ഒരിക്കൽ കാൽവരിയിലെ പാതയോരങ്ങളിലൂടെ മരക്കുരിശുമേന്തി
യേശു നടന്നുപോകുന്നത്
ഞാൻ കണ്ടിട്ടുണ്ട്.
അപ്പോൾ കാൽവരിയുടെ ഓരങ്ങളിൽ നിന്ന് അമ്മമാർ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു.
ഇസ്രായേലിലെ സ്ത്രീകളേ നിങ്ങൾ എനിക്ക് വേണ്ടി കരയരുത്,
നിങ്ങളുടെ മക്കൾക്കുവേണ്ടി കരയുവിൻ എന്ന് ക്രിസ്തു പറയുന്നുണ്ടായിരുന്നു. വചനം മാംസത്തെ ധരിച്ച ആ ദൈവപുത്രന്
പനനീർപ്പൂവിൻ്റെ സുഗന്ധവും തരളിമയുമായിരുന്നു.
പിതാവും പുത്രനും പരശുദ്ധാത്മാവുമായ
ത്രിത്വ സ്വത്വം ക്രിസ്തുവിൽ
കാലത്തിൻ്റെ ആജ്ഞയാൽ ഏകീഭവിക്കുകയായിരുന്നു.
മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിൻ്റെ പ്രതീകമായ മരക്കുരിശ് ലോകത്തിൻ്റെ നന്മയ്ക്കും മോക്ഷത്തിനുമായി
ക്രിസ്തു ചുമക്കുകയായിരുന്നു.
തൻ്റെ ശരീരത്തെയും
ആത്മാവിനെയും ക്രിസ്തു ലോകത്തിന്
എറിഞ്ഞുകൊടുക്കുകയായിരുന്നു.
അങ്ങനെ, കഠിനമായ ജീവിത പരീക്ഷണങ്ങളിലൂടയാണ് ആ ദിവ്യാത്മാവ് ഗോഗുൽത്താമലകളിൽ
എത്തിച്ചേർന്നത്.
അവിടെ നിന്ന്
I am the light of the world എന്ന് ക്രിസ്തു ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു.
മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത്
എന്ന ദൈവപുത്രൻ്റെ
ദാർശനികപ്രഖ്യാപനം
കേട്ട് ലോകം കോരിത്തരിച്ചുനിന്നു.
ലോകചരിത്രത്തിലിതാദ്യമായി
ക്രിസ്തു ലോകാധികാരത്തെയും ദൈവികാധികാരത്തെയും രണ്ടായി വെട്ടി മുറിച്ചു.
സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും
എന്ന് പറഞ്ഞ, ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞനായിരുന്നു ക്രിസ്തു.
എന്നാൽ യഹൂദാധികാരം ആ മനുഷ്യനെ മുൾക്കിരീടം വെച്ച് പരിഹസിച്ചു. എന്നാൽ രണ്ടായിരം വർഷത്തിലധികമായി
ക്രിസ്തു തൻ്റെ ആത്മീയ സാമ്രാജ്യത്തിലെ രാജാവായി തുടരുകയാണ്.
ആ മഹാത്മാവ് ആത്മീയലോകത്തിൻ്റെ (Kingdom of God)
എക്കാലത്തേയും രാജാവായി
ഇനിയും തുടരുന്നതായിരിക്കും.