ന്യൂഡൽഹി ∙ മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്കിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേയ്ക്കു ശതകോടികളുടെ അധിക വരുമാനം. 2022–23 സാമ്പത്തിക വർഷത്തിൽ 2,242 കോടി രൂപയാണ് ഈയിനത്തിൽ റെയിൽവേയ്ക്ക് ലാഭമെന്നു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തിലാണു ടിക്കറ്റ് നിരക്കിളവ് പിൻവലിച്ചത്.
2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഏട്ടു കോടിയോളം മുതിർന്ന പൗരന്മാർക്ക് ഇളവ് അനുവദിച്ചില്ലെന്നു മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ റെയിൽവേ പറയുന്നു. 4.6 കോടി പുരുഷന്മാർ, 3.3 കോടി സ്ത്രീകൾ, 18,000 ട്രാൻസ്ജൻഡർമാർ എന്നിവർ ഇക്കൂട്ടത്തിലുണ്ട്. നിരക്കിളവ് ഒഴിവാക്കിയതോടെ മുതിർന്ന പൗരന്മാരുടെ ആകെ ടിക്കറ്റ് വരുമാനം 5,062 കോടിയായി.
നിരക്കിളവ് പിൻവലിച്ച 2020–22 കാലയളവിൽ മുതിർന്ന പൗരന്മാരിൽനിന്നുള്ള ആകെ വരുമാനം 3,464 കോടിയായിരുന്നു. ഇതിൽ കൺസഷൻ റദ്ദാക്കിയതിനെ തുടർന്നുള്ള 1,500 കോടിയും ഉൾപ്പെടുന്നു. മുതിർന്ന സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്കും ട്രാൻസ്ജൻഡറുകൾക്കും 40 ശതമാനവുമാണ് ടിക്കറ്റ് നിരക്കിൽ ഇളവ്. 58 വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും 60 തികഞ്ഞ പുരുഷന്മാർക്കുമാണ് ഇളവിന് അർഹത. കോവിഡിനെ തുടർന്ന് 2020 മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ച കൺസഷൻ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
English Summary: Railways earns Rs 2,242 cr more from senior citizens by suspending ticket concession in FY23: RTI reply
About The Author
No related posts.