LIMA WORLD LIBRARY

മോസ്കോ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; റഷ്യയും ഇന്ത്യയും തമ്മിലുള്ളത് സ്ഥിരമായ ബന്ധം; എസ് ജയശങ്കർ

Jaishankar on India Russia ties: റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണമല്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ളത് സ്ഥിരമായ ബന്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം തകർന്നതിനാൽ മോസ്കോ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജയശങ്കർ പറഞ്ഞു.

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ 70 വർഷത്തിനിടയിൽ എല്ലാ പ്രധാന അന്താരാഷ്ട്ര ബന്ധങ്ങളിലും വലിയ ചാഞ്ചാട്ടമാണ് കണ്ടത്. എന്നാൽ ന്യൂഡൽഹിയും മോസ്കോയും തമ്മിലുള്ള ബന്ധം ഏറെക്കുറെ സുസ്ഥിരമാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.

“ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം അസാധാരണമാണ്. എന്നാൽ വളരെ സ്ഥിരതയുള്ളതാണ്. മികച്ച ബന്ധമായിരിക്കില്ല, എന്നാൽ സ്ഥിരതയുള്ളതാണ്.”- ജയശങ്കർ കൂട്ടിച്ചേർത്തു.

“ഉക്രെയ്നിൽ നടക്കുന്ന കാര്യങ്ങളുടെ അനന്തരഫലമായി, പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം തകർന്നെന്ന് തോന്നുന്നു. അതിനാൽ റഷ്യ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്, എന്നാൽ ചരിത്രപരമായി റഷ്യയെ എപ്പോഴും ഒരു യൂറോപ്യൻ ശക്തിയായാണ് കാണുന്നത്.”- ഉക്രെയ്‌നിലെ യുദ്ധം മൂലം തകർന്ന ലോകവുമായുള്ള റഷ്യയുടെ ബന്ധത്തെക്കുറിച്ച് ജയശങ്കർ അഭിപ്രായപ്പെട്ടു.

അതേസമയം ഇന്ത്യ-യുഎസ് ബന്ധത്തിൽ ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള ശക്തമായ സാഹചര്യമുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ആരോപിക്കപ്പെടുന്ന വിവേചനത്തെയും ചില അമേരിക്കൻ രാഷ്ട്രീയക്കാരുടെ വിമർശനത്തെയും കുറിച്ചുള്ള ചോദ്യത്തിന് ജയശങ്കർ മറുപടി പറഞ്ഞു.

“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ അടിസ്ഥാന സംസ്കാരം ആഴത്തിലുള്ള ബഹുസ്വരതയാണ്. ലോകത്തിലെ എല്ലാ സമൂഹത്തിലും, ഒരു ഘട്ടത്തിൽ, ചില അടിസ്ഥാന വിവേചനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യയെ നോക്കുകയാണെങ്കിൽ വലിയൊരു മാറ്റം സംഭവിച്ച ഒരു സമൂഹമാണ്.”- മന്ത്രി പറഞ്ഞു.

3,000 യുഎസ് ഡോളറിൽ താഴെ പ്രതിശീർഷ വരുമാനമുള്ള ഒരു സമൂഹത്തിൽ സാമൂഹ്യക്ഷേമ സംവിധാനം മികച്ചതാണ്. ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം ലോകത്ത് മുമ്പ് ആരും ചെയ്തിട്ടില്ല.”- ജയശങ്കർ കൂട്ടിച്ചേർത്തു.

നിലവിൽ വാഷിംഗ്ടൺ ഡിസിയിൽ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദശനത്തിലാണ് ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ച ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉന്നത തലത്തിൽ നടത്തുന്ന ആശയവിനിമയമായിരുന്നു ഇത്.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px