ശത്രുക്കളാണെന്നു കരുതി മൂന്ന് ഇസ്രായേൽ പൗരൻമാരെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രായേൽ സെെന്യം

Facebook
Twitter
WhatsApp
Email

തങ്ങളുടെ മൂന്നു പൗരന്മാരെ അബദ്ധത്തിൽ വെടിവെച്ചു കൊന്ന ഇസ്രയേലിൻ്റെ (Israel) നടപടി വൻ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുകയാണ്. ഇസ്രായേലും ഹമാസും തമ്മിൽ ഗാസയിൽ തുടർന്നുവരുന്ന യുദ്ധത്തിനിടയിലാണ് ഇസ്രായേൽ പ്രതിരോധ സേന അബദ്ധം കാണിച്ചത്. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരർ (Hamas Terrorist)  പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയ തങ്ങളുടെ മൂന്ന് സിവിലിയൻമാരെ ഇസ്രായേൽ പ്രതിരോധ സേന വെടിവെച്ചു കൊലപ്പെടുത്തിയതായി ഐഡിഎഫ് (IDF) വക്താവ് ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മൂന്ന് ഇസ്രായേലുകാരും മരിച്ചിരുന്നു. ദാരുണമായ ഈ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതായും ഡാനിയൽ  ഹഗാരി പറഞ്ഞു.

‘ആ സമയം വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലായിരുന്നു സേന. ചാവേർ ബോംബർമാർ ഉൾപ്പെടെ നിരവധി ഭീകരരെ ഇസ്രായേൽ സൈനികർ നേരിട്ട അതേ പ്രദേശത്തു വച്ചാണ് ഈ സംഭവവും നടന്നത്’- അദ്ദേഹം പറഞ്ഞു. ബന്ദികളായ മൂന്ന് ഇസ്രായേലുകാരിൽ രണ്ടുപേർ യോതം ഹൈം, സമർ തലാൽക്ക എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈമിനെ കെഫാർ അജയിൽ നിന്നും സമർ തലൽക്കയെ നിരത്തിൽ നിന്നുമാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അതേസമയം കുടുംബത്തിൻ്റെ അഭ്യർത്ഥന മാനിച്ച് ഹഗാരി മൂന്നാമത്തെ ബന്ദിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

അതേസമയം ഈ മൂന്ന് ബന്ധികൾ എങ്ങനെ ഹമാസ് ഭീകരരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടുവെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. മൂന്ന് ബന്ദികൾ ഹമാസിൻ്റെ പിടിയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന്, ‘മൂവരും രക്ഷപ്പെടുകയോ ഭീകരർ മോചിപ്പിക്കുകയോ ചെയ്തു’ എന്നാണ് സൈന്യത്തിൻ്റെ വിശ്വാസമെന്ന് ഹഗാരി പറഞ്ഞു. വെടിവയ്പിൽ മൂന്നുപേരെയും സൈനികർ കൊലപ്പെടുത്തിയതോടെ മരിച്ചവരുടെ പേരുവിവരങ്ങൾ സംബന്ധിച്ച് സംശയം ഉയർന്നതായി ഐഡിഎഫ് വക്താവ് പറഞ്ഞു. അവരുടെ മൃതദേഹങ്ങൾ ഉടൻ തന്നെ ഇസ്രായേലിലേക്ക് പരിശോധനയ്ക്കായി മാറ്റുകയായിരുന്നു. പരിശോധനയിലാണ് ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

‘ഈ സംഭവം നമുക്കെല്ലാവർക്കും സങ്കടകരവും വേദനാജനകവുമാണ്. സംഭവിച്ചതിൻ്റെ ഉത്തരവാദിത്വം ഇസ്രായേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നു. നമ്മുടെ സൈനികർ വരുത്തിയ ഈ ഗുരുതരമായ തെറ്റിൻ്റെ കാരണങ്ങൾ കണ്ടെത്താനാണ് ഐഡിഎഫ് ശ്രമിക്കുന്നത്´- ഡാനിയേൽ ഹഗാരി പറഞ്ഞു, സംഭവത്തെക്കുറിച്ച് ഐഡിഎഫ് ഉടൻ അന്വേഷണം ആരംഭിച്ചതായും ഹഗാരി പറഞ്ഞു. നിരവധി നാളുകളായി നിരവധി ഭീകരരെ സൈനികർ നേരിടുകയും ശക്തമായി പോരാട്ടം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു യുദ്ധമേഖലയിൽ നടന്ന അതി ദാരുണമായ സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുഃഖം രേഖപ്പെടുത്തി ഇസ്രായേൽ പ്രതിരോധ സേന

ഹമാസ് ചാവേർ ബോംബർമാരെ നമ്മുടെ സൈനികർക്ക് നേരിടേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഐഡിഎഫ് വക്താവ് പറഞ്ഞു. നമ്മുടെ സൈന്യത്തെ പ്രലോഭിപ്പിച്ച് കുടുക്കാൻ ഭീകരർ പലതവണ ശ്രമിച്ചിട്ടുണ്ട്. അതിൻ്റെയൊക്കെ ഭാഗമായി നിരവധി ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തിന് തൊട്ടുപിന്നാലെ, ഭീകരരുമായി മറ്റൊരു ഏറ്റുമുട്ടലും നടന്നിരുന്നു. മൂന്ന് ഇസ്രായേലി പൗരന്മാർ ഇസ്രായേൽ സേനയുടെ വെടിയേറ്റു മരിച്ച സംഭവത്തിൽ ഐഡിഎഫ് അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഹഗാരി പറഞ്ഞു. മരിച്ച മൂന്ന് പേരുടെയും ആത്മശാന്തിക്കായി തങ്ങൾ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *