കയ്റോ ∙ പെട്രോളിയം കമ്പനികളിൽനിന്നു നഷ്ടപരിഹാരം ഈടാക്കുന്നത് അടക്കം ആഗോള താപനം തടയാനുള്ള കർശന നടപടികൾക്ക് ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടിയിൽ ആവശ്യമുയർന്നു. ഐക്യരാഷ്ട്ര സംഘടന മേധാവി അന്റോണിയോ ഗുട്ടെറസിനൊപ്പം വിവിധ രാഷ്ട്രനേതാക്കൾ ഇക്കാര്യമുന്നയിച്ചു.
കാർബൺ ബഹിർഗമനത്തിലൂടെ ലാഭമുണ്ടാക്കുന്ന എണ്ണക്കമ്പനികളും ഏറ്റവും കൂടുതൽ അന്തരീഷ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളും ചേർന്നു കാലാവസ്ഥ ദുരന്തം നേരിടുന്ന വികസ്വര രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഇതാദ്യമായാണ് ഉച്ചകോടിലുയരുന്നത്. കാർബൺ മലിനീകരണം കുറഞ്ഞ ദ്വീപ് രാജ്യങ്ങളും പാവപ്പെട്ട രാജ്യങ്ങളുമാണു കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളുടെ പ്രധാന ഇരകൾ. സമ്പന്ന രാജ്യങ്ങൾ ഉത്തരവാദിത്തം പ്രകടിപ്പിക്കണം. എണ്ണക്കമ്പനികൾ പ്രതിദിനം 300 കോടി ഡോളറിലേറെയാണ് ലാഭമുണ്ടാക്കുന്നത്. ഇതിൽ ഒരു വിഹിതം കാലാവസ്ഥ ഫണ്ടിലേക്കു മാറ്റിവയ്ക്കണം – വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടി.
English Summary: COP 27 Climate conference egypt 2022













