കുറ്റമൊക്കെ ഇന്ത്യക്ക്, ചൈനയേയും പാകിസ്ഥാനേയും ‘മറന്ന് ‘ കാനഡ

Facebook
Twitter
WhatsApp
Email

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ കാനഡയെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചു. അമേരിക്കയും ബ്രിട്ടനും ഖാലിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കില്ലെന്ന് തന്നെ വ്യക്തമാക്കി. നേരത്തെ അധികാരത്തിലെത്താന്‍ ട്രൂഡോ ചൈനയുടെ സഹായം സ്വീകരിച്ചുവെന്ന് കനേഡിയന്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോയെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് മറ്റൊരു അവസരം ലഭിച്ചിരിക്കുന്നത്.

കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ട്രൂഡോ കാണുന്നില്ല. ഇന്ത്യയുടെ ഇടപെടല്‍ മാത്രമാണോ കാണുന്നത് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.പാക്കിസ്ഥാനെ കുറിച്ചും ഇതുതന്നെയാണ് അഭിപ്രായം. കാനഡയില്‍ ബലൂച് നേതാവിനെ പാക് ഏജന്‍സി കൊലപ്പെടുത്തിയപ്പോള്‍ എന്തുകൊണ്ട് ട്രൂഡോ ഇതേ സമീപനം കാണിച്ചില്ല എന്നാണ് ചോദ്യം.

ചൈനയുടെ ഇടപെടല്‍ 

കാനഡ ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഖാലിസ്ഥാന്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയാണെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രതിപക്ഷത്തിന്റെ പ്രധാന മുഖവുമായ പൊയ്‌ലിവര്‍ പറയുന്നു. കൂടുതല്‍ വസ്തുതകള്‍ വേണ്ടതുണ്ട്. ചൈനയുടെ വിദേശ ഇടപെടലിനെക്കുറിച്ച് ട്രൂഡോയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ പൊതുജനങ്ങളെ അറിയിച്ചില്ല. കാനഡയില്‍ ഇന്ത്യയുടെ ഇടപെടല്‍ ട്രൂഡോ കാണുന്നുണ്ട്. എന്നാല്‍ കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ കാണുന്നില്ലെന്നും പൊയ്‌ലിവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഈ പ്രധാനപ്പെട്ട കാര്യം പൊയ്ലിവര്‍ പറഞ്ഞത് നന്നായി.കനേഡിയന്‍ ജനാധിപത്യത്തിനെതിരായ കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണത്തെ തള്ളിപ്പറയാന്‍ ട്രൂഡോ എങ്ങനെ ശ്രമിച്ചുവെന്നത് നോക്കാം. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഉടനടി പരസ്യമാക്കുന്നു.’, കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ സ്‌പെന്‍സര്‍ ഫെര്‍ണാണ്ടോ എക്സില്‍ എഴുതി.

ചൈനയുടെ ഇടപെട്ടു, ട്രൂഡോ സര്‍ക്കാരെത്തി

ട്രൂഡോയുടെ പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നില്‍ ചൈനയാണെന്ന് കാനഡയിലെ പ്രതിപക്ഷം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. വാസ്തവത്തില്‍, ലോകമെമ്പാടുമുള്ള ചൈനയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ പരാജയപ്പെടുത്താന്‍ ചൈന പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയ്ക്കും ചൈനയോട് കടുത്ത നിലപാടാണ്. അതുകൊണ്ട് തന്നെ കാനഡയിലെ പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ ചൈന എല്ലാ മാര്‍ഗങ്ങളും പ്രയോഗിച്ചു. ഇതില്‍ പ്രതിപക്ഷത്തെ പരാജയപ്പെടുത്തുകയും ട്രൂഡോയുടെ പാര്‍ട്ടിയുടെ വിജയിക്കുകയും ചെയ്തു. ഇതിനാലാണ് ചൈനയുടെ ഇടപെടല്‍ കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കാനഡയിലെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഇക്കാരണത്താല്‍, ചൈനയുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാനഡ ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചു. 2019ലും 2021ലും നടന്ന കനേഡിയന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ ചൈന പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് കമ്മീഷന്‍

ബലൂച് നേതാവിനെ ഐഎസ്ഐ കൊലപ്പെടുത്തി

നിജ്ജാറിന്റെ പൗരത്വത്തെക്കുറിച്ചുള്ള  ട്വീറ്റില്‍ കാനഡക്കാരെല്ലാം ചാടിവീഴുന്നത് അതിശയകരമാണെന്നും എന്നാല്‍ പാക്കിസ്ഥാന്റെ ഐഎസ്ഐ കൊലപ്പെടുത്തിയ കരീമയെക്കുറിച്ച് അവരാരും ആശങ്കപ്പെടുന്നില്ലെന്നും മാധ്യമപ്രവര്‍ത്തക ഫ്രാന്‍സെസ്‌ക മറിനോ പറയുന്നു. ഖാലിസ്ഥാനി ഭീകരര്‍ സംരക്ഷണം ആസ്വദിക്കുന്നു, ബലൂച് പ്രവര്‍ത്തകര്‍ക്ക് അതൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കരിമ ബലോച്ചിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ട്വിറ്ററില്‍ പലരും ട്രൂഡോയോട് ചോദിക്കുന്നുണ്ട്. 37 കാരിയായ മനുഷ്യാവകാശ പ്രവര്‍ത്തക കരിമ ബലോച്ച് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായിരുന്നു. അവർ കാനഡയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. 2020 ഡിസംബറില്‍ ടൊറന്റോയിലെ നദീതീരത്ത് നിന്ന് കരീമയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തില്‍ പാകിസ്ഥാന്‍ സൈന്യത്തെക്കുറിച്ച് കരീമയുടെ ഭര്‍ത്താവ് ഹൈദർ ടൊറന്റോ പോലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. കുടുംബം നേരിട്ട് സംശയം പ്രകടിപ്പിച്ചിട്ടും ട്രൂഡോ ഈ വിഷയത്തില്‍ നാളിതുവരെ ഒന്നും പറഞ്ഞിട്ടില്ല.

ഭീകരനെ കനേഡിയന്‍ പൗരനാക്കി! ട്രൂഡോ ഖാലിസ്ഥാനൊപ്പം?

കാനഡയില്‍ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ഇവര്‍ക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് സമീപകാല പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം കനേഡിയന്‍ പാര്‍ലമെന്റില്‍ ട്രൂഡോ ചൂണ്ടിക്കാണിച്ചത് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ മൃദു മനോഭാവത്തിന്റെ തെളിവാണ്. ഖാലിസ്ഥാനി വിഭാഗങ്ങള്‍ക്കതിരെ നടപടിയെടുക്കുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്ത ഇത്തരം നിരവധി കേസുകളുണ്ട്.

1- ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ കനേഡിയന്‍ പൗരന്‍

ജൂണില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കനേഡിയന്‍ പൗരനെന്നാണ് ജസ്റ്റിന്‍ ട്രൂഡോ വിശേഷിപ്പിച്ചത്.നിജ്ജാറിന്റെ മരണവുമായി ഇന്ത്യന്‍ സര്‍ക്കാരും ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുകയാണെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു.നിജ്ജാര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.ഈ വര്‍ഷം ജൂണില്‍ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് ഇയാള്‍ വെടിയേറ്റ് മരിച്ചത്.

2- ഇന്ത്യാ വിരുദ്ധ റഫറണ്ടത്തോട് ട്രൂഡോ പ്രതികരിച്ചില്ല

സറേയിലെ ഗുരു നാനാക് സിംഗ് ഗുരുദ്വാരയില്‍ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സംഘടിപ്പിച്ച ഇന്ത്യാ വിരുദ്ധ റഫറണ്ടത്തോട് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ പ്രതികരിച്ചിരുന്നില്ല.ഖാലിസ്ഥാനി തീവ്രവാദിയും എസ്എഫ്ജെയുടെ സ്ഥാപകനുമായ ഗുര്‍പത്വന്ത് സിംഗ് പന്നുവും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.നേരത്തെ കാനഡയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ റഫറണ്ടം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ബഹളത്തെ തുടര്‍ന്ന് അനുമതി റദ്ദാക്കുകയായിരുന്നു.

ട്രൂഡോയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഖാലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന കാര്യം പ്രധാനമന്ത്രി മോദി ഇന്ത്യയില്‍ വെച്ച് ഉന്നയിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം കാനഡ എല്ലായ്‌പ്പോഴും അഭിപ്രായ സ്വാതന്ത്ര്യം, മനസ്സാക്ഷി സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുമെന്ന പ്രസ്താവനയാണ് ട്രൂഡോ നടത്തിയത്.

3- ഇന്ദിരാഗാന്ധിയെ അപമാനിച്ചപ്പോള്‍ മൗനം

കാനഡയില്‍ ജൂണ്‍ 6ന് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ വാര്‍ഷികത്തില്‍ ഇന്ദിരാഗാന്ധിയെ വധിക്കുന്ന ദൃശ്യം ഒരു ടാബ്ലോയിലൂടെ അവതരിപ്പിച്ചു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോഴും ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ എന്ന മറുപടിയാണ് ട്രൂഡോ ആവര്‍ത്തിച്ചത്. രാജ്യം അങ്ങേയറ്റം വൈവിധ്യപൂര്‍ണ്ണമാണെന്നും നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാനഡ എല്ലായ്പ്പോഴും അക്രമങ്ങളെയും ഭീഷണികളെയും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4- ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഭീഷണി

കാനഡയിലെ ഖാലിസ്ഥാനി പോസ്റ്ററുകളില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പേരുകള്‍ ഉയര്‍ന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ, വാന്‍കൂവര്‍ കോണ്‍സല്‍ ജനറല്‍ മനീഷ്, ടൊറന്റോ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ എന്നിവരുടെ പേരുകളാണ് ഖാലിസ്ഥാനി അനുകൂലികള്‍ വിതരണം ചെയ്ത ലഘുലേഖയില്‍ കണ്ടത്. നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന് അവര്‍ അവകാശപ്പെട്ടു.

ഈ വിഷയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ തന്റെ ഭാഗത്ത് നിന്ന് ഒന്നും പറഞ്ഞില്ല. എന്നാല്‍ തീവ്രവാദത്തിനെതിരെ കാനഡ എല്ലായ്‌പ്പോഴും ഗൗരവമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന മറുപടി പിന്നീട് ഉണ്ടായി. ഇതിനിടെ ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് ഇടം നല്‍കരുതെന്ന് കനേഡിയന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വെളിപ്പെടുത്തി.

5- ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനം

2018-ല്‍ ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. മുന്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ജസ്പാല്‍ അത്വാളിനെ ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനില്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിരുന്നതായി ആ സമയത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രൂഡോയുടെ മുന്‍ ഭാര്യ സോഫിയും ജസ്പാല്‍ അത്വാളും ചേര്‍ന്നുള്ള ചിത്രങ്ങളും മുംബൈയില്‍ നടന്ന ചടങ്ങില്‍ നിന്ന് പുറത്തുവന്നു. ഇത് ഒരു കനേഡിയന്‍ എംപി ചൂണ്ടിക്കാട്ടിയതോടെ അത്വാളിന് ഒരിക്കലും ക്ഷണം ലഭിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു

‘ഇന്ത്യയിൽ ജാഗ്രത വേണം’; പൗരന്മാർക്ക് കാനഡയുടെ നിർദ്ദേശം

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള പോര് മുറുകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പൗരന്മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കിയത്.

‘രാജ്യത്തുടനീളം ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുക. ചില സുരക്ഷാ ആശങ്കകളുണ്ട്. സാഹചര്യം പെട്ടെന്ന് മാറാം. എല്ലായ്പ്പോഴും വലിയ ജാഗ്രത പാലിക്കണം. പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കുകയും പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം’, ട്രൂഡോ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

രാജ്യം വിടുന്നതാണ് സുരക്ഷിതമെങ്കില്‍ അത് ചെയ്യണം. പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ജമ്മു കശ്മീരിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം. തീവ്രവാദം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുടെ ഭീഷണിയുണ്ട്. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശത്തേക്കോ മറ്റുമുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്’, സര്‍ക്കാര്‍ പറയുന്നു. കനേഡിയന്‍ ഗവണ്‍മെന്റിന്റെ വെബ്സൈറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

ആരോപണം നിഷേധിച്ച് ഇന്ത്യ

നിജ്ജാറിന്റെ കൊലപാതകത്തിലെ ജസ്റ്റിന്‍ ട്രൂഡോയുടെ അവകാശവാദം ഇന്ത്യ പൂര്‍ണ്ണമായും തള്ളി. ഇത് ‘അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഇന്ത്യ വെളിപ്പെടുത്താത്ത ഉദ്ദേശ്യങ്ങളോ രാഷ്ട്രീയ പരിഗണനകളോ ട്രൂഡോയെ സ്വാധീനിച്ചിരിക്കാമെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യന്‍ നയതന്ത്രജ്ഞനും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) തലവനുമായ പവന്‍ കുമാര്‍ റായിയെ പുറത്താക്കി. കനേഡിയന്‍ ഹൈക്കമ്മീഷണറായ കാമറൂണ്‍ മക്കെയെ പുറത്താക്കിയാണ് ഇന്ത്യ മറുപടി നല്‍കിയത് . ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്‌ല കനേഡിയന്‍ നയതന്ത്രജ്ഞരുടെ ഇടപെടലും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തവും സംബന്ധിച്ച ആഴത്തിലുള്ള ആശങ്കകള്‍ അറിയിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി.

 

ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ല: ട്രൂഡോ

സിഖ് ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച്, കാനഡ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ‘ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഞങ്ങള്‍ അതാണ് ചെയ്യുന്നത്, പ്രകോപിപ്പിക്കാനോ പ്രശ്‌നം രൂക്ഷമാക്കാനോ ഞങ്ങള്‍ ശ്രമിക്കുന്നില്ല’ ട്രൂഡോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ട്രൂഡോ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. ‘കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഇന്ത്യ ഗവണ്‍മെന്റിന്റെ ഏജന്റുമാരും കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി പിന്തുടരുന്നു’ ട്രൂഡോ പ്രസംഗത്തില്‍ പറഞ്ഞു.

ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെയും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പുറത്താക്കി. എന്നാല്‍ ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കിരിന് പങ്കാളിത്തമുണ്ടെന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതിന് പിന്നാലെ കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *