Train accident Avoided: ഒരു പന്ത്രണ്ട് വയസുകാരന്റെ മനോധൈര്യത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..എങ്കിൽ അതിനൊരു വലിയ ദുരന്തം ഒഴിവാക്കാനും, ഒരുപാട് ജീവനുകൾ രക്ഷിക്കാനും കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ ചിലപ്പോൾ വിശ്വസിച്ചേക്കില്ല. എന്നാൽ സംഗതി സത്യമാണ്. പശ്ചിമ ബംഗാളിലാണ് ഒരു 12 വയസ്സുകാരൻ തന്റെ ചുവന്ന ടീ ഷർട്ട് കൊടിയായി വീശിക്കൊണ്ട് ഒരു വലിയ ട്രെയിൻ ദുരന്തം ഒഴിവാക്കിയത്.
തകർന്ന റെയിൽവേ ട്രാക്കുകളുടെ ഭാഗത്തേക്ക് അതിവേഗം പായുകയായിരുന്നു ട്രെയിൻ. ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാൻ മറ്റൊരു വഴിയും കാണാതായപ്പോഴാണ് മുർസലീൻ ഷെയ്ഖ് എന്ന് പേരുള്ള കുട്ടി തന്റെ ഷർട്ട് തന്നെ അപായ സൂചനയുടെ കൊടിയായി വീശിക്കൊണ്ട് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്‌ച പശ്ചിമ ബംഗാളിലെ മാൾഡയിൽ റെയിൽവേ യാർഡിന് സമീപമായിരുന്നു സംഭവം.
യാർഡിൽ ജോലി ചെയ്യുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ മകനാണ് മുർസലീൻ. സംഭവസമയത്ത് മുർസലീൻ ഏതാനും തൊഴിലാളികൾക്കൊപ്പം യാർഡിലുണ്ടായിരുന്നു. അവിടെ യാർഡിന് സമീപമുള്ള റെയിൽവേ ട്രാക്കുകളുടെ ഒരു ഭാഗം തകർന്നതും ഒരു പാസഞ്ചർ ട്രെയിൻ അവിടേക്ക് അതിവേഗം വരുന്നതും അവന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ മുർസലീൻ തന്റെ ചുവന്ന ടീ ഷർട്ട് അഴിച്ചുവെച്ച് എതിരെ വരുന്ന ട്രെയിനിന് നേരെ കൈ വീശാൻ തുടങ്ങി. ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ കണ്ട് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതോടെ വൻ അപകടം ഒഴിവാവുകയായിരുന്നു.
സംഭവത്തിന് പിന്നാലെ റെയിൽവേ അധികൃതർ മുർസലീന് ധീരത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകി ആദരിച്ചു. പ്രാദേശിക പാർലമെന്റ് അംഗവും ഡിവിഷണൽ റെയിൽ മാനേജരും അഭിനന്ദിക്കാനായി മുർസലീന്റെ വീട്ടിലുമെത്തി.
Credits: https://malayalam.indiatoday.in/













