സണ്‍റൈസേഴ്സ് ഹൈദാരാബാദിനെ പത്തുറണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യജയം. 188 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന്റെ പോരാട്ടം 5 വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സില്‍ അവസാനിച്ചു.
ഒരുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയില്‍ നിന്ന് 5ന് 160 എന്ന് സ്കോറിലേയ്ക്ക് പതിച്ചശേഷം ദിനേശ് കാര്‍ത്തിക്കിന്റെ വരവാണ് കൊല്‍ക്കത്തയുടെ സ്കോര്‍ 180 കടത്തിയത്. അവസാന അഞ്ചോവറില്‍ കൊല്‍ക്കത്തയ്ക്ക് അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി. ഫിനിഷര്‍മാരാകേണ്ട ഓയിന്‍ മോര്‍ഗനും ആന്ദ്രേ റസലും രണ്ടക്കം കടക്കാതെ പുറത്തായശേഷമായിരുന്നു കാര്‍ത്തിക്കിന്റെ വരവ്. ഒന്‍പത് പന്തില്‍ നിന്ന് കാര്‍ത്തിക് നേടിയത് 22 റണ്‍സ്.
രണ്ടാം വിക്കറ്റില്‍ നിഥീഷ് റാണയും – രാഹുല്‍ തൃപാഠിയും ചേര്‍ന്ന് നേടിയ 93 റണ്‍സ് കൊല്‍ക്കത്ത ഇന്നിങ്സിന് അടിത്തറയൊരുക്കി. റാണ 56 പന്തില്‍ 80 റണ്‍സും തൃപാഠി 29 പന്തില്‍ 53 റണ്‍സുമെടുത്തു. പത്തുറണ്‍സ് എടുക്കുന്നതിനിടെ ഹൈദരാബാദിന് വാര്‍ണറെയും സാഹയെയും നഷ്ടമായി
മനീഷ് പാണ്ഡെയും ബെയര്‍സ്റ്റോയും അര്‍ധസെഞ്ചുറി നേടിയെങ്കിലും 13ാം ഓവറില്‍ കൂട്ടുകെട്ട് പൊളിച്ച് പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയെ മല്‍സരത്തിലേയ്ക്ക് തിരികെയെത്തിച്ചു. അവാസാന ഓവറുകളില്‍ ആന്ദ്രേ റസിലന്റെ സ്ലോബോളുകള്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടി.













