LIMA WORLD LIBRARY

തയ്‌വാൻ : ബലപ്രയോഗത്തിന് മടിക്കില്ലെന്ന് ഷി ചിൻപിങ്

ബെയ്ജിങ് ∙ തയ്‌വാനെ കൂട്ടിച്ചേർക്കാൻ ബലപ്രയോഗം നടത്തേണ്ടിവന്നാൽ അതിനു മടിക്കില്ലെന്ന് ചൈന പ്രസിഡന്റ് ഷീ ചിൻപിങ് പ്രഖ്യാപിച്ചു. സമാധാനപൂർണമായ ഏകീകരണത്തിനായി ആത്മാർഥ ശ്രമം നടത്തുമെന്നും എന്നാൽ ബലപ്രയോഗത്തിനുള്ള അവകാശം ചൈന ഉപേക്ഷിക്കില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) 20–ാം പാർട്ടി കോൺഗ്രസിൽ ഷി ചിൻപിങ് വ്യക്തമാക്കി.

104 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ തയ്‌വാൻ പരാമർശത്തിനാണ് ഏറ്റവും കയ്യടി കിട്ടിയത്. ഇന്നലെ ആരംഭിച്ച കോൺഗ്രസ് 22 വരെ തുടരും. പ്രസിഡന്റ് ഷി ചിൻപിങ്ങിനു ഭരണത്തിൽ മൂന്നാമൂഴം നൽകാൻ നടത്തിയ ഭരണഘടനാ ഭേദഗതിക്ക് കോൺഗ്രസ് അനുമതി നൽകും.

ഷി ജിൻപിങ് (69) ഒഴികെ ഭരണ തലപ്പത്തെ പ്രമുഖരുടെ കൂട്ടവിരമിക്കലിനും പാർട്ടി കോൺഗ്രസ് വേദിയാകും. അധികാര ശ്രേണിയിലെ രണ്ടാമനായ പ്രധാനമന്ത്രി ലീ ക്വചാങ് (67) അടക്കമുള്ളവർ പരമാവധി 2 തവണ എന്ന പാർട്ടി നിയമം പാലിച്ച് ഒഴിയും.

‘സിറോ കോവിഡ്’ നയത്തിന്റെ പേരിൽ വലയ്ക്കുന്ന നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും എന്തെങ്കിലും അയവ് വരുത്തുമോ എന്നറിയാൻ ഉറ്റുനോക്കിയ ജനങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു ഷിയുടെ പ്രസംഗം. നിയന്ത്രണങ്ങൾ തുടരും എന്ന ശക്തമായ സന്ദേശമാണ് നൽകിയത്.

കോവിഡ് നിയന്ത്രണം വഴി ജനങ്ങളുടെ ആരോഗ്യം മികച്ചരീതിയിൽ സംരക്ഷിച്ചതായി ഷി പറഞ്ഞു. ഹോങ്കോങ്ങിൽ നടപ്പാക്കിയ വിവാദമായ സുരക്ഷാ നിയമം കാര്യങ്ങൾ ചിട്ടയിലാക്കിയെന്ന് ഷി അവകാശപ്പെട്ടു.

സിൻജിയാങ് പ്രവിശ്യയിലെ ഉയിഗുർ മുസ്‌ലിം  ആരാധനാലയങ്ങൾ ഇടിച്ചുനിരത്തിയതിനും ന്യായീകരണമുണ്ടായി. സുരക്ഷ എന്ന പദപ്രയോഗം പ്രസംഗത്തിൽ 98 തവണയാണ് ഉണ്ടായത്. പാർട്ടി കോൺഗ്രസിൽ 2296 പേരാണ് പ്രതിനിധികൾ. 2017ൽ മൂന്നര മണിക്കൂർ ആണ് ഷി റിപ്പോർട്ട് അവതരിപ്പിച്ചത്.

ഇത്തവണകഴിഞ്ഞ 5 കൊല്ലത്തെ റിപ്പോർട്ട് മുഴുവൻ വായിച്ചില്ല. സാമ്പത്തിക വളർച്ചയിലെ മന്ദത, കോവിഡിന്റെ പേരിലുള്ള ലോക്ഡൗൺ, ഏകാധിപത്യപ്രവണത എന്നിവ കാരണം ഷിക്കെതിരെ  ബെയ്ജിങ്ങിലെ ഹെയ്ദിയൻ മേഖലയിൽ രണ്ടു ബാനർ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.

CHINA-CONGRESS/
Chinese former vice premier Zhang Gaoli attends the opening ceremony of the 20th National Congress of the Communist Party of China, at the Great Hall of the People in Beijing, China October 16, 2022. REUTERS/Thomas Peter

പീഡന പരാതി നേരിട്ട മുൻപ്രധാനമന്ത്രി മുൻനിരയിൽ

ടെന്നിസ് താരം പെങ് ഷുവാ ലൈംഗിക ആരോപണം ഉന്നയിച്ച മുൻ പ്രധാനമന്ത്രി ജാങ് ഗൗലീക്കിന് (75) പാർട്ടി കോൺഗ്രസിന്റെ മുന്നിൽ ഇരിപ്പിടം. ആരോപണവിധേയനായ ശേഷം ആദ്യമായാണ് ജാങ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

മുൻ ഭരണാധികാരികളുടെ കൂട്ടത്തിൽ മുൻ പ്രസിഡന്റ് ഹു ജിന്റാവോയും (79) പങ്കെടുത്തു. മറ്റൊരു മുൻ പ്രസിഡന്റ് ജിയാങ് സെമിൻ (96) പ്രായാധിക്യം മൂലം എത്തിയില്ല.

English Summary: Xi warns China will not renounce use of force to unify Taiwan

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px