LIMA WORLD LIBRARY

ജെറ്റ് എയർവേയ്‌സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Jet Airways ED: ജെറ്റ് എയർവേയ്‌സിന്റെ 538 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ജെറ്റ് എയർവേയ്‌സിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം അന്വേഷണ ഏജൻസി പിടിച്ചെടുത്ത സ്വത്തുക്കളിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ, അദ്ദേഹത്തിന്റെ മകൻ, ഭാര്യ എന്നിവരുമായും ബന്ധപ്പെട്ട നിരവധി സ്വത്തുവകകൾ ഉൾപ്പെടുന്നു.

ഏകദേശം 26 വർഷമായി ഫുൾ സർവീസ് കൊമേഴ്‌സ്യൽ കാരിയറായിരുന്ന ജെറ്റ് എയർവേസ്, സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധിയും കാരണം 2019 ഏപ്രിലിൽ പ്രവർത്തനം നിർത്തി. 2019ൽ, ഗോയൽ എയർലൈനിന്റെ ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന്, ആ വർഷം ജൂണിൽ ജെറ്റ് എയർവേസ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ പാപ്പരത്ത സ്യൂട്ട് ഫയൽ ചെയ്‌തു.

ലണ്ടൻ, ദുബായ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന 17 റസിഡൻഷ്യൽ ഫ്ലാറ്റുകൾ/ബംഗ്ലാവുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്വത്തുക്കൾ, ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുമായി ബന്ധപ്പെട്ട വിവിധ കമ്പനികൾക്കും വ്യക്തികൾക്കും കീഴിലാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

കാനറ ബാങ്കിൽ 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന കേസിൽ 74 കാരനായ നരേഷ് ഗോയലിനെ സെപ്റ്റംബർ ആദ്യം ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. തട്ടിപ്പിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതായും ഇഡി ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനും മറ്റ് അഞ്ച് പേർക്കുമെതിരെ അന്വേഷണ ഏജൻസി ചൊവ്വാഴ്‌ച കുറ്റപത്രവും സമർപ്പിച്ചിരുന്നു.

ജെറ്റ് എയർവേസ് സ്ഥാപകനെതിരെ കേസ്?

ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗോയലിനും ഭാര്യ അനിതയ്ക്കും ചില മുൻ കമ്പനി എക്‌സിക്യൂട്ടീവുകൾക്കുമെതിരായ സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) നിന്നാണ് ജെറ്റ് എയർവേസ് സ്ഥാപകനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്തത്. ജൂലൈയിൽ ഗോയലിനും കേസിൽ പ്രതികളായ മറ്റുള്ളവർക്കുമെതിരെ ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു.

ജെറ്റ് എയർവേസിന് 848.86 കോടി രൂപയുടെ വായ്‌പ അനുവദിച്ചെന്നും അതിൽ 538.62 കോടി രൂപ കുടിശ്ശികയാണെന്നും കാണിച്ച് ബന്ധപ്പെട്ട ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px