ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തല്‍. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടെന്നാണ് സംശയം. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്ഐ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയോഗിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വൃത്തങ്ങള്‍ പറയുന്നത്. ഇതിലൂടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഐഎസ്ഐ നിജ്ജാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാനഡയിലെത്തിയ ഗുണ്ടാസംഘങ്ങളുമായി നിജ്ജാര്‍ പൂര്‍ണമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം പഴയ ഖാലിസ്ഥാനി നേതാക്കളോടായിരുന്നു നിജ്ജാറിന് ചായ്വ്.തങ്ങളുടെ ആവശ്യം നിജ്ജാര്‍ സമ്മതിക്കുന്നില്ലെന്ന് ഐഎസ്‌ഐ തിരിച്ചറിഞ്ഞതോടെ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം ഇയാളുടെ പകരക്കാരനെ തിരയുകയാണ് ഐഎസ്ഐ. കാനഡയിലെ ഇന്ത്യാ വിരുദ്ധ ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഒരു വലിയ സമ്മേളനവും ഐഎസ്ഐ നടത്താന്‍ ഒരുങ്ങുകയാണ്.
ജൂണിലാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്.
ഈ വര്‍ഷം ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലാണ് ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ചാണ് നിജ്ജാറിനു നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. അടുത്തിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യന്‍ ഏജന്റുമാരെ കുറ്റപ്പെടുത്തിയതോടെയാണ് സംഭവം നയതന്ത്ര സംഘര്‍ഷത്തിലേക്ക് കടന്നത്. ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
എങ്ങനെയാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്?
അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് അടുത്തിടെ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിസിടിവി വീഡിയോയും അവിടെയുണ്ടായിരുന്ന ദൃക്സാക്ഷികളും ഉദ്ധരിച്ചുകൊണ്ടായിരുന്നു ഈ റിപ്പോര്‍ട്ട്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ആറ് പേരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും രണ്ട് കാറുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നിജ്ജാറിന് നേരെ 50 വെടിയുണ്ടകള്‍ ഉതിര്‍ത്തുവെന്നും അതില്‍ 34 വെടിയുണ്ടകള്‍ ശരീരത്തില്‍ പതിച്ചതായും പറയുന്നു.
Credits: https://malayalam.indiatoday.in/













