അക്ഷരം അറിയാത്തത് ഒരു ജനതയുടെ കഴിവുകേടോ ബുദ്ധിക്കു റവോ അല്ലെന്ന, ബ്രസീലിയന്‍ ചിന്തകനും വിദ്യാഭ്യാസ വിദഗ്ധനും ആയ പൗലോ ഫ്രെയറുടെ ചിന്തകള്‍ എന്നും പ്രസക്തമാണ്. എഴുത്തും വായനയും പഠിച്ച് കരുത്തരാകണം. അറിവില്ലായ്മ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വളമായിത്തീരുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ക്രിസ്തീയ വിവാഹങ്ങളില്‍ വധു ശിരോവസ്ത്രം അണിയുന്നഅതിനെപ്പറ്റി ഒരന്ധവിശ്വാസം നിലനില്‍ക്കുന്നു. സര്‍വ്വാഭരണ വിഭൂഷിതയായി വിവാഹമണ്ഡപത്തിലെത്തുന്ന വധുവിനെ കണ്ടു മോഹിച്ച് അവളുടെ ശരീരത്തില്‍ പ്രേതാത്മാക്കള്‍ കടന്നു കൂടുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. ഇങ്ങനെ പ്രേതം കൂടിയാല്‍ അതോടെ ദാമ്പത്യം തകര്‍ന്ന് തരിപ്പണമാകും. അതുകൊണ്ട് ഈ ആത്മാക്കളുടെ ദൃഷ്ടിയില്‍ പെടാതെ നവ വധുവിനെ മറയ്ക്കാന്‍ കണ്ടുപിടിച്ച ഉപായമായിരുന്നത്രെ വിവാഹവേളയില്‍ വധുവിന് ശിരോവസ്ത്രം അണിയിക്കുന്നത് .
ഗ്രീക്ക് നഗരമായ സ്പാര്‍ട്ടയില്‍ പ്രേതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റൊരു സൂത്രവിദ്യയാണ് ഉപയോഗിച്ചിരുന്നത്. പ്രേതങ്ങള്‍ക്ക് വധുവിനെ തിരിച്ചറിയാനാവാത്ത വിധം, അവര്‍ പുരുഷന്മാരെപോലെ വസ്ത്രം ധരിച്ച് മുടി പറ്റെ വെട്ടിയാണ് പ്രത്യക്ഷപ്പെടുക !
പാശ്ചാത്യ നാടുകളില്‍ വധുവിന്ചുറ്റും തോഴിമാര്‍ അണിനിരക്കുന്നതും പ്രേതങ്ങളെ പറ്റിക്കാന്‍ തന്നെയാണ്. വധുവിന്റെ അതേ പ്രായത്തില്‍ ഒരുപാട് പെണ്‍കുട്ടികളെ കണ്ടാല്‍ പ്രേതങ്ങള്‍ക്ക് വധുവിനെ തിരിച്ചറിയാന്‍ പാടുപെടുമല്ലോ ! ആധികാരികമായി തെളിവില്ലാത്ത ഒന്നിനെ പിന്തുടരേണ്ടിവരുമ്പോള്‍ ഒരാള്‍ വിശ്വാസിയായി മാറുന്നു. ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കാന്‍ ശീലിച്ചാല്‍ അയാള്‍ തികഞ്ഞ അന്ധവിശ്വാസിയായി മാറും. അപ്പോള്‍ എല്ലാ ഭീകരവാദത്തിന്റെയും തുടക്കം കടുത്ത വിശ്വാസിയില്‍ നിന്നാണ്.
യൂറോപ്പിലെ ഒരു തിരക്കുള്ള നഗരത്തിലെ പള്ളിക്ക് സമീപത്തായി ഒരു മദ്യ വ്യവസായി ബാര്‍ ഹോട്ടല്‍ നിര്‍മ്മാണം ആരംഭിച്ചു. പള്ളിയുടെ ഇടവകക്കാര്‍ ഇതിനെ എതിര്‍ത്ത് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ തുടങ്ങി. ബാര്‍ ഹോട്ടല്‍ കെട്ടിടം ദിനംപ്രതി തകൃതിയായി ഉയരുന്നുണ്ടായിരുന്നു.
പണി ഏകദേശം പൂര്‍ത്തിയാകാറായ അവസരത്തില്‍ ശക്തമായ ഒരു ഇടിമിന്നലില്‍ കെട്ടിടം തകര്‍ന്നു വീണു. പള്ളിക്കാര്‍ സന്തോഷിച്ച് തകര്‍ന്ന കെട്ടിടത്തിനു മുന്നില്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടി നൃത്തം ചവിട്ടി. പള്ളിയിലെ പ്രാര്‍ത്ഥന മൂലമാണ് തന്റെ കെട്ടിടം തകര്‍ന്നു വീണതെന്നും ആയതിനാല്‍ ഒരുകോടി രൂപ നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കി നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് കെട്ടിട ഉടമ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
എന്നാല്‍ കെട്ടിടം തകര്‍ന്നതിന് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കോ തങ്ങള്‍ക്കോ ഉത്തരവാദിത്വമൊന്നുമില്ല എന്നു പറഞ്ഞ് പള്ളിക്കാര്‍ എതിര്‍ സത്യവാങ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടുകൂട്ടരുടെയും വാദം കേട്ട ജഡ്ജിക്ക് ഇതൊരു വിചിത്ര കേസായിതോന്നി. ഒരുവശത്ത് പ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ള മദ്യ വ്യവസായി, മറുവശത്ത് പ്രാര്‍ത്ഥനയില്‍ വിശ്വാസമില്ലാത്ത പള്ളിക്കാരും ! എങ്ങനെ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് അറിയാത്ത ജഡ്ജി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പ്രശ്‌നത്തില്‍ നിന്നും തടിയൂരി! പല പ്രശ്‌നങ്ങളിലും തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവമില്ലാതെ കോടതിമാറ്റം ഇന്നും തുടരുന്നു !
ഇംഗ്ലണ്ടില്‍ ജോര്‍ജ് ആറാമന്‍ ഭരിക്കുന്ന കാലം. സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണഭ്രാന്ത് ഒരചാരമായി പിടികൂടിയ സമയം. സ്വര്‍ണ്ണത്തിന്റെ വില രണ്ടിരട്ടിയിലധിക മായി.വിദേശരാജ്യങ്ങളില്‍ നിന്നും സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി വര്‍ദ്ധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക ഘടനയ്ക്ക് ഉലച്ചിലേറ്റു. ബോധവല്‍ക്കരണവും നിയമവ്യവസ്ഥകളും പാഴ് വേലയായി. ഇതുമൂലം നാണയത്തിന്റെ കരുതല്‍ ധനം തന്നെ ഇറക്കുമതിയെ നിയന്ത്രിക്കാനായി ഉപയോഗിക്കേണ്ടിവന്നു. അപകടകരമായ ഈ സ്ഥിതിവിശേഷത്തെ നേരിടാനായി ഗവണ്‍മെന്റ് ഒരു പുതിയ സവിശേഷഓര്‍ഡിനന്‍സ് ഇറക്കി. അതനുസരിച്ച് വ്യഭിചാരം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് മാത്രം സ്വര്‍ണാഭരണം അണിയാമെന്ന നിയമം പ്രാബല്യത്തില്‍ വന്നു. അത് ഫലിച്ചു. സ്വര്‍ണാഭരണം അണിഞ്ഞ ഒരു സ്ത്രീയെയും പിന്നെ പുറത്തു കണ്ടില്ല. അങ്ങനെ സ്വര്‍ണത്തിന്റെ ഉപയോഗം പരിമിത പ്പെടുത്തിയതോടെ രാജ്യം അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറി. ഇന്ന് ഇതുപോലൊരു കരിനിയമം കൊണ്ടുവരാന്‍ ഏതെങ്കിലും ഒരു രാജ്യം ധൈര്യപ്പെടാന്‍ സാധ്യതയില്ല!
ഫ്രാന്‍സിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിന്റെ കാര്യത്തില്‍ വ്യക്തമായ നിയമങ്ങള്‍ ഉണ്ട്.എന്നാല്‍ യാഥാസ്ഥിതിക മുസ്ലീമുകളും സിഖ്കാരും ഈ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടികള്‍ കണ്ണൊഴിച്ചുള്ള ഭാഗങ്ങള്‍ മുഴുവന്‍ മറക്കുന്ന കറുത്ത പര്‍ദ്ദ ധരിച്ചേ സ്‌കൂളില്‍ വരൂ എന്ന് മുസ്ലിം നേതാക്കളും, തലയില്‍ കെട്ടും കൃപാണും ധരിച്ചേ സ്‌കൂളിലെത്തൂ എന്ന് സിഖ് നേതാക്കളും വാശിപിടിച്ചു. ഫ്രാന്‍സില്‍ ഇത് വലിയ പ്രശ്‌നമായി. സ്‌കൂളുകളുടെ നിയമ സംഹിതകള്‍ ഒക്കെ ഉപേക്ഷിക്കേണ്ട നിലയിലെത്തി കാര്യങ്ങള്‍. അപ്പോള്‍ അതിന് പരിഹാരം കണ്ടെത്തിയത് ബുദ്ധിശക്തിയും ഭാവനാ സമ്പത്തുമുള്ള ചെറുപ്പക്കാരനായ ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയാണ്.
അദ്ദേഹം പറഞ്ഞു: ‘മുസ്ലിം മൗലികവാദികളും സിക്ക് തീവ്രവാദികളും ആവശ്യപ്പെട്ടതനുസരിച്ച് അവരുടെ വിശ്വാസപരമായ വസ്ത്രധാരണത്തോടെ അവരുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാന്‍ വിരോധമില്ല. പക്ഷേ ഇന്ത്യയില്‍ നിന്നുള്ള ജൈന വിശ്വാസികളായ കുറെവിദ്യാര്‍ത്ഥികള്‍ക്കും ഞാന്‍ ഫ്രാന്‍സിലെ സ്‌കൂളുകളില്‍ അഡ്മിഷന്‍ കൊടുക്കാന്‍ പോകുകയാണ്. ദിഗംബര ജൈന വിഭാഗത്തില്‍ പെടുന്ന ഇവര്‍ അവരുടെ മതാചാരമനുസരിച്ച് പൂര്‍ണ്ണ നഗ്‌നരായാണ് നടക്കുന്നത്. നഗ്‌നരായി ക്ലാസ്സില്‍ വരാന്‍ അവര്‍ക്ക് അവകാശം ഉണ്ട്. കാരണം അത് അവരുടെ ആചാരമാണ്. ആ അവകാശവും ഫ്രാന്‍സിലെ വിദ്യാലയങ്ങളില്‍ ഞാന്‍ അനുവദിക്കാന്‍ പോവുകയാണ്’.
മന്ത്രിയുടെ മുന്നറിയിപ്പ് മുസ്ലിം,സിഖ് വിഭാഗങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കി. അവരുടെ മതവിശ്വാസഭ്രാന്ത് മഞ്ഞുപോലെ ഉരുകിപ്പോയി. തങ്ങളുടെ കുട്ടികളെയും സ്‌കൂള്‍ യൂണിഫോം തന്നെ ധരിപ്പിക്കാമെന്ന് രക്ഷകര്‍ത്താക്കള്‍ അവസാനം സമ്മതിച്ചു !
നാടെങ്ങും വിളക്കു തെളിയിച്ച് ദീപാവലി ആഘോഷിക്കുമ്പോള്‍ അഹിംസാ ദീവാലി ആഘോഷിക്കുന്ന ഗുജറാത്തികളുടെ ഒരു സമൂഹം കൊച്ചിയിലുണ്ട്, ജൈനര്‍. ദീപം തെളിയിക്കുമ്പോള്‍ അന്തരീക്ഷത്തിലെ സൂക്ഷമജീവികള്‍ നശിക്കും എന്നതിനാല്‍ ജൈനസമൂഹം അത്
വിലക്കുന്നു. വിളക്ക് കൂടിയേ കഴിയൂ എങ്കില്‍ അതിന് ചില്ലുകൊണ്ട് ഒരു മറ, നമ്മുടെ പഴയ ചിമ്മിനിവിളക്ക് പോലെ ഒന്ന്, വേണമെന്നാണ് ജൈനസമൂഹം നിഷ്‌കര്‍ഷിക്കുന്നത്. സൂക്ഷ്മജീവികള്‍ വിളക്കിന്റെ നാളത്തില്‍ വന്നിരിക്കുന്നത് തടയാനാണിത്.ഒരു ജീവിക്കും ജീവന്‍ നഷ്ടപ്പെടാതെയുള്ള ദീപം തെളിയിക്കലാണത്. പടക്കത്തിന്റെ ശബ്ദം മൂലവും സൂക്ഷ്മജീവികള്‍ നശിച്ചേക്കാം. ഇതൊക്കെ ഒഴിവാക്കുന്നതിനാണ് വിളക്കും പടക്കവും വേണ്ടെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നത്. പടക്കം പൊട്ടിക്കാതെ ദീവാലി ആഘോഷിക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കി ഇവര്‍ ഇത് പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ ജീവിതം ഒരു പ്രാണിക്ക്‌പോലും വേദനയുണ്ടാക്കരുത് എന്നാണ് ജൈനമത സിദ്ധാന്തം. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരുപക്ഷിക്കെങ്കിലും ആഹാരം കൊടുക്കണം എന്നും ആഹാരത്തിന്റെ ഒരു തരി പോലും പാഴാക്കുന്നത് ആഘോഷത്തിന്റെ മാധുര്യം നഷ്ടമാക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ഇതൊക്കെ ജൈനമതസ്ഥര്‍ കുട്ടിക്കാലംമുതലേ ശീലിക്കുന്നതാണ്.
ഒരു പ്രൊഫസറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണംശ്രദ്ധിക്കാം :
പ്രൊഫ: ഈ ലോകത്ത് നിലനില്‍ക്കുന്നതെല്ലാം ദൈവ നിര്‍മ്മിതമാണെന്ന് വിശ്വസിക്കുന്നുണ്ടോ ?
വിദ്യാര്‍ത്ഥി അതെ എന്ന് മറുപടി പറഞ്ഞു.
പ്രൊഫ: അപ്പോള്‍ നാശത്തെ(ദോഷത്തെ)യും സൃഷ്ടിച്ചത് ദൈവമാണോ?
കുറച്ചുനേരം വിദ്യാര്‍ത്ഥി നിശബ്ദത പാലിച്ചതിനുശേഷം ചോദിച്ചു, സര്‍ തണുപ്പെന്ന അവസ്ഥ നിലനില്‍ക്കുന്നതായി വിശ്വസിക്കുന്നുണ്ടോ ?
പ്രൊഫ: തീര്‍ച്ചയായും. തണുപ്പ് നീയും അനുഭവിച്ചിട്ടില്ലേ?
വിദ്യാര്‍ത്ഥി: ക്ഷമിക്കണം സര്‍. അങ്ങ് പറഞ്ഞത് തെറ്റാണ്. തണുപ്പ് എന്നാല്‍ ചൂടില്ലാതിരിക്കുന്ന അവസ്ഥ മാത്രമാണ്. ഇരുട്ട് നിലനില്‍ക്കുന്നെന്ന് സാറിന് തോന്നുന്നുണ്ടോ?
പ്രൊഫ: തീര്‍ച്ചയായും. ഇരുട്ട് നമ്മള്‍
അനുഭവിക്കുന്നുണ്ടല്ലോ.
വിദ്യാര്‍ത്ഥി: ഇല്ല സര്‍. തീര്‍ച്ചയായും ഇല്ല. ഇരുട്ടെന്നാല്‍ വെളിച്ചമില്ലാത്ത അവസ്ഥമാത്രം. അതുപോലെ നാശമോ ദോഷമോ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ല. സ്‌നേഹം വിശ്വാസം ഇവ ഇല്ലാതിരിക്കുന്ന ഒരാള്‍ക്ക് തോന്നുന്ന അവസ്ഥ മാത്രമാണ് നാശം അഥവാ ദോഷം എന്നത്.പ്രൊഫസര്‍ക്ക് ഉത്തരം മുട്ടി . ആ വിദ്യാര്‍ത്ഥി നരേന്ദ്രനാഥ് ദത്ത ( വിവേകാനന്ദന്‍ ) ആയിരുന്നു.
അറിവുകൊണ്ട് മാത്രം നല്ല മനുഷ്യരാകില്ല. അറിവിനെ ശ്രദ്ധയോടെ നയിച്ച് ജ്ഞാനത്തിലേക്ക് കടന്നാല്‍ മാത്രമേ നല്ല മനുഷ്യനാകാന്‍ പറ്റൂ. അവരാണ് സമൂഹത്തെ മുന്നോട്ടു നയിക്കുക.