മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
“മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനയുണ്ട്. ഈ ദുരന്ത മണിക്കൂറിൽ, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ് “- പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
ഇത് പ്രാഥമിക മരണസംഖ്യയാണെന്നും 153 പേർക്ക് പരിക്കേറ്റതായും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എത്തിച്ചേരാൻ പ്രയാസമുള്ള പർവതപ്രദേശങ്ങളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
Credits: https://malayalam.indiatoday.in/













