മറ്റുള്ളവർ നമ്മെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നുവെന്ന തോന്നലിൽ നമുക്ക് അടക്കാനാവാത്ത കോപമുണ്ടാകാറുണ്ട്. ഒരു പക്ഷേ, അവർ തമാശ രൂപേണ നമ്മെ നിസ്സാരരാക്കി സംസാരിച്ചതാവാം. അതല്ലെങ്കിൽ നമുക്ക് തോന്നിയതാകാം. നമ്മുടെ ജാഗ്രതാക്കുറവാണ് പെട്ടെന്നുള്ള കോപത്തിനു കാരണമായിത്തീരുന്നത്. നമ്മുടെ പ്രതിഛായയെക്കുറിച്ച് നമുക്കു തന്നെ അവബോധമില്ലായ്മയാണ് മറ്റുള്ളവരുടെ സംസാരങ്ങളിൽ നമ്മെ പ്രകോപിതരാക്കുന്നത്. അത്തരം കേൾവികളെ ഉൾക്കൊണ്ട് ക്ഷമിക്കണമെങ്കിൽ സ്വന്തം പ്രതിഛായ മികച്ചതായിരിക്കണം. കേൾക്കുന്ന നുണകളിൽ എത്രമാത്രം നമ്മൾ വിശ്വസിക്കുന്നുവോ അത്രത്തോളം ക്ഷമിക്കാനുള്ള നമ്മുടെ സന്നദ്ധതയും കുറഞ്ഞിരിക്കും. നാം നമ്മോടു തന്നെ സത്യസന്ധത പുലർത്തണം. നമ്മളാരാണെന്ന അവബോധം നമുക്കു തന്നെ ആദ്യം ഉണ്ടാകണം. നാം ആരാണെന്ന സ്വയം തിരിച്ചറിവും നമുക്കൊരു പ്രതിഛായയുമില്ലെങ്കിൽ നാം മറ്റുള്ളവർ പറയുന്നതെന്തോ അതായിരിക്കും.











