മരണമെന്ന ഒഴിവാക്കാനാവാത്ത ജീവിത ഘടകം നിർദയമാന്നെന്നു നാം വിശേഷിപ്പിക്കാറുണ്ട്. അതിന്റെ വരവിനു മുമ്പ് നാം സദ്കർമങ്ങളിലൂടെ ജന്മസാഫല്യം നേടിയിരിക്കണം.നമ്മുടെ കർത്തവ്യങ്ങൾ നിറവേറ്റപ്പെടാതെ അവശേഷിപ്പിക്കരുതെന്ന് സാരം.പി.കുഞ്ഞിരാമൻ നായരുടെ വിഖ്യത കവിത “മൺകുടത്തിന്റെ വില ” ഇക്കാര്യം ഹൃദയസ്പർശിയായി അനാവരണം ചെയ്യുന്നുണ്ട്. സ്രഷ്ടാവും അദ്ദേഹത്തിന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന പ്രതീകാത്മക കവിതയാണിത്. ഒരമ്മയുടെയും മകളുടെയും സംഭാഷണത്തിലൂടെയാണ് കവി ഈ ആശയം അവതരിപ്പിക്കുന്നത്.
” ഞൊടിയിട കൊണ്ട് നമ്മളറിയാതെയൊരു ദിനം
ഉടഞ്ഞുപോം കുടം, കടമവശേഷിക്കും.” കുശവന്റെ കൈയിൽ നിന്നും കടമായി വാങ്ങിയ കുടത്തിന്റെ വില തീർക്കേണ്ടുന്നതിനെക്കുറിച്ചുള്ള പ്രതിപാദ്യമാണ് കവിതാസംഗ്രഹം.
നമ്മുടെ ജീവിതത്തെ അളക്കുന്നത് നാം നേടിയ സമ്പാദ്യത്തിന്റെ ആധിക്യമല്ല,നാം കടന്നുപോകുമ്പോൾ നമ്മെ ഓർത്ത് എത്ര തുള്ളി കണ്ണീർ വീണു എന്നതാണെന്ന ടോം ബോഡെറ്റിന്റെ വാക്കുകൾ നമ്മെ ചൂഴ്ന്നു നില്ക്കട്ടെ. “അന്യർക്കു വേണ്ടി ജീവിച്ച ജീവിതത്തിനേ വിലയുള്ളൂ” എന്ന ഐൻസ്റ്റിൻ വാക്യം നമ്മുടെ ശേഷിക്കുന്ന ജീവിതത്തെ നയിക്കുന്ന ചിന്താശകലമാകട്ടെ.











