LIMA WORLD LIBRARY

സൗഹാർദ സന്ദേശവുമായി മാർപാപ്പ ബഹ്റൈനിൽ

മനാമ ∙ സന്മനസുള്ളവർക്ക് സമാധാനം എന്ന സന്ദേശവുമായി ബഹ്റൈനിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മള വരവേൽപ് നൽകി. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. പ്രാദേശിക സമയം 4.45ന് വിമാനമിറങ്ങിയ മാർപാപ്പയെ സ്വീകരിക്കാൻ രാജാവിന്റെ പ്രതിനിധികളും കത്തോലിക്കാ സഭയുടെ പ്രതിനിധികളും എത്തിയിരുന്നു.

മരുഭൂമിയിലെ വൃക്ഷം പോലെ ആഴത്തിൽ വേരോട്ടമുള്ള ജീവന്റെ വൃക്ഷമാകാൻ മാർപാപ്പ ലോകജനതയോട് ആഹ്വാനം ചെയ്തു. ചരിത്രത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും മുറുകെപ്പിടിക്കാൻ ആഴമുള്ള വേരുകൾ സഹായിക്കും. എല്ലാ യുദ്ധവും നാശത്തിൽ മാത്രമേ കലാശിച്ചിട്ടുള്ളൂ. യുദ്ധങ്ങൾ സത്യത്തിന്റെ മരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സാക്കിർ കൊട്ടരത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയാരുന്നു അദ്ദേഹം.

ബഹ്റൈന്റെ സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ലോകസമാധാനത്തിനു വേണ്ടിയുള്ള ചുവടുവയ്പാണ് ഈ സന്ദർശനം. ലോകം ഗ്രാമമായി ചുരുങ്ങുമ്പോൾ ഗ്രാമത്തിന്റേതായ സവിശേഷതകൾ കൂടി ആവശ്യമാണ്. പകയും സംശയവും തീവ്രവാദവും ഓരോ മനുഷ്യന്റെയും സുരക്ഷയെ അപകടത്തിലാക്കുന്നതായും മാർപാപ്പ ചൂണ്ടിക്കാണിച്ചു.

ലോകമെമ്പാടുമുള്ള മതങ്ങളുടെ പ്രതിനിധികൾ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു വൈകുന്നേരം അൽ അസറിലെ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. അവർ ലേഡി ഓഫ് അറേബ്യയിൽ സർവമത സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

യാത്രയ്ക്കിടെ കടുത്ത മുട്ടുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മാർപാപ്പ സന്ദർശനം പൂർണമായും വീൽചെയറിലാക്കി. വേദനയുണ്ടെങ്കിലും ഉത്സാഹത്തോടെയാണ് അദ്ദേഹത്തെ വിമാനത്തിൽ കാണാൻ കണ്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുസ്‌ലിം രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയാണ് 4 ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന്റെ ലക്ഷ്യം.

ലോകസമാധാനം പുലരാൻ മതങ്ങൾ സഹകരിക്കണം: ആഗോള മതസമ്മേളനം

മനാമ ∙ മതങ്ങളുടെ പരസ്പര സഹവർത്തിത്വത്തിലൂടെ മാത്രമേ ലോകത്തു ശാശ്വത സമാധാനവും വികസനവും സാധ്യമാകു എന്ന് ബഹ്റൈനിൽ നടക്കുന്ന ആഗോള മത സമ്മേളനം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള മതങ്ങളുടെ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ബഹ്റൈനിലെ ഇസ്‌ലാമിക കാര്യങ്ങളുടെ സുപ്രീം കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, കോൺസ്റ്റന്റിനോപ്പിൾ ആർച്ച് ബിഷപ് ബർത്തൊലോമി ഒന്നാമൻ തുടങ്ങിയവർ പ്രസംഗിച്ചു. സമാപനയോഗം ഇന്നു രാവിലെ 10ന് മാർപാപ്പ ഉദ്ഘാടനം ചെയ്യും.

English Summary: Pope Francis Bahrain visit

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px