഭാഗമാക്കുന്നതോടെ ഏഴു മാസം നീണ്ട യുക്രെയ്ൻ യുദ്ധത്തിന് പുതിയൊരു തലം കൂടി കൈവരികയാണ്. സ്വന്തം അധികാരപ്രദേശം പ്രതിരോധിക്കാൻ അണ്വായുധങ്ങൾ ഉപയോഗിക്കുമെന്ന ഭീഷണിയും പുട്ടിൻ നടത്തിയിരുന്നു.

English Summary: First results show over 96% in occupied Ukraine regions favor joining Russia – RIA

About The Author

Leave a Reply

Your email address will not be published. Required fields are marked *