LIMA WORLD LIBRARY

ഹമാസ് ആക്രമണത്തിൽ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സെെനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇസ്രയേലും ഫലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ച് പത്താം ദിവസവും ലോകം ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തിൽ പോരാട്ടം അതിരൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനിടെ യുദ്ധത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോൾ ണ്ട് വനിതാ സൈനികരും തെക്കൻ ഇസ്രായേലിൽ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇസ്രയേലി സൈന്യവും ഇസ്രായേലിലെ ഇന്ത്യൻ സമൂഹവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആജ് തക് റിപ്പോർട്ടു ചെയ്യുന്നു.

ഇരുപത്തിരണ്ടുകാരിയായ ലെഫ്റ്റനൻ്റ് ഓർ മോസസ്, ഇൻസ്പെക്ടർ കിം ഡോക്രാക്കർ എന്നിവർക്കാണ് ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഓർ മോസസ് ഹോം ഫ്രണ്ട് കമാൻഡിലും കിം ഡോക്രാക്കറിനെ ബോർഡർ പൊലീസ് ഓഫീസിലുമാണ് നിയമിച്ചിരുന്നത്. ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണം നടക്കുമ്പോൾ ഇരവരും ഡ്യൂട്ടിയിലായിരുന്നു. ഡ്യൂട്ടിക്കിടെയാണ് ഇവരെ മരണം തേടിയെത്തിയതും. ഹമാസുമായുള്ള യുദ്ധത്തിൽ ഇതുവരെ 286 സൈനികരും 51 പോലീസ് ഉദ്യോഗസ്ഥരും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നാണ് ഇസ്രയേലിലെ ഇന്ത്യൻ സമൂഹം ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേലിലെ നിരവധി  ജനങ്ങളെ ഹമാസ് തട്ടിക്കൊണ്ടുപോയിട്ടുണ്ട്, അവരിൽ ചിലരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ഇവരിൽ ഇന്ത്യൻ വംശജർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഇസ്രായേലിലെ ഇന്ത്യൻ സമൂഹം വ്യക്തമാക്കുന്നത്. ഇന്ത്യൻ വംശജയായ ഷഹാഫ് ടോക്കർ എന്ന 24കാരി ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഷഹാഫും സുഹൃത്ത് യാനീറും ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഷഹാഫിൻ്റെ മുത്തച്ഛൻ യാക്കോവ് ടോക്കർ 1963 ൽ മുംബൈയിൽ നിന്ന് ഇസ്രായേലിലേക്ക് എത്തിയ വ്യക്തിയാണ്. തുടർന്ന് ഇസ്രായേലിൽ സ്ഥിര താമസമാക്കുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് സംസാരിച്ച ഷഹാഫ്, താനും സുഹൃത്ത് യാനീറും ഇപ്പോഴും ഞെട്ടലിലാണെന്നാണ് പറഞ്ഞത്. ഒക്‌ടോബർ ഏഴിന് തൻ്റെ സുഹൃത്ത് യാനീറിനൊപ്പം തെക്കൻ ഇസ്രായേലിൽ നടക്കുന്ന പാർട്ടിക്ക് പോയിരുന്നതായി ഷഹാഫ് പറഞ്ഞു. ആ സമയത്താണ് ഹമാസിൻ്റെ നേതൃത്വത്തിൽ റോക്കറ്റ് ആക്രമണം നടന്നത്.

മിസെെൽ ആക്രമണമാണ് നടക്കുന്നതെന്ന് താൻ യാനീറിനോട് പറഞ്ഞതായി ഷഹാഫ് വ്യക്തമാക്കി. തുടർന്ന് ങ്ങൾ കാറിനടുത്തേക്ക് ഓടാൻ തുടങ്ങി. ഓടുന്നതിനിടയിൽ കാൽ വഴുതി നിലത്തു വീണു. എല്ലാം കഴിഞ്ഞെന്നു കരുതിയതാണ്. എന്നാൽ ആ സമയം യാനീർ എന്നെ പൊക്കിയെടുത്തു ഓടുകയായിരുന്നു. തുടർന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. യാത്രയ്ക്കിടയിൽ പൊലീസ് ഞങ്ങളോട് വലത്തേക്ക് പോകാൻ പറഞ്ഞുവെങ്കിലും ഞങ്ങൾ ടെൽ അവീവിലേക്ക് പോകുകയായിരുന്നു- ഷഹാഫ് പറഞ്ഞു.

അപ്പോഴും തങ്ങൾ മരിക്കുമോ ജീവിക്കുമോ എന്നൊന്നും പറയാൻ കഴിയാത്ത സാഹചര്യമായിരുന്നു എന്നും ഷഹാഫ് വ്യക്തമാക്കി. ഈ സമയത്തൊക്കെ തികഞ്ഞ ആസൂത്രണത്തോടെയാണ് ഭീകരർ രക്ഷപ്പെട്ടവരെ കാത്തു നിന്നിരുന്നത്. എട്ട് ഭീകരർ റോഡ് തടഞ്ഞു നിൽക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളെ കണ്ടയുടൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ യാനീർ കാറിനെ പിന്തിരിപ്പിച്ച് മറുവശത്തേക്ക് ഓടിച്ചു. അവിടെയും ഭീകരർ ഉണ്ടായിരുന്നു. അവരിൽ നിന്നൊക്കെ ഒരുവിധം രക്ഷപ്പെട്ട് ഒരു പെട്രോൾ പമ്പിൽ എത്തി. മൂന്ന് മണിക്കൂർ അവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നും ഷഹാഫ് പറഞ്ഞു. അവിടെ ഒളിച്ചിരിക്കാൻ തങ്ങൾക്കൊപ്പം 21 പേർ കൂടി ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. പെട്രോൾ പമ്പിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. അയാളുടെ കെെയിൽ ഒരു തോക്കും- ഷഹാഫ് പറഞ്ഞു നിർത്തി

Credits:    https://malayalam.indiatoday.in/ 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px