‘സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കേണ്ട’: ശക്തമായ ഭാഷയില്‍ ഹൈക്കോടതി

Facebook
Twitter
WhatsApp
Email

കൊച്ചി ∙ കൃത്യമായ കാരണമില്ലെങ്കിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ സർക്കാർ ഏജൻസികൾക്ക് പോലും അവകാശമില്ലെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെവച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീർത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളികൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ പരാമർശങ്ങൾ. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

Read Also: റെയില്‍വേ സ്‌റ്റേഷനിലെ ടിവി സ്ക്രീനിൽ പരസ്യത്തിനു പകരം അശ്ലീല വിഡിയോ; നടപടി

തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യൻ മറന്നാലും വിവരങ്ങൾ ഇന്റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല. ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന അപകീർത്തികരമോ അധിക്ഷേപകരമോ ആയ പരാമർശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി നിലനിൽക്കും. വ്യക്തികളുടെ ജീവിതത്തെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഓൺലൈൻ മാധ്യമങ്ങൾ നിജസ്ഥിതി അന്വേഷിക്കണം. ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളെക്കാൾ അശ്ലീലം എഴുതി വിടുന്നതാണ് ശീലം. ഒരു വിഭാഗം ആളുകൾ ഇവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നു. ഇത്തരം ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം. ചിലരുടെ പ്രവർത്തനത്തിന്റെ ഭാഗമായി മാധ്യമങ്ങൾക്ക് മേലുള്ള ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

English Summary: Don’t peep into private life says, High court

About The Author

Leave a Reply

Your email address will not be published. Required fields are marked *