LIMA WORLD LIBRARY

ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍; ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം

Israel Hamas War: ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.

പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും സേന ആവര്‍ത്തിച്ചു. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ബിയാരിക്ക് പുറമെ കുറഞ്ഞത് 50 പലസ്തീനികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാനും ആശുപത്രി ഇടനാഴികളില്‍ ഓപ്പറേഷന്‍ റൂമുകള്‍ സ്ഥാപിക്കാനും ഡോക്ടര്‍മാര്‍ പാടുപെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ഗാസയില്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ 8000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള കണക്ക്.14 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ഹമാസിനെ ഇല്ലാതാക്കുന്നത് വരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയില്‍ നാശം വിതച്ച് ഐഡിഎഫ്

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ 25-ാം ദിവസമാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. മാരകായുധങ്ങളുമായി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍ സൈനികര്‍ മുന്നോട്ട് നീങ്ങുന്നതും വെടിയുതിര്‍ക്കുന്നതും പുറത്തുവരുന്ന ചിത്രങ്ങളില്‍ കാണാം. ഗാസ നഗരത്തില്‍ എങ്ങും വെടിയുണ്ടകളുടെ ശബ്ദവും തീയും പുകയും മാത്രമാണ്.

ഹമാസിനെ ഉന്മൂലനം ചെയ്യാനാണ് ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് കടക്കുന്നതെന്നാണ് വാദം. ഗാസയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഓട്ടോമാറ്റിക് ആയുധങ്ങളുമായി ഇസ്രായേല്‍ സൈന്യം ബാഗുകള്‍ നിറയെ വെടിയുണ്ടകള്‍ തോളില്‍ തൂക്കി കടക്കുന്നത് പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം. ഇതില്‍ വഴിയൊരുക്കി മുന്നോട്ട് നീങ്ങുന്ന ഇസ്രായേലി സൈന്യത്തിന്റെ ബുള്‍ഡോസറുകളുമുണ്ട്.

ഇസ്രായേല്‍ സൈന്യം മുന്നേറുകയാണ്

ഇസ്രയേലി കരസേന ഹമാസിന്റെ താവളങ്ങളെയും പ്രവര്‍ത്തകരെയും തിരിച്ചറിയുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണത്തില്‍ ഈ താവളങ്ങള്‍ നശിപ്പിക്കപ്പെടുകയാണ്. ഇതുകൂടാതെ കരസേനയും ഹമാസ് പ്രവര്‍ത്തകരെ നേരിട്ട് നേരിടുന്നുണ്ട്. ഗാസ മുനമ്പിലാണ് ഈ പോരാട്ടം നടക്കുന്നത്.ആക്രമണം വരും കാലങ്ങളില്‍ ശക്തമാക്കുമെന്ന് അഡ്മിറല്‍ ഡാനിയേല്‍ പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കുക എന്നത് നമ്മുടെ പരമോന്നത ദേശീയ ദൗത്യമാണ്. ഗാസ മുനമ്പിലെ കരയിലൂടെയുള്ള ആക്രമണത്തിന് ഈ ലക്ഷ്യവുമുണ്ട്. ബന്ദി വിഷയം ഒരു ദേശീയ പ്രശ്നം മാത്രമല്ല.ഇതൊരു ആഗോള പ്രശ്നമാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇസ്രായേലികളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഒരു സംഘടനയുടെ ബന്ദികളാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ഏഴ് മുതല്‍ യുദ്ധം

ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു.ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഈ രണ്ടാഴ്ചത്തെ യുദ്ധത്തില്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും നശിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 8306 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ അമ്പതിലേറെ ബന്ദികള്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റൈ വാദം.

ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചാണ് പ്രഖ്യാപനം. ബൊളീവിയയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്നത് ഇതാദ്യമായല്ല. 2009ല്‍ ഗാസ മുനമ്പിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ 2020-ല്‍ പ്രസിഡന്റ് ജീനിന്‍ അനസിന്റെ സര്‍ക്കാര്‍ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px