സാൻഫ്രാൻസിസ്കോ / ന്യൂഡൽഹി∙ ട്വിറ്റർ ഉപയോക്താക്കളുടെ പേരിനൊപ്പമുള്ള നീല ടിക് പ്രതിമാസം 8 ഡോളർ (ഏകദേശം 650 രൂപ) വരിസംഖ്യ വാങ്ങി വിൽക്കാനുള്ള പദ്ധതി സിഇഒ ഇലോൺ മസ്ക് ഔദ്യോഗികമായി അവതരിപ്പിച്ചു. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ നീല ടിക് വിലയ്ക്കു വാങ്ങാം. ഇന്ത്യയിൽ ഒരു മാസത്തിനകം അവതരിപ്പിക്കുമെന്നും മസ്ക് വ്യക്തമാക്കി. അതേസമയം, നിലവിലുള്ള നാലര ലക്ഷത്തോളം വെരിഫൈഡ് അക്കൗണ്ടുകളിലെ നീല ടിക് മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന.
8 ഡോളറിനെന്തു കിട്ടും ?
∙പേരിനൊപ്പം നീല ടിക്.
∙140 ക്യാരക്ടർ ട്വീറ്റുകൾക്കു പുറമേ, നീണ്ട കുറിപ്പുകളും വിഡിയോകളും പോഡ്കാസ്റ്റും.
∙ഭാവിയിൽ പരസ്യവരുമാനത്തിന്റെ ഓഹരി .
കൂട്ടപ്പിരിച്ചുവിടലിൽ യുഎൻ ഇടപെടൽ
∙ ട്വിറ്റർ നടത്തിപ്പിൽ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മസ്കിനു കത്തയച്ചു. ട്വിറ്ററിലെ മനുഷ്യാവകാശ വിഭാഗത്തെ പിരിച്ചുവിട്ടത് പ്രോത്സാഹജനകമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
∙ ഇത്രയധികം ജീവനക്കാരെ ട്വിറ്ററിൽ ജോലിക്കെടുത്ത താനാണു കൂട്ടപ്പിരിച്ചുവിടലിന്റെ ഉത്തരവാദി എന്ന വാദവും ക്ഷമാപണവുമായി ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസെ രംഗത്തെത്തി.
∙ ദിവസേന 33 കോടി രൂപ വീതം നഷ്ടത്തിൽ പ്രവർത്തിക്കുന്ന ട്വിറ്ററിൽ കർശനനടപടികൾ അനിവാര്യം എന്ന് മസ്ക്.
∙ മസ്കിന്റെ നടപടികളിൽ പ്രതിഷേധിച്ച് പ്രമുഖർ ഉൾപ്പെടെ ഏകദേശം 10 ലക്ഷത്തോളം പേർ ട്വിറ്റർ ഉപേക്ഷിച്ചു.
∙ ജനറൽ മോട്ടോഴ്സ്, ലംബോർഗിനി, ഫോക്സ്‌വാഗൻ, പോർഷെ, ഔഡി, ഫൈസർ, ഓറിയോ തുടങ്ങി ഒട്ടേറെ കമ്പനികൾ ട്വിറ്ററിൽ പരസ്യം നൽകുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
English Summary: Twitter’s monthly fee for blue tick verification













