ഷാർലറ്റ് ∙ അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വനിത ഹെസ്റ്റർ ഫോർഡ് അന്തരിച്ചു. നോർത്ത് കാരലൈനയിലെ ഷാര്‍ലറ്റിലുളള ഭവനത്തിൽ വച്ചാണു മരണം സംഭവിച്ചതെന്നു കുടുബാംഗം ടാനിഷ പാറ്റേഴ്സൺ അറിയിച്ചു. അന്തരിക്കുമ്പോൾ 116 വയസായിരുന്നു പ്രായം.
1904 ഓഗസ്റ്റ് 15 നായിരുന്നു സൗത്ത് കാരലൈനയിലെ ലങ്കാസ്റ്ററിൽ ഇവരുടെ ജനനം. പീറ്ററിന്റെയും ഫ്രാൻസിസ് മെക്കർഡലിന്റെയും മകളായി ജനിച്ച ഇവരുടെ ബാല്യം കാരലൈനയിലായിരുന്നു. ജോൺ ഫോർഡിനെ 14–ാം വയസ്സിൽ വിവാഹം കഴിച്ചു. ദമ്പതിമാർക്ക് എട്ടു പെൺമക്കളും നാല് ആൺ മക്കളും ജനിച്ചു. 1963 ൽ ജോൺ അന്തരിച്ചു.
ഇവർക്ക് 68 പേരക്കുട്ടികളും 128 ഗ്രേറ്റ് ഗ്രാൻഡ് ചിൻഡ്രനും 120 ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രനും ഉണ്ട്. കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നു ഇവർ എന്ന് മക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ 116–ാം ജന്മദിനം ആഘോഷിച്ചപ്പോൾ ദീര്‍ഘായുസിന്റെ രഹസ്യം എന്താണെന്ന് അന്വേഷിച്ചവരോട് ഞാൻ ദൈവത്തിനു വേണ്ടി ജീവിച്ചു എന്നായിരുന്നു മറുപടി.
ഹെസ്റ്ററിന്റെ മരണത്തോടെ അമേരിക്കയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത നെബ്രസ്ക്കയിൽ നിന്നുള്ള തെൽമ ബട്ട്ക്ലിഫാണ്. 1906 ലാണ് ഇവരുടെ ജനനം. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിൽ നിന്നുള്ള കെയ്ൻ തനാക്ക ആണ്. പ്രായം 118.
news from -https://www.manoramaonline.com/global-malayali/us/2021/04/22/hester-ford-oldest-women-in-us-dies.html













