LIMA WORLD LIBRARY

ജർമനിയിൽ സായുധ അട്ടിമറി നീക്കം: വ്യാപക റെയ്ഡ്, 25 പേർ അറസ്റ്റിൽ

ബർലിൻ ∙ സായുധ കലാപത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ തീവ്രവലതുപക്ഷ സംഘങ്ങൾ ഒരുങ്ങുന്നുവെന്ന സംശയത്തിൽ ജർമനിയിൽ വ്യാപക പൊലീസ് റെയ്ഡ്. 25 പേരെ പിടികൂടി. ഇവരിൽ ഒരു റഷ്യക്കാരൻ അടക്കം 3 വിദേശികളുമുണ്ട്. മറ്റ് 27 പേർക്കെതിരെ അന്വേഷണം തുടങ്ങി.

രാജ്യത്തെ 16 ൽ 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങൾ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണു റെയ്ഡ് ചെയ്തത്. ഭീകരവിരുദ്ധ നടപടിയെന്നാണു റെയ്ഡിനെ നിയമ മന്ത്രി മാർകോ ബുഷ്മാൻ വിശേഷിപ്പിച്ചത്. സേനാ ബാരക്കുകളിലും പരിശോധന നടന്നു.

ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും 2 പേർ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം രൂപമെടുത്ത ഭീകരസംഘത്തിൽ മുൻ സൈനികരുമുണ്ട്. ഇവർ പാർലമെന്റ് ആക്രമിക്കാൻ കൃത്യമായ തയാറെടുപ്പുകൾ നടത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

രണ്ടാം ലോകയുദ്ധാനന്തരം രൂപം നൽകിയ ജർമനിയുടെ ഭരണഘടനയെ നിരാകരിക്കുന്ന, റയ്ക്ക് സിറ്റിസൺസ് എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവർക്കു പിന്നിൽ. ഈ സംഘടനയിൽ 21,000 അംഗങ്ങളുണ്ടെന്നു പൊലീസ് കണ്ടെത്തി. ഇപ്പോഴത്തെ ജർമൻ ഭരണസംവിധാനം അട്ടിമറിച്ച് 1871 ലെ സെക്കൻഡ് റയ്ക്ക് എന്ന ജർമൻ സാമ്രാജ്യ മാതൃകയിൽ പുതിയ ഭരണകൂടം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നു പറയുന്നു.

അറസ്റ്റിലായവരിൽ പ്രധാനി നിർദിഷ്ട ഭരണകൂടത്തിന്റെ പരമാധാകാരിയാകാൻ ഉദ്ദേശിച്ചിരുന്നയാളാണ്. മറ്റൊരാൾ സൈനിക മേധാവിയും. ഇവർ അട്ടിമറി നീക്കത്തെക്കുറിച്ച് റഷ്യൻ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്തുണ ലഭിച്ചോയെന്നു വ്യക്തമാല്ല. റഷ്യയ്ക്ക് ഇവരുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി.

English Summary: Germany arrests 25 accused of plotting coup

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px