ന്യൂഡൽഹി∙ ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ട്രൈബ്യൂണൽ വിമർശിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. വേണ്ടി വന്നാൽ അഞ്ഞൂറ് കോടി രൂപ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ‌് നൽകി.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ജസ്റ്റിസ് എ.കെ.ഗോയൽ പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. തീ അണച്ചതായും തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. ഇവ വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും അറിയിച്ചു.
അതിനിടെ ബ്രഹ്മപുരം വിഷയത്തിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സമാന്തരമായി മറ്റൊരു കേസ് ട്രൈബ്യൂണലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ തയാറാകാത്ത ബെഞ്ച് ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ തങ്ങൾ ഇടപെടുന്നില്ലെന്ന് അറിയിച്ചു.
English Summary: National Green Tribunal criticizes Kerala govt. in brahmapuram fire













