ലണ്ടൻ∙ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ മന്ത്രിസഭയിൽ വൻ മാറ്റങ്ങളുമായി ഋഷി സുനക്. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പലരോടും രാജിവയ്ക്കാൻ സുനക് ആവശ്യപ്പെട്ടു. ഇതിനൊപ്പം പ്രധാനപ്പെട്ട പദവികളിൽ മൂന്നുപേരെ നിയമിക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെയും ധനമന്ത്രിയായി ജെറമി ഹണ്ടിനെയും ആഭ്യന്തരമന്ത്രിയായി സുവെല്ല ബ്രേവർമാനെയുമാണ് നിയമിച്ചത്
നിലവിൽ നാലു മന്ത്രിമാരോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായമന്ത്രി ജേക്കബ് റീസ് മോഗ്, നിയമമന്ത്രി ബ്രാൻഡൻ ലൂവിസ്, തൊഴിൽ, പെൻഷൻ മന്ത്രി ക്ലോയി സ്മിത്, വികസന മന്ത്രി വിക്കി ഫോർഡ് എന്നിവരോടാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.
ബോറിസ് ജോൺസന്റെ കാലത്തും ഉപപ്രധാനമന്ത്രിയായിരുന്നു ഡൊമിനിക് റാബ്. ഇദ്ദേഹം തന്നെ നിയമകാര്യ വകുപ്പും കൈകാര്യം ചെയ്യും. ട്രസ് മന്ത്രിസഭയിൽ ക്വാസി ക്വാർതെങ്ങിനു പകരം ധനമന്ത്രിയായി ചുമതലയേറ്റെടുത്ത ജെറമി ഹണ്ടിനെ തൽസ്ഥാനത്തു വീണ്ടും നിയമിക്കുകയായിരുന്നു. ഔദ്യോഗിക രേഖ സ്വന്തം ഇമെയിലിൽനിന്ന് അയച്ചതിനെത്തുടർന്ന് രാജിവയ്ക്കേണ്ട വന്ന ബ്രേവർമാനെ ആഭ്യന്തര മന്ത്രിയായി നിയമിക്കുകയും ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും മത്സരക്ഷമതയുമാണ് പ്രധാന അജൻഡയെന്ന് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ അഭിസംബോധനയിൽ സുനക് പറഞ്ഞിരുന്നു. വിശ്വാസം നേടിയെടുക്കാനുള്ളതാണെന്നും നിങ്ങളുടെ വിശ്വാസം ഞാൻ നേടുമെന്നും സുനക് കൂട്ടിച്ചേർത്തു.
English Summary: Rishi Sunak Sacks Several Ministers, Appoints Dominic Raab As Deputy PM













