കൊടുതി പൂജയുടെ പ്രാധാന്യം-ഡോ. പ്രമോദ് ഇരുമ്പുഴി

Facebook
Twitter
WhatsApp
Email

ഈയിടെ തറവാട്ടില്‍ കൊടുതിപൂജ ആയിരുന്നു. ആരാധ്യരായ ദേവതക്ക് കഴിക്കാനുള്ളത്,പൂജാദ്രവ്യങ്ങള്‍ എന്നിവ കൊടുക്കുന്നു എന്ന അര്‍ത്ഥത്തിലായിരിക്കണം ഇതിന് കൊടുതി എന്ന പേര്‍ വന്നത്. കുംഭമാസത്തിലാണ് സാധാരണ കൊടുതിപൂജ ആചരിക്കുന്നത്. വീടിന് പുറത്തായിരിക്കും കൊടുതിപൂജ നടക്കുക. തലച്ചിരിയന്‍, കരുകലക്കി, പണ്ടാറമൂര്‍ത്തി, കരിങ്കുട്ടി, ഗുളികന്‍ തുടങ്ങി നിരവധി ദേവതകള്‍ക്ക് വേണ്ടിയാണ് കൊടുതി നടത്തുന്നത്. ഒ.ബി.സി,ദളിത് വിഭാഗങ്ങള്‍ക്കിടയിലാണ് കൊടുതിപൂജ കൂടുതലായും കാണപ്പെടുന്നത്. പഴയ കാലങ്ങളില്‍ ക്ഷേത്ര ആരാധനക്ക് അനുവാദം ഇല്ലാത്ത കീഴാളര്‍ തങ്ങളുടെ ആത്മവിശ്വാസത്തിന് വേണ്ടി രൂപപ്പെടുത്തിയതായിരിക്കണം കൊടുതിപൂജ പോലുള്ള ആചാരങ്ങള്‍.പുഷ്പം, അപ്പം, നെയ്യപ്പം,പായസം, അവില്‍, മലര്‍,ചോറ്, തവിട്, വാഴപ്പഴം, കോഴിമാസം, കളള് തുടങ്ങിയവയാണ് കൊടുതി പൂജക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.

ഞങ്ങളുടെ തറവാട്ടില്‍ പണ്ടാറമൂര്‍ത്തി, ഗുളികന്‍ തുടങ്ങിയവര്‍ക്കു വേണ്ടിയാണ് കൊടുതിപൂജ നടത്തുന്നത്. തറവാടിന്റെ രണ്ട് ഭാഗത്തായി ഇവര്‍ക്കായി രണ്ട് തറകള്‍ പൂര്‍വികരായിത്തന്നെ ഉണ്ടാക്കിവെച്ചിട്ടുണ്ട്. തറവാട്ടിലെ വ്യത്യസ്ത വീടുകളില്‍ നിന്നായി നാല്‍പ്പതോളം പേര്‍ കൊടുതിയില്‍ പങ്കെടുക്കുന്നു. ആചാരത്തിനൊപ്പം കുടുംബാംഗങ്ങള്‍ക്ക് പരസ്പരം കൂടിച്ചേരാനും ചര്‍ച്ച ചെയ്യാനും അതുവഴി കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും കൊടുതിപൂജയുടെ പങ്ക് വലുതാണ്.

തീയതി നിശ്ചയിച്ചു കഴിഞ്ഞാല്‍ കൊടുതിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. പൂജാദ്രവ്യങ്ങള്‍ ശേഖരിക്കുക, ഭക്ഷണകാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുക, നാടന്‍ കോഴിയെ സംഘടിപ്പിക്കുക, കുടുംബാംഗങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കുക തുടങ്ങിയ ചെറുതും വലുതുമായ കാര്യങ്ങള്‍ ഒരോരുത്തരായി ഏറ്റെടുത്ത് നടപ്പാക്കും. പൂജ നടത്തുന്ന ഭാഗത്തെ കാടും ചമ്മലയും മറ്റും നീക്കം ചെയ്ത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുക. കൊടുതിദിവസം എല്ലാവരും ഉച്ചക്കുശേഷം മൂന്നു മണിയോടെ തറവാട്ടില്‍ എത്തിച്ചേരും. പൂജക്കാവശ്യമായ നെയ്യപ്പം ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുക. പിന്നെ തണ്ണീരമൃതം എന്നറിയപ്പെടുന്ന പായസം, മധുരമിടാത്ത അപ്പം,ചോറ്, കറികള്‍, ഉപ്പേരി, പപ്പടം തുടങ്ങിയവയുടെ പണി തുടങ്ങുകയായി. ആര്‍ത്തവബാധിതരായ സ്ത്രീകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിലോ പൂജാദ്രവ്യം ഒരുക്കുന്നതിലോ ആരാധനയിലോ പങ്കെടുക്കാന്‍ സാധിക്കില്ല എന്നതാണ് വിശ്വാസം. അവര്‍ കൂട്ടിത്തൊടാതെ മാറി നില്‍ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നും. വൈകുന്നേരമാകുന്നതോടെ ഭൂരിഭാഗം പേരും തറവാട്ടില്‍ എത്തും.

പാട്ടുരാശി ( സന്ധ്യ )കഴിഞ്ഞാല്‍ പണ്ടാറമൂര്‍ത്തി, ഗുളികന്‍ എന്നിവര്‍ക്കുള്ള ആരാധാ സാധനങ്ങള്‍ വിഭജിക്കുകയായി. പണ്ടാറമൂര്‍ത്തിക്ക് 64 കളമാണ് വരക്കേണ്ടത്. എന്നാല്‍ ഗുളികന് 12 കള്ളി മതിയാകും. അതിനാല്‍ പണ്ടാറമൂര്‍ത്തിക്കാണ് കൂടുതല്‍ പൂജാദ്രവ്യങ്ങള്‍ വേണ്ടത്. ഞങ്ങള്‍ ദൈവത്തുമ്മുറി എന്ന് വിളിക്കുന്ന തറവാട്ടിലെ പൂജാമുറിയില്‍ നിന്ന് കുടമണി,വിളക്ക്, ധൂമപാത്രം, വാല്‍വിളക്ക്,കിണ്ടി തുടങ്ങിയ കൊടുതിക്കാവശ്യമായ സാധനങ്ങള്‍ പുറത്തേക്കെടുക്കുന്നു. ആണുങ്ങള്‍ രണ്ട് ഭാഗങ്ങളായി തിരിഞ്ഞ് പണ്ടാറമൂര്‍ത്തി, ഗുളികന്‍ എന്നിവരെ ആരാധിക്കുന്നിടത്തേക്ക് പോകുന്നു. ഏതെങ്കിലും ഒരു ഭാഗത്ത് കൊടുതിയില്‍ പങ്കെടുത്താല്‍ അത് കഴിയുന്നതുവരെ മറ്റ് ആരാധന മൂര്‍ത്തിയുടെ അടുത്തേക്ക് പോകാന്‍ പാടില്ല എന്നതാണ് ചട്ടം.

തറയിലുളള കല്‍വിളക്ക് കത്തിച്ച് ഗുരു കാരണവന്മാരെ ആദ്യം വന്ദിക്കുന്നു. തുടര്‍ന്ന് പന്തം കത്തിച്ച് ഉമിക്കരി നന്നായി പരത്തി അരിപ്പൊടി കൊണ്ട് 64 കള്ളികളുള്ള കളം വരക്കുന്നു. പുഷ്പം, ചന്ദനം, ധൂമപാത്രം, വാല്‍വിളക്ക് തുടങ്ങിയവ കൊണ്ട് അര്‍ച്ചന നടത്തിയ ശേഷം നെയ്യപ്പം, അവില്‍, മലര്‍, അപ്പം, തണ്ണീരമൃതം, വാഴപ്പഴം തുടങ്ങിയവ കുറേശ്ശെ എടുത്ത് 64 കളികളിലും കുറേശ്ശെ ഇട്ട് ആരാധിക്കുന്നു. തിരികള്‍ കത്തിച്ച് 64 കള്ളികളിലും നിക്ഷേപിക്കുന്നതോടെ ആചാരത്തിന്റെ ഉത്തമപൂജ അവസാനിക്കുന്നു.

മധ്യമപൂജക്കായി നാടന്‍ കോഴിയെ ആണ് ഉപയോഗിക്കുന്നത്. കോഴിയുടെ കാലിലെ കെട്ടഴിച്ച് അതിന് വെള്ളവും കള്ളും കൊടുത്ത് കളത്തിന് സമീപം ബലിയര്‍പ്പിക്കുന്നു. അറുത്തെടുത്ത കഴുത്തില്‍ പന്തം കുത്തി കാലെടുത്താല്‍ കോഴി പിന്നീട് പിടയാന്‍ പാടില്ല എന്നതാണ് രീതി. അറുത്തെടുത്തിട്ട കോഴിയുടെ കണ്ണ് നന്നായി അടയുക, കൊക്ക് തറയില്‍ മുട്ടുക എന്നിവ ചെയ്താല്‍ ബലിതര്‍പ്പണം നന്നായി എന്നതാണ് വിശ്വാസം.

അപ്പോഴേക്കും ആരാധന സ്ഥലത്തിന് അടുത്ത് കല്ലുകൂട്ടി പ്രത്യേകം തയ്യാറാക്കിയ അടുപ്പത്ത് വെള്ളം ചൂടായിക്കഴിഞ്ഞിരിക്കും. പഴയ കാലത്ത് കോഴിയെ വീടുകളില്‍ പാകം ചെയ്യുന്ന രീതിയിലാണ് കോഴി വരട്ടിയത് ഉണ്ടാക്കുന്നത്.ചൂടുവെള്ളത്തില്‍ കോഴിയെ മുക്കിയെടുത്തതിനുശേഷം തൂവല്‍ പറിക്കുന്നു. തുടര്‍ന്ന് വാഴയിലയില്‍ മുട്ടി വെച്ച് കോഴിയെ ചെറു കഷ്ണങ്ങളാക്കി മുറിക്കുന്നു. വലതുകാലിന്റെ കൊറക്( തുടഭാഗം ) മാത്രം ചെറുതാക്കി മുറിക്കാതെ കത്തികൊണ്ട് വരയുക മാത്രമേ ചെയ്യാറുള്ളൂ. കരള്‍ രണ്ട് കഷ്ണങ്ങളാക്കി ആരാധനക്കുവേണ്ടി വേവിക്കാതെയും ചുട്ടും ഉപയോഗിക്കാറുണ്ട്. ചെറിയ കഷ്ണങ്ങളാക്കിയതിനുശേഷം മാസാലപുരട്ടി പറമ്പില്‍ വെച്ചു തന്നെ പാചകം ചെയ്യുന്നു. തേങ്ങാക്കൊത്ത് ചേര്‍ക്കല്‍ ഇതില്‍ പ്രധാനമാണ് തക്കാളിയും ഉരുളക്കിഴങ്ങും ഖരം മസാലയും ചേര്‍ക്കാതെ പാകം ചെയ്യുന്നതിന് മുണ്ടന്‍ പാചകം എന്ന് പൊതുവെ നാട്ടുഭാഷയില്‍ പറയാറുണ്ട്.

കോഴിവരട്ട് തയ്യാറായി കഴിഞ്ഞാല്‍ മൂര്‍ത്തിക്ക് മുന്നില്‍ മാംസം വെക്കുന്നു. കള്ളു കൊണ്ടുള്ള ആരാധനയും നടത്തുന്നു.തുടര്‍ന്ന് അരിയും പൂവുമിട്ട് മൂര്‍ത്തിയെ ആരാധിക്കാനായി സ്ത്രീകളെയും കുട്ടികളെയും അടക്കം എല്ലാവരേയും ക്ഷണിക്കുന്നു. അതിനുശേഷം പൂജാരി മൂര്‍ത്തിയെ പ്രത്യേകം ആരാധന നടത്തി എല്ലാവര്‍ക്കും കോഴിയിറച്ചിയുടെ കുറച്ച് കഷ്ണങ്ങള്‍ വീതം നല്‍കുന്നു. അത് കഴിഞ്ഞാല്‍ മൂര്‍ത്തിയുടെ ആരാധന സ്ഥലത്തുനിന്ന് സാധനങ്ങള്‍ എല്ലാമെടുത്ത് മടങ്ങുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഭക്ഷണം കഴിക്കുന്നു.നെയ്യപ്പവും കോഴിക്കറിയും ചേര്‍ത്ത് കഴിക്കുക എന്ന സ്‌പെഷ്യല്‍ ഐറ്റം കൊടുതി പോലുള്ള ആരാധനയില്‍ മാത്രം കാണുന്ന കോമ്പിനേഷനാണ്.

കുടുംബത്തിന് മൂര്‍ത്തിയുടെ ഉപദ്രവം ഇല്ലാതിരിക്കാനും ഐശ്വര്യം ഉണ്ടാകാനും വര്‍ഷത്തിലൊരിക്കല്‍ കൊടുതി നടത്തണം എന്നാണ് വിശ്വാസം. വ്യത്യസ്ത വീടുകളിലും ജോലികളിലുമായി കഴിഞ്ഞുകൂടുന്ന കുടുംബാംഗങ്ങള്‍ തമ്മില്‍ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനും തങ്ങള്‍ ഒറ്റക്കല്ല, ഒരു കൂട്ടം കൂടെയുണ്ടെന്ന തോന്നല്‍ ഉണ്ടാക്കാനും കൊടുതിപൂജ സഹായകമാകാറുണ്ട്. കൊടുതി പൂജ നടക്കുന്നതിനിടയില്‍ കുടുംബാംഗങ്ങളില്‍ പ്രായമേറിയവര്‍ തങ്ങളുടെ പലവിധം അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്. കാരണവന്മാരായ വൈദ്യന്മാരുടെ ചികിത്സാമാഹാത്മ്യത്തെക്കുറിച്ചും പ്രായമേറിയവര്‍ പറയാറുണ്ട്. പുതു തലമുറക്ക് തങ്ങളുടെ കര്‍മ്മമണ്ഡലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലരായി ശോഭിക്കാന്‍ ഈ കൂട്ടായ്മയും പ്രായമേറിയവരുടെ അനുഭവ വിവരണങ്ങളും സഹായകമാകാറുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *