രാത്രിയിൽ തോരാതെ പെയ്ത മഴയെ ഭേദിച്ച് ഉദിച്ച പുലരിയിലും അരിച്ചിറങ്ങുന്ന മഴ നൂലിനെ നോക്കിയിരിക്കുമ്പോൾ ഓർത്തു പോകയാണ് , മഴ പെയ്യുന്നത് ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ നനയ്ക്കാനല്ലേയെന്ന്. അങ്ങനെ നനയ്ക്കാൻ പെയ്യുന്ന മഴയിൽ നിന്നും ഓടിയകലുമ്പോൾ , മഴയ്ക്ക് മറ തീർക്കുമ്പോൾ മഴയ്ക്ക് സങ്കടമാവില്ലേ? താനെന്തിന് പെയ്തിറങ്ങുന്നുവെന്നു തോന്നുന്നുണ്ടാകില്ലേ ? ഇല്ലായിരിക്കും. മഴ തന്റെ കടമകൾ ചെയ്ത് കടന്നുപോകുമ്പോൾ സംതൃപ്തിയായിരിക്കും. ഭൂമിയെ നനച്ച് ഫലഭൂയിഷ്ഠമാക്കിയതിന്റെ ആത്മസംതൃപ്തിയിലായിരിക്കും മഴ.നമ്മളും ചിലപ്പോഴൊക്കെ മഴയായി പെയ്യാൻ ആഗ്രഹിക്കാറില്ലേ? കൂരയില്ലാത്തവനെ നനച്ച് തണുപ്പിച്ച് കൊല്ലാനല്ല, നാശങ്ങളുടെ പരമ്പര സൃഷ്ടിക്കാനുമല്ല.മറിച്ച്, വേദനയുടെ വെയിൽച്ചൂടിൽ നീറിപ്പുകയുന്ന ജീവിതങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ്മയാകാൻ. സഹജന്റെയുള്ളിൽ സഹോദര സ്നേഹത്തിന്റെയും കരുണയുടെയും വിത്തുകൾ മുളപ്പിക്കുന്ന, മഴ നല്കുന്ന സൗഹൃദ തണുപ്പു പോലെ ഒരു മഴയായി പെയ്തിറങ്ങാൻ നമുക്കും കഴിയണം











