Yamuna river danger mark: യമുനയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ഡൽഹി നഗരം എപ്പോൾ വേണമെങ്കിലും വെള്ളത്തിനടിയിലാകുമെന്നും ബുധനാഴ്ച രാത്രിയോടെ ജലനിരപ്പ് 207.72 മീറ്ററിലെത്തുമെന്നും കെജ്‌രിവാൾ കത്തിൽ പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് 203.14 മീറ്ററിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം 5 മണി ആയപ്പോഴേക്കും 205.4 ലേക്ക് ഉയർന്നു. പ്രതീക്ഷിച്ചതിലും 18 മണിക്കൂർ മുൻപ് 205.33 മീറ്റർ എന്ന അപകട രേഖ മറികടന്നതും ആശങ്കയുണ്ടാക്കുന്നു.
1978-ലെ 207.49 മീറ്റർ എന്ന സർവകാല റെക്കോർഡ് തകർത്ത് ഡൽഹിയിലെ യമുനനദി ബുധനാഴ്ച 207.55 മീറ്ററായി ഉയർന്നു. ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ തലസ്ഥാനം വെള്ളപ്പൊക്ക ഭീതിയിലാണ്. നദിയിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ, ദേശീയ തലസ്ഥാനത്തെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ഡൽഹി പോലീസ് സെക്ഷൻ 144 CrPC ഏർപ്പെടുത്തി.
ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് ഉയർന്ന അളവിൽ വെള്ളം തുറന്നുവിടുന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം. ബാരേജിൽ നിന്നുള്ള വെള്ളം പരിമിതമായ തോതിൽ തുറന്നുവിടുന്നത് ഉറപ്പാക്കണമെന്ന് കെജ്‌രിവാൾ അമിത് ഷായോട് ആവശ്യപ്പെട്ടു. യമുന ഏറ്റവും ഉയർന്ന നിലയിലെത്തിയതിന് പിന്നാലെ കെജ്‌രിവാൾ ഇന്ന് അടിയന്തര യോഗം വിളിച്ചു. ഡൽഹി സെക്രട്ടേറിയറ്റിൽ യോഗത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് ഡൽഹി സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.













