Pneumonia outbreak in china: വടക്കൻ ചൈനയിൽ റിപ്പോർട്ട് ചെയ്ത എച്ച് 9 എൻ 2 (ഏവിയൻ ഇൻഫ്ലുവൻസ വൈറസ്) കേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏവിയൻ ഇൻഫ്ലുവൻസ കേസുകകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗണത്തിൽപെട്ടതാണെന്നും ഇന്ത്യയിൽ ഈ രോഗത്തിന് അപകടസാധ്യത കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിലാണ് ചൈനയിൽ ഡബ്ളിയുഎച്ച്ഒ എച്ച് 9 എൻ 2 റിപ്പോർട്ട് ചെയ്യുന്നത്. എച്ച് 9 എൻ 2 കേസുകൾക്കെതിരെ മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അടുത്തിടെ ഒരു യോഗം ചേർന്നിരുന്നിരുന്നു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മൊത്തത്തിലുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ. എച്ച് 9 എൻ 2 മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ മരണനിരക്ക് കുറവാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യൻ, മൃഗസംരക്ഷണം, വന്യജീവി മേഖലകൾക്കിടയിൽ നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
കോവിഡ് -19 ന് ശേഷം ചൈന മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. നിഗൂഢമായ ഈ ന്യുമോണിയ സ്കൂളുകളിലൂടെ വ്യാപിക്കുകയും ആശുപത്രികൾ രോഗികളായ കുട്ടികളാൽ നിറയുകയും ചെയ്തു. ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ഈ സംഭവം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കടുത്ത പനിയും ശ്വാസകോശത്തിലുണ്ടാവുന്ന അണുബോധയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ചുമയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്ത കുട്ടികളും ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ബീജിംഗിൽ നിന്നുള്ള ഒരു പൗരൻ തായ്‌വാനീസ് വാർത്താ വെബ്‌സൈറ്റായ എഫ്‌ടിവി ന്യൂസിനോട് പറഞ്ഞു.
ഇപ്പോഴത്തെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പ്രഭവകേന്ദ്രങ്ങൾ ബീജിംഗും ലിയോണിംഗ് പ്രവിശ്യയുമാണ്. ചൈനയിലെ കുട്ടികളുടെ ആശുപത്രികളിൽ നിരവധിപേർ ചികിത്സ തേടിയിട്ടുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും രോഗബാധിതരായതിനാൽ ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് സാഹചര്യവുമുണ്ടായി. കോവിഡ് -19 ന്റെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ സാഹചര്യം.
മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിലെ ഊഹാപോഹങ്ങൾ സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയയായ മൈകോപ്ലാസ്മ ന്യുമോണിയയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒക്ടോബർ ആദ്യം മുതലാണ് ലക്ഷണങ്ങളില്ലാത്ത ന്യുമോണിയ കേസുകളുടെ വർദ്ധനവ് ചൈനയിൽ രേഖപ്പെടുത്തിയത്.
എന്നാൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡിന്റെ ആദ്യ നാളുകളിൽ രോഗ വ്യാപനത്തെ പറ്റിയുള്ള വിവരങ്ങൾ ചൈന പുറംലോകത്ത് നിന്ന് മറച്ചുവച്ചിരുന്നു. അതിനാൽ പുതിയ രോഗ വ്യാപനം സംബന്ധിച്ച വിവരവും ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.
Credits: https://malayalam.indiatoday.in/













