LIMA WORLD LIBRARY

‘ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ വേണം, ഇല്ലെങ്കില്‍..’: മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്ന് ഭീഷണി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. quaidacasrol@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലേക്ക് (MIAL) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

‘ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ സ്‌ഫോടനം നടത്തും. ഇത് ഒഴിവാക്കാന്‍, ഒരു ദശലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കുക. 24 മണിക്കൂറിന് ശേഷം മറ്റൊരു മുന്നറിയിപ്പ് നല്‍കും,’ ഇമെയിലില്‍ പറയുന്നു.

ഭീഷണിയെത്തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. മെയിലിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസം ട്രാക്ക് ചെയ്തതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇമെയില്‍ അയച്ചയാളുടെ സ്ഥലം കണ്ടെത്താന്‍ ഇതുവരെ ട്ടില്ല.

സെപ്തംബര്‍ 5 ന്, കാമാത്തിപുരയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഭീഷണി ഫോണ്‍കോള്‍ ലഭിച്ചിരുന്നു. മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 13 നും സമാന സംഭവമുണ്ടായി. ബോംബ് സംബന്ധിച്ച വ്യാജ സന്ദേശം നല്‍കിയതിന് 43 കാരനായ ഒരാളെ മുംബൈ പോലീസ് പിടികൂടി.

അടുത്തിടെ കോയമ്പത്തൂര്‍ നഗരത്തില്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശമെത്തിയിരുന്നു. ഒന്നിലധികം സ്ഥലങ്ങളില്‍ പെട്രോള്‍ ബോംബുകള്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ കോയമ്പത്തൂര്‍ പോലീസിനാണ് ലഭിച്ചത്. ബിജെപി ഓഫീസുകള്‍ ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ പെട്രോള്‍ ബോംബ് എറിയുമെന്നാണ് ഭീഷണി. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് പോര്‍ട്ടലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

എന്നാല്‍, കോയമ്പത്തൂര്‍ സിറ്റി കമ്മീഷണര്‍ ഇതിനെ വ്യാജ ഇമെയില്‍ എന്നാണ് വിശേഷിപ്പിച്ചത്. ‘ഇതൊരു വ്യാജ മെയിലാണെന്നും പോലീസ് അന്വേഷിക്കുകയാണെന്നും’ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഒക്ടോബര്‍ 23ന് കോയമ്പത്തൂരിലെ ഉക്കടത്ത് നടന്ന കാര്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ക്ഷേത്രത്തിന് സമീപം വെച്ച്  ഐഇഡി ഘടിപ്പിച്ച കാര്‍ പൊട്ടിത്തെറിച്ച് ജമേഷ മുബീനാണ് കൊല്ലപ്പെട്ടത്. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആണ് അന്വേഷിക്കുന്നത്. കേസില്‍ ഇതുവരെ 14 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി വന്നിരുന്നു. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെത്തിയത്. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡ് വിശദമായി പരിശോധന നടത്തുകയാണ്.

അതേസമയം, ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കുളത്തൂർ സ്വദേശി നിതിൻ ആണ്‌ വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. മനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇയാളെന്നാണ് പ്രാഥമിക വിലയിരുത്തൽ.

രാവിലെ 11 മണിയോടെയാണ് പോലീസ് സ്‌റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ബോംബ് വെക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതോടെ പോലീസ് സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px