നാം കണ്ണുതുറന്ന് എല്ലാം കാണുന്നവരാണ്. എന്നാൽ പലർക്കും യഥാർഥ കാഴ്ചയുണ്ടോ? ബാഹ്യ നേത്രങ്ങൾ കൊണ്ടുള്ള കാഴ്ചയ്ക്കപ്പുറം ഉൾക്കാഴ്ച നഷ്ടപ്പെട്ടവരാണ് നാം. അതുകൊണ്ടാണ് ” ഞാനാണോ എന്റെ സഹോദരന്റെ കാവൽക്കാരൻ ” എന്നു ചോദിക്കുന്ന കായേൻമാർ ഇന്നും വർധിച്ചു കൊണ്ടിരിക്കുന്നത്. ഇത് അന്ധതയുടെ പ്രശ്നമാണ്. തിരിച്ചറിയാൻ കഴിയാത്തതിന്റെ കാഴ്ചക്കുറവാണിത്. സഹോദര വളർച്ചയിൽ അപരനെ ഇല്ലായ്മ ചെയ്യുന്നവരും വൃദ്ധമാതാപിതാക്കളെ അനാഥാലയങ്ങളിലും പകൽ വീടുകളിലും കൊണ്ടുപോയി തള്ളുന്നവരും നൊന്തു പെറ്റകുഞ്ഞുങ്ങളെ കാമത്തിന്റെയും സുഖലോലുപതയുടെയും പേരിൽ അരുംകൊല ചെയ്യുന്നവരും അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നവരും അന്ധരും / അന്ധകളുമാണ്. അർധ പ്രാണനായി നിലവിളിക്കുന്നവരെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരും അന്ധരാണ്. കാണേണ്ടവ കാണാനും കാണാതിരിക്കേണ്ടവ കാണാതിരിക്കാനുമുള്ള വിവേചനശക്തി നമുക്ക് നശിച്ചു കൊണ്ടിരിക്കുന്നു. യഥാർഥ കാഴ്ച ലഭിക്കുന്നതിന് കണ്ണിലെഴുതാനുള്ള അഞ്ജനം നമുക്കു ചോദിച്ചു വാങ്ങാം എന്ന വെളിപാട് സൂക്തം നമുക്ക് തിരിച്ചറിയാം.











