സിസിടിവി നിര്‍ണായകം, സൗദി യുവതിയുടെ രഹസ്യമൊഴിയെടുക്കും; കെണിയെന്ന് മല്ലു ട്രാവലർ

Facebook
Twitter
WhatsApp
Email

മല്ലു ട്രാവലർ എന്നറിയപ്പെടുന്ന മലയാളി വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ കൂടുതല്‍ നടപടിയുമായി പൊലീസ്. പരാതിക്കാരിയായ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റി(2)ന് മുന്നിലാണ് മൊഴി കൊടുക്കുക. നിലവില്‍ യുവതി ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷക്കീര്‍ സുബാനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുവതി.

അതേസമയം താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷക്കീര്‍ രംഗത്തെത്തിയിരുന്നു. യുവതിയുടെ പ്രതിശ്രുത വരന്‍ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ദമ്പതികളുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് കൈമാറുയത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഓണ്‍ലൈന്‍ പ്രൊമോഷന് സഹായിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ രണ്ട് തവണ കണ്ടിട്ടുണ്ടെന്നും ഷക്കീര്‍ വ്യക്തമാക്കി.

അതേസമയം പരാതിയില്‍ പറയുന്ന ദിവസം ഇരു കൂട്ടരും ഒരേ ടവര്‍ ലൊക്കേഷനിലാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഷക്കീര്‍ താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ അടക്കം പരിശോധിച്ച ശേഷമാകും പൊലീസിന്റെ അടുത്ത നീക്കം. അതേസമയം ഷക്കീറിനെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ല. ഇയാള്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം വിളിച്ചുവരുത്തും.

കൊച്ചിയില്‍ ഇന്റര്‍വ്യൂവിന് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് ആണ് കേസിനാസ്പദമായ സംഭവം. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് 29കാരിയേയും പ്രതിശ്രുത വരനേയും ഷക്കീർ വിളിച്ചുവരുത്തി. എന്നാല്‍ പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയ സമയത്ത് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *