സാമൂഹിക കാഴ്ചപ്പാടുള്ള എഴുത്തുകാര്‍ ഉണ്ടാകുമ്പോഴാണ് സമൂഹം വളരുന്നത്. അത്തരം കാഴ്ചപ്പാടുകള്‍ മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ചിന്തകളിലൂടെയും ആശയങ്ങളിലൂടെയും യാന്ത്രിക ജീവിതത്തില്‍ നമുക്ക് നഷ്ടമാകുന്ന മൂല്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. അത്തരത്തിലുള്ള ഒരു നോവലാണ് പ്രശസ്തഅമേരിക്കന്‍ സാഹിത്യകാരനായ ഏണസ്റ്റ് ഹെമിഗ്വെ 1952 ല്‍ രചിച്ച ‘കിഴവനും കടലും’ (The old man and the Sea). ലളിതമായ ഇതിവൃത്തവും, രചനാശൈലിയും, ആഖ്യാനരീതിയും കൊണ്ട് ഈ കൃതിക്ക് വമ്പിച്ച സ്വീകരണമാണ് ലോകമാസകലം ലഭിച്ചത്. 1953 ല്‍ അമേരിക്കയിലെ ഏറ്റവും മികച്ച സാഹിത്യ ബഹുമതിയായപുലിറ്റ്‌സര്‍ സമ്മാനം ഈ കൃതിക്ക് ലഭിച്ചു. 1954 ല്‍ നൊബേല്‍ സമ്മാനവും ലഭിച്ചതോടെ ഈ കൃതിയുടെ പ്രശസ്തി വിശ്വ വ്യാപകമായി വര്‍ദ്ധിച്ച് ആസ്വാദക ഹൃദയങ്ങളിലിടം നേടി.
സാന്റിയാഗോ എന്നകൗശലക്കാരനായ മീന്‍പിടുത്തക്കാരന്‍ ഏകനായി കടലിന്റെ ഉള്ളിലേക്ക് പോയി മീന്‍ പിടിക്കാറുണ്ട്. പക്ഷേ തുടര്‍ച്ചയായി കഴിഞ്ഞ 84 ദിവസം അയാള്‍ക്ക് മീനൊന്നും കിട്ടിയില്ല. ആദ്യദിവസങ്ങളിലൊക്കെ മനോളില്‍ എന്ന പയ്യന്‍ സഹായത്തിന് ഉണ്ടായിരുന്നു. മീന്‍ കിട്ടാത്ത ഭാഗ്യഹീനനായ വൃദ്ധന്റെ കൂടെ പോകാന്‍ മാതാപിതാക്കള്‍ അവനെ അനുവദിച്ചില്ല. പക്ഷേ വൃദ്ധന് തന്റെ കഴിവുകളില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. തന്റെ ചെറുപ്പകാലത്തെ അനുഭവം വെച്ച് കൂറ്റന്‍ മത്സ്യങ്ങളെ പിടിക്കാനുള്ള വിദ്യകളും അയാള്‍ക്ക് അറിയാമായിരുന്നു. മത്സ്യബന്ധനത്തിന്റെ ബാലപാഠങ്ങള്‍ തന്നെ അഭ്യസിപ്പിച്ച വൃദ്ധനോട് മനോളില്‍ എന്ന പയ്യന് അളവറ്റ സ്‌നേഹവും ആരാധനയുമായിരുന്നു.
രാവിലെ ഉണര്‍ന്ന് എണീറ്റപ്പോള്‍ തന്നെ വൃദ്ധന്‍ മീന്‍പിടിക്കാന്‍ ആവശ്യമായ ഉപകരണങ്ങളുമായി, തനിച്ച് തോണി തുഴഞ്ഞു കടലിലേക്ക് പോയി. പയ്യന്‍ മനോളിന്‍ ആശംസകളോടെ, ആകാംക്ഷയോടെ, താന്‍ ആരാധിക്കുന്ന വൃദ്ധനെ കരയില്‍നോക്കി നിന്നു. തീരദേശത്തുനിന്നും സാന്റിയാഗോ ബഹുദൂരം തന്റെ തോണിയില്‍ യാത്ര ചെയ്തു. കടലില്‍ 100 ആള്‍ താഴ്ചയില്‍ ഒരു കൂറ്റന്‍ മാര്‍ലിന്‍ മത്സ്യം ചൂണ്ടയിലെ ഇരയില്‍ കൊത്തിയശേഷം തോണിയും വലിച്ചു
കൊണ്ട് അത് അകലേക്ക് നീന്തിപ്പോയി. വായില്‍ മൂര്‍ച്ചയേറിയ ചൂണ്ടയുമായി നീന്തുന്ന മത്സ്യം അടുത്തുതന്നെ പൊന്തി വരുമെന്ന് വൃദ്ധന്‍ ബലമായി വിശ്വസിച്ചു.
അതുകൊണ്ട് മത്സ്യത്തിനെ അതിന്റെ വഴിക്ക് വിട്ടു. പക്ഷേ മൂന്നാം ദിവസമായിട്ടും മത്സ്യം മാറ്റമൊന്നും ഇല്ലാതെ പഴയപടി സഞ്ചരിക്കുകയായിരുന്നു.തന്റെ അടവുകള്‍ എല്ലാം പയറ്റിയിട്ടും, 1500 റാത്തലിലേറെ ഭാരമുണ്ടായിരുന്ന ആ പടുകൂറ്റന്‍ മാര്‍ലിന്‍ മത്സ്യത്തെ നിയന്ത്രിക്കാന്‍ ആവാതെ വൃദ്ധന്‍ വിയര്‍ത്തു നനഞ്ഞു. മത്സ്യത്തിന്റെ പെരുമാറ്റം അയാളെ അമ്പരപ്പിച്ചു.
ഏഴു പ്രാവശ്യം മീന്‍ വട്ടമിട്ട് കഴിഞ്ഞു. ഒരു പ്രാവശ്യം മീന്‍ വഞ്ചിയുടെ സമീപത്തായി എത്തിയപ്പോള്‍ തന്റെ സകലശക്തിയും ഉപയോഗിച്ച് വൃദ്ധന്‍ ചാട്ടുളി, മത്സ്യത്തിന്റെ പാര്‍ശ്വഭാഗത്ത് അമര്‍ത്തി ഇടിച്ചിറക്കി. മീന്‍ ഒന്നുകൂടി ഉയര്‍ന്നു ചാടി വീണ്ടും വെള്ളത്തില്‍ തന്നെ പതിച്ചു. വൃദ്ധന്റെ കാഴ്ച മങ്ങി. കാഴ്ച തിരിച്ചു കിട്ടിയപ്പോള്‍ പൊങ്ങിക്കിടക്കുന്ന ഭീമന്‍ മത്സ്യത്തെ അയാള്‍ കണ്ടു. മത്സ്യത്തെ ബലമായി വലിച്ച് തോണിയോട് ചേര്‍ത്ത് മുറുക്കി കെട്ടി. തന്റെ ജീവസമ്പത്തിനെ വൃദ്ധന്‍ ആര്‍ത്തിയോടെ നോക്കി. ആയിരം റാത്തലിലേറെ ഭാരമുള്ള മത്സ്യങ്ങളെ സാന്റിയാഗോ മുന്‍പ് പിടിച്ചിട്ടുണ്ട്. പക്ഷേ അന്നൊക്കെ അയാള്‍തനിച്ചായിരുന്നില്ല. ഇപ്പോഴാകട്ടെ കരയില്‍ നിന്നും എത്രയോ അകലെ, ഏകനായി വലിയൊരു മീനിനെ പിടിച്ചിരിക്കുകയാണ്. അയാള്‍ക്ക് തന്റെ ധൈര്യത്തിലും ശക്തിയിലും അഭിമാനം തോന്നി. തോണിക്ക് അകത്ത് വന്ന് വീണ മത്സ്യങ്ങളും വെള്ളവുമായിരുന്നു വൃദ്ധന്റെ മൂന്ന് ദിനങ്ങളിലെയും ആഹാരം. മാര്‍ലിന്‍ മത്സ്യത്തിന്റെ ഹൃദയത്തില്‍ നിന്നൊഴുകിയ രക്തത്തിന്റെ മണവും ശ്വസിച്ച് കിഴവന്‍ ആത്മനിര്‍വൃതിയോടെ
വഞ്ചി തീരത്തിലേക്ക് വേഗത്തില്‍ തുഴഞ്ഞു കൊണ്ടിരുന്നു.
അധികം താമസിയാതെ മത്സ്യത്തിന്റെ രക്തം മണത്തറിഞ്ഞസ്രാവുകള്‍ വഞ്ചിയുടെ അടുത്തേക്ക് പാഞ്ഞടുത്ത് മത്സ്യ ത്തിന്റെ മാംസത്തിനായി ആക്രമണം അഴിച്ചുവിട്ടു. രണ്ടുമണിക്കൂറോളം അയാള്‍ തോണി തുഴയുന്നതിനിടയ്ക്ക് ചാട്ടുളി ഉപയോഗിച്ച് രണ്ട് സ്രാവുകളെകൊന്നെങ്കിലും പാതിരാവായപ്പോള്‍ ഒരുപറ്റം സ്രാവുകള്‍ ഒരുമിച്ച് വീണ്ടും മത്സ്യത്തെ ആക്രമിക്കാന്‍ എത്തി. ഇരുട്ടില്‍ വൃദ്ധന്റെ പ്രതിരോധശ്രമങ്ങള്‍ വ്യര്‍ത്ഥമായതേയുള്ളൂ. മത്സ്യത്തില്‍ ഇനിതിന്നാന്‍ മാംസമൊന്നും അവശേഷിക്കാതാകുന്നതുവരെ യുദ്ധം തുടര്‍ന്നു. ക്ഷീണിച്ച് അവശനായ വൃദ്ധന്‍, ദുഃഖവും വേദനയും കടിച്ചമര്‍ത്തി സാവധാനം വഞ്ചി തുഴഞ്ഞു മുന്നോട്ട്‌പോയി. വീണ്ടും പാഞ്ഞെത്തി മത്സ്യത്തിന്റെ അസ്ഥികൂടത്തില്‍ കടിച്ചുനോക്കി,അതില്‍ മാംസം ഇല്ലെന്നറിഞ്ഞ് പിന്തിരിയുന്ന സ്രാവുകളെ അയാള്‍ ശ്രദ്ധിച്ചതേയില്ല.
സമുദ്രത്തിന്റെ ആഴത്തില്‍ ഏറെ ദൂരം പോയതാണ് തന്റെ പരാജയ കാരണമെന്ന് വൃദ്ധന്‍ വീണ്ടും വീണ്ടും ഓര്‍ത്തു. സ്രാവുകളുമായുള്ള പോരാട്ടത്തിനിടയില്‍ തന്റെ നെഞ്ചില്‍ എന്തോ പൊടിഞ്ഞ് തകരുന്നത് പോലെ അയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. എങ്കിലും പോരാട്ടം ഒരു വലിയഅനുഭവമായി. മൂന്ന് ദിവസം ആഹാരമോ വിശ്രമമോ ഇല്ലാതെ വായില്‍ കൊരുത്ത ചൂണ്ടയുമായി ഓടിയ മത്സ്യത്തിനോട് സഹതാപവും അതിന്റെ പെരുമാറ്റത്തില്‍ അമ്പരപ്പും അയാളില്‍ ഉള്ളവാക്കി. കടലോരത്ത് മടങ്ങിയെത്തി നടന്നുകയറിയ വൃദ്ധന്‍ ക്ഷീണാധിക്യത്താല്‍ ഒരുവിധം കുടിലിലെത്തി. അല്പം വെള്ളം കുടിച്ച് അയാള്‍ കട്ടിലില്‍ പോയി വീണു. പതിവുപോലെ പ്രഭാതത്തില്‍ കുടിലില്‍ വന്നു നോക്കിയ സഹായി പയ്യന്‍മനോളിന്‍ വൃദ്ധന്റെ വൃണിതമായ ശരീരം കണ്ട് പരവശനായി. വൃദ്ധന് കാപ്പികൊണ്ടുവരുവാന്‍ അവന്‍ പോകുമ്പോള്‍ കടല്‍ക്കരയില്‍ആളുകള്‍ ആ കൂറ്റന്‍ മത്സ്യത്തിന്റെ അസ്ഥികൂടത്തിന്റെ അളവെടുക്കുക യായിരുന്നു. 18 അടി നീളം.
‘കിഴവനും കടലും’ എന്ന പേര് തന്നെ പ്രതീകാത്മകമാണ്. മാനവ ജീവിത മഹാസാഗരംതന്നെയാണ് ഇവിടെ കടല്‍. വിസ്തൃതമായ ആ കടലിലേക്ക് ഒരു കൊച്ചു മരവഞ്ചിയില്‍ ഏകനായി ഭാഗ്യം തേടിപ്പോകുന്ന വൃദ്ധനായ സാന്റിയാഗോ നിസ്സഹായനായ മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതീകമാണ്. മത്സ്യവുമായുള്ള പോരാട്ടം മനുഷ്യന്‍ തന്റെ ജീവസന്ധാരണത്തിനു വേണ്ടിതുടര്‍ന്നുപോരുന്ന നിരന്തരമായ സമരമാണ്. ഒരു ജീവിതകാലത്ത് മനുഷ്യന് കൈവരിക്കാന്‍ ആവുന്ന നേട്ടത്തിന്റെ പ്രതീകമാണ് പടുകൂറ്റന്‍ മാര്‍ലിന്‍ മത്സ്യം. അതിനെ സംരക്ഷിക്കാനുള്ള സമരത്തില്‍ പരാജയപ്പെടുന്നത് നിസ്സാരം തന്നെ. കാരണം ഫലമല്ല, നേടാനുള്ള കര്‍മ്മമാണ്,പോരാട്ടമാണ് പ്രധാനം.
വൃദ്ധന്റെ നേട്ടങ്ങളെ കവര്‍ന്നെടുക്കുന്ന സ്രാവുകള്‍ ലോകത്തിലെ ചൂഷകശക്തികളെ പ്രതിനിധാനം
ചെയ്യുന്നു.വൃദ്ധന്‍ നേരിടുന്ന പോരാട്ടത്തിനിടയില്‍ കൂടുതല്‍ആത്മവിശ്വാസം ആഗ്രഹിക്കുമ്പോഴൊക്കെ തന്റെ എക്കാലത്തെയും ആരാധനാപാത്രമായ ബേസ്‌ബോള്‍കളിക്കാരന്‍ ഡിമാഗ്ഗിയോവിനെയും തന്റെ സഹായിയായ പയ്യന്‍ മനോളിനെയും ഓര്‍ത്തു. ഇവര്‍ യൗവ്വനത്തിന്റെ പ്രതീകമാണ്.
മാര്‍ലിന്‍ ന്റെ അസ്ഥികൂടവുമായി മടങ്ങിയെത്തിയ സാന്റിയാഗോ പാമരമേന്തി നടന്നുകയറുകയും തളര്‍ന്നു വീഴുകയും വീണ്ടും എഴുന്നേറ്റു മുന്നേറുകയും ചെയ്യുന്നത് ക്രിസ്തുവിന്റെ കാല്‍വരിക്കുന്നിലേക്ക് ഉള്ള യാത്രയെ അനുസ്മരിപ്പിക്കുന്നു. ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളില്‍ എന്നും ഏകനായ മനുഷ്യന്റെ പ്രതീകമാണ് മരവള്ളം തുഴഞ്ഞു നീങ്ങുന്ന സാന്റിയാഗോ.
ഇംഗ്ലീഷ് കവി വേഡ്‌സ് വര്‍ത്തിന്റെ കൃതിയായ ‘ലീച്ച് ഗ്യാതറര്‍’ ലെ (Leech gatherer’,also called, ‘Resolution and Independence) വൃദ്ധനെപ്പറ്റിയും സമാനമായ രീതിയില്‍ ചിന്തിക്കാന്‍ സാന്റിയാഗോ പ്രേരകമാകുന്നു. കാരണം രണ്ടു വൃദ്ധരും ആരുടെയും ദയയോ സഹതാപമോ പ്രതീക്ഷിക്കാതെ, ഈ പ്രായത്തിലും, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതാണവര്‍ സമൂഹത്തിന് നല്‍കുന്ന വിലയേറിയ സന്ദേശം.
ഫെമിഗ്വേ വെറും ആറ് ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് മറ്റൊരു ഹൃദയ സ്പര്‍ശിയായ കഥ സൃഷ്ടിച്ചിരിക്കുന്നു:
‘For sale: Baby shoes, never worn’ (ഒരിക്കലും അണിയാത്ത, കുഞ്ഞു ചെരുപ്പുകള്‍, വില്‍പ്പനയ്ക്ക് ) ക്രാഫ്റ്റ്, ആഖ്യാനം അങ്ങനെ നിയമാവലികള്‍ ഒന്നുമില്ലാതെ വായനക്കാരുടെ മനോനിലയനുസരിച്ച് അവരുടെ ഉള്ളില്‍ ചോദ്യങ്ങളുംഉത്തരങ്ങളും സൃഷ്ടിക്കുന്ന ആറ് വാക്കുകള്‍ കൊണ്ടുള്ള ഒരു മനോഹര കഥ. ബൃഹത് കഥകള്‍ രചിച്ച ഹെമിഗ്വെ യുടെ മറ്റൊരു മഹത്തരമായ സൃഷ്ടിയായിട്ടാണ് ഏറ്റവും ചെറിയ ഈ കഥയെ പരിഗണിക്കപ്പെടുന്നത്. ഫെമിഗ്വേ യുടെ മരണത്തിന് 30 വര്‍ഷത്തിനുശേഷം.
1991ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍, ഗ്രന്ഥകര്‍ത്താവ് ജോണ്‍ ലൂയിസ് വില്ലാര്‍ഡ്, ഈ ചെറു കഥ ഹെമിഗ്വേ യുടേതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാകണം ഫെമിഗ്വേ യെ ഈ പ്രശസ്ത ചെറുകഥയുടെ കര്‍ത്താവായി ലോകം കാണുന്നത്. ഫ്‌ലാഷ് ഫിക്ഷന്റെ (Flash fiction) ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളില്‍ ഒന്നാണിത്. തന്റെ പ്രശസ്തിയില്‍ എഴുത്തുകാരന്‍ ഹെമിഗ്വെ സന്തോഷിച്ചെങ്കിലും അദ്ദേഹം ഏകാന്ത ദുഃഖത്തിലേക്ക് വഴുതി വീഴുകയാണുണ്ടായത്. അദ്ദേഹത്തിന് സുഹൃത്തുക്കള്‍, ലഹരിവസ്തുക്കള്‍, സ്ത്രീകള്‍, കായിക വിനോദങ്ങള്‍ എന്നൊക്കെയായിരുന്നു ജീവിതം എന്നാല്‍ അര്‍ത്ഥം. ജീവിതത്തോടുള്ള ആവേശം നശിച്ചു തുടങ്ങിയതോടെ അദ്ദേഹം 1961 ജൂലൈ രണ്ടിന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
അദ്ദേഹത്തിന്റെ ഏഴ് നോവലുകളും ആറ് ചെറുകഥാ സമാഹാരങ്ങളും രണ്ട് നോണ്‍ ഫിക്ഷന്‍ കൃതികളും ഉള്‍പ്പെടെ മിക്ക കൃതികളും അമേരിക്കന്‍ സാഹിത്യത്തിന്റെ ക്ലാസിക്കുകള്‍ ആയി മാറി. അവയില്‍ ഏറ്റവും കൂടുതല്‍ ലോകോത്തര അംഗീകാരം നേടിയ നോവലാണ്’കിഴവനും കടലും’. ഈ കൃതി സമൂഹത്തിന് നല്‍കുന്നത് മഹത്തായ സന്ദേശമാണ്.
One thought on “പ്രതിഭയുടെ മിന്നലാട്ടം-ഡോ. പി.എന്‍ ഗംഗാധരന്‍ നായര്‍”
This man is more than a scholer.am proud,that he is my classmate.