വായനോന്മാദത്തിന്റെ പെരുംചിലമ്പാട്ടം-ഗിരിജ വാര്യര്‍

Facebook
Twitter
WhatsApp
Email

വിശപ്പ്, പ്രണയം, വായന, ഉന്മാദം മൂന്നക്ഷരങ്ങള്‍ ചേരുന്ന ഈ വാക്കുകളുടെയെല്ലാം സ്വത്വം ഒന്നാണെന്ന് പഠിപ്പിച്ച ഒരു എഴുത്തുകാരന്‍! മുഹമ്മദ് അബ്ബാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്! സാധാരണയില്‍ സാധാരണക്കാരനായ ഒരു പെയിന്റ് പണിക്കാരന്‍! എട്ടാം ക്ലാസ്സുവരെ തമിഴ് വിദ്യാഭ്യാസംമാത്രം വശമാക്കിയ അദ്ദേഹം, മലയാളം എഴുതാനും വായിക്കാനും തനിയെ പഠിച്ച്, ഇന്ന് ഡിസിയുടെയും മാതൃഭൂമിയുടെയും എണ്ണംപറഞ്ഞഎഴുത്തുകാരനായി മാറിയിട്ടുണ്ടെങ്കില്‍, ആ മാറ്റത്തിന് കാരണം അദ്ദേഹത്തിന്റെ വായന തന്നെയാണ്! പ്രശസ്തരായ എഴുത്തുകാരുടെ പല കഥാപാത്രങ്ങളും കഥയില്‍ നിന്നിറങ്ങി,അശാന്തമായ അദ്ദേഹത്തിന്റെ രാത്രികളെ മോചനമില്ലാത്ത ഒരു കുരുക്കാക്കി മാറ്റിയിട്ടുണ്ട്! സൈക്കാട്രിക് വാര്‍ഡിലും, ആത്മഹത്യാമുനമ്പിലും,
ഉച്ചവിശ്രമവേളയിലും, പൊള്ളുന്ന ജീവിതപ്പാതയിലും കൂട്ടുവന്ന കഥാപാത്രങ്ങളെപ്പറ്റി പറയുകയാണ്, നോവലിസ്റ്റ് ”ആത്മഹത്യയ്ക്കും ഭ്രാന്തിനും ഇടയില്‍” എന്ന ഈ പുസ്തകത്തില്‍

കാറ്റുപാറക്കുന്നില്‍നിന്ന് റബ്ബര്‍ ഷീറ്റിന്റെ കെട്ടുമായി ഇറങ്ങി വരുമ്പോള്‍ അയാളുടെ വടിസഞ്ചിയില്‍ നിറയെ പുസ്തകങ്ങള്‍ ഉണ്ടാകും. അവ ലൈബ്രറിയില്‍ കൊടുത്ത്, മേശപ്പുറത്തു പലരും കൊണ്ടുവന്നിട്ട പുസ്തകങ്ങള്‍ സഞ്ചിയില്‍ നിറച്ച് അയാള്‍ തിരിച്ചു കുന്നുകയറും. ലൈബ്രറിയിലെ കാറ്റലോഗ് വായിച്ച് പുസ്തകം കണ്ടെത്താനുള്ള അറിവോ വിവരമോ അയാള്‍ക്കില്ല. അതിനുള്ള സമയവുമില്ല. മിക്കവാറും ലൈബ്രറി അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ ആയിരിക്കും അയാളുടെ വരവ്. അങ്ങനെ വായിച്ച കഥകളില്‍ ഒന്നാണ് ഒ വി വിജയന്റെ ”കടല്‍ത്തീരത്ത്” എന്ന കഥ!

വധശിക്ഷ കാത്തുകഴിയുന്ന മകനെ കാണാന്‍ തിരിക്കുന്ന വെള്ളയിയപ്പന്റെ കൂടെ, നോവലിസ്റ്റ് മാത്രമല്ല, നമ്മളും യാത്രയാവുന്നു. കരിമ്പനകളില്‍ കാറ്റു പിടിക്കുന്നത് കാതോര്‍ത്ത്, നീലി മണ്ണാത്തിയോടും കുട്ടൂസന്‍ മാപ്പിളയോടും യാത്രപറഞ്ഞു നടക്കുന്ന വെള്ളായിയപ്പന്റെ കാലടികളെണ്ണി ആ കാറ്റുപാറക്കുന്നില്‍ മുഹമ്മദ് അബ്ബാസ് ഇരിക്കുന്നത് നാം അറിയുന്നുണ്ട്.” വീട്ടാത്ത കടങ്ങള്‍ പടച്ചവന്റെ സൂക്ഷിപ്പുകളാണ്, അതു അങ്ങനെത്തന്നെ ഇരിക്കട്ടെ” എന്ന കുട്ടൂസന്‍ മാപ്പിളയുടെ മറുപടി ലോകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായാതെന്നു ആ വയനാടന്‍ മലകളിലിരുന്ന് മുഹമ്മദ് അബ്ബാസ് അറിയുന്നു. വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞതിനു ശേഷം തിരിച്ചുപോരുന്ന ആ വൃദ്ധന്റെ കൈയിലെ, പൊതിച്ചോറില്‍ നമ്മുടെ കണ്ണീരുപ്പും കലരും. വെള്ളായിയപ്പന്റെ ഭാര്യ കോടച്ചി കെട്ടിപ്പൊതിഞ്ഞു, മകന് നല്‍കാന്‍ കൊടുത്തയച്ച പൊതിച്ചോറ് ബലിക്കാക്കകളുടെ ആഹാരമാകുമ്പോള്‍, കാറ്റുപാറക്കുന്നിലിരുന്നു അതു വായിക്കുന്ന നോവലിസ്റ്റിന്റെ കണ്ണില്‍ ചോരപൊടിയുന്നതും, അതു ഒലിച്ചിറങ്ങി മടപ്പള്ളിപ്പുഴയെ ചുവപ്പിക്കുന്നതും നമുക്ക് അനുഭവിക്കാന്‍ കഴിയും! ഞാനീ കഥ ആദ്യം അറിഞ്ഞത് കേള്‍വിയിലൂടെയാണ്, വായിച്ചതല്ല. അതും ശ്രീ. ബെന്ന ചേന്ദമംഗലൂരിന്റെ ഭാവതീവ്രമായ ശബ്ദത്തിലൂടെ! വായന പിന്നീടാണ് ഉണ്ടായത്.

ബഷീറിന്റെ ”വിശ്വവിഖ്യാതമായ മൂക്ക്”എന്നകഥയടങ്ങിയ ബഷീര്‍ക്കഥകള്‍ മുഹമ്മദ് അബ്ബാസിനു സമ്മാനിച്ചത് കോഴിക്കോട് കടപ്പുറത്തുവച്ച് പരിചയപ്പെട്ട ”ലക്ഷ്മിയേച്ചി” എന്ന ലൈംഗികത്തൊഴിലാളി, ഉടല്‍ വിറ്റുകിട്ടുന്ന തൊഴിലിന്റെ കൂലിയായി ഒരു കസ്റ്റമര്‍ കൊടുത്തതാണാ പുസ്തകം.ആ ലക്ഷ്മിയേച്ചിയാണ് ബുഹാരി ഹോട്ടലില്‍,എച്ചില്‍മേശ തുടച്ചിരുന്നഅബ്ബാസ് എന്ന പതിനാലുകാരനെ, അക്ഷരം പഠിപ്പിച്ചത്. കടപ്പുറത്ത് കമിഴ്ത്തിയിട്ട വള്ളങ്ങളില്‍ സിഗരറ്റ് കൂടുകള്‍ നിരത്തിവെച്ച് 50 പൈസയുടെ റീഫില്‍ കൊണ്ട് എഴുതി,ആ ബാലന്‍ ആദ്യം പഠിച്ച വാക്ക് ”കടല്‍” എന്നാണ്. ഒരുവേള ഞാന്‍ വി. ടി ഭട്ടത്തിരിപ്പാടിനെ ഓര്‍ത്തുപോയി. അമ്പലത്തില്‍ നിവേദ്യപ്പായസത്തിന് ശര്‍ക്കര പൊതിഞ്ഞു കൊണ്ടുവന്ന കടലാസില്‍ കണ്ട ‘ മാന്‍മാര്‍ക്ക് കുട”യാണ് അദ്ദേഹം ആദ്യമായി കൂട്ടിവായിച്ചത് എന്ന് ”കണ്ണീരും കിനാവും” എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, അന്നതു എഴുതാനും വായിക്കാനും പഠിപ്പിച്ച മൂന്നാം ക്ലാസുകാരി പെണ്‍കിടാവിനെയും വി. ടി ഓര്‍ക്കുന്നു.ഇവിടെ ലക്ഷ്മയേച്ചിയാണ് ആ സ്ഥാനത്ത്!ലക്ഷ്മിയേച്ചിയുടെ കൂട്ടുകാരിയായ സൈനാത്ത അബ്ബാസിനെ പഠിപ്പിച്ച ആദ്യത്തെ വാക്ക് ”ആകാശം”എന്നായിരുന്നു. ഈ രണ്ടുപേര്‍ക്കും, അബ്ബാസ്, ബഷീറിന്റെ ”വിശ്വവിഖ്യാതമായ മൂക്കി”ന്റെ കഥ പറഞ്ഞുകൊടുത്തു. അതിലെ ‘ മണ്ടക്കൂട്ടം അല്ല്യോ ജനം!” എന്ന പ്രയോഗം ലക്ഷ്മിയേച്ചി തന്റെ സംഭാഷണങ്ങളില്‍ എപ്പോഴും ഉപയോഗിക്കാനും തുടങ്ങി. അച്ഛന്‍ ഇല്ലാത്ത മക്കളെ പോറ്റാന്‍ ഉടല്‍ വില്‍ക്കേണ്ടി വന്ന ലക്ഷ്മിയേച്ചിക്ക് ജീവിതം തന്നെ മണ്ടത്തരം ആയി തോന്നിക്കാണും എന്ന് അബ്ബാസ് പറയുന്നു. ഒരുപക്ഷേ ലോകം തന്നോട് കാണിച്ച ക്രൂരതയ്ക്ക് ബഷീറിന്റെ പ്രയോഗം കടമെടുത്തവര്‍ പകരം വീട്ടുകയും ആയിരുന്നിരിക്കണം!

ടി.പത്മനാഭന്റെ ഗൗരിയെപ്പോലെ ഒരു പെണ്‍കിടാവ് അബ്ബാസിന്റെ ജീവിതത്തിലേക്കും കടന്നുവന്നു. നെഞ്ചത്തടുക്കിപ്പിടിച്ച പാഠപുസ്തകങ്ങളും, മഷി പടര്‍ന്ന കണ്ണുകളുമായി, ചുവന്ന പാവാടത്തുമ്പുലച്ചു അവള്‍ അബ്ബാസിന്റെ മനസ്സില്‍ ചേക്കേറിയതിനുശേഷമാണ് ടി പത്മനാഭന്റെ” പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ട് എഴുതിയ ഗൗരി” അദ്ദേഹം വായിക്കുന്നത്. ടാറിന്റെ കട്ടകള്‍ ഉരുക്കിയെടുത്ത് പാകമാകുമ്പോള്‍ അതിലേക്ക് മണ്ണെണ്ണ ചേര്‍ക്കുന്ന അപകടം പിടിച്ച ജോലി ചെയ്യുമ്പോഴും വിറകടുപ്പിലെ തീച്ചൂടിനെ കുളിര്‍മഞ്ഞാക്കി മാറ്റുന്ന ആ പെണ്‍കിടാവിന്റെ മുഖം അബ്ബാസിന്റെ ഉള്ളില്‍ നിറദീപം പോലെ തെളിഞ്ഞിരുന്നു. ആ പ്രണയമാണ് തന്റെ കൈകള്‍ക്ക് കരുത്ത് നല്‍കിയത് എന്നു നോവലിസ്റ്റ് തുറന്നു സമ്മതിക്കുന്നുണ്ട്. അവള്‍ നടന്നുപോയ ചെമ്മണ്‍പാത ടാറിട്ട റോഡായി മാറിക്കഴിഞ്ഞു . ‘ ആ ടാറിനും മണ്ണിനുമടിയില്‍ അവള്‍ നടന്ന പാതയും അവളുടെ കാല്‍പ്പാടുകളും ഉണ്ട്. ആ ഓര്‍മ്മയില്‍ എത്രയോ തവണ ഞാന്‍ അതിലൂടെ നടന്നിട്ടുണ്ട് ‘ എന്നു അബ്ബാസ് പറയുമ്പോള്‍ ആ ബന്ധത്തിന്റെ വിശുദ്ധിയും ആഴവും ഏതു ഹൃദയത്തെയാണ് സ്പര്‍ശിക്കാത്തത്? ഒരുവേള, അമ്പാടിയിലെത്തിയ അക്രൂരന്റെ നിര്‍വൃതി ഞാന്‍ ഓര്‍ത്തുപോയി.ചിത്രകൂടത്തിലെത്തിയ ഭരതന്‍,സീതാരാമന്മാരുടെ കാലടിപ്പാടുകള്‍കണ്ട് ആ പൊടിയില്‍ വീണുരുണ്ടത് ഓര്‍ത്തുപോയി. ഭക്തിക്കും പ്രണയത്തിനുമെല്ലാം അതിന്റെ മൂര്‍ദ്ധന്യഭാവത്തില്‍, ഒരേ നിറമാണ്, ഒരേ രൂപമാണ്, ഒരേ ഗന്ധവുമാണ്!
ഗൗരി വായിച്ചവര്‍ക്കൊക്കെ മറന്നുപോകാത്ത ഒരു രംഗം കുപ്പിവളയുടഞ്ഞ്,അവളുടെ കൈത്തണ്ടയില്‍ ചോരകിനിഞ്ഞ സംഭവമാണെന്ന് അടിവരയിട്ടു പറയുന്ന അബ്ബാസ് പപ്പേട്ടനോട് നന്ദി പറയുന്നത് അനശ്വരമായ ഈ വാക്കുകള്‍ കുറിച്ചതിനാണ് ‘ വേറെ വാങ്ങി തരേണ്ട, ഇത് എപ്പോഴും ഓര്‍മ്മയുണ്ടായാല്‍ മതി ‘ ആ വാക്കുകള്‍ പകര്‍ന്നുനല്‍കിയ സുഖാനുഭൂതിയില്‍ അബ്ബാസ് എന്ന നിശബ്ദകാമുകന്‍ ഏറെ നേരം മുഴുകിയിരുന്നു. ഒരു വാക്കുപോലും പരസ്പരം മിണ്ടാതെ രണ്ടുവര്‍ഷം പ്രണയിച്ച ആ ചോപ്പുപാവാടക്കാരിയുടെ ഓര്‍മ്മയോടൊപ്പം ഗൗരി എന്ന ഈ കഥയും അദ്ദേഹം പ്രാണനില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു.

തനിക്ക് ഭ്രാന്തായിപ്പോകുമെന്നും മനസ്സ് കൈവിടും എന്നും തോന്നിപ്പോയ കാലത്താണ് അദ്ദേഹം എം.ടി യുടെ ”ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ ”വായിക്കുന്നത്.

13 ദിവസം കോഴിക്കോട് വിജയാ ഹോസ്പിറ്റലില്‍ കിടന്ന്, കറന്റടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട തന്റെ മകന്‍ വീണ്ടും, വായനയിലൂടെ ഭ്രാന്തിലേക്ക്തന്നെ തിരിച്ചു പോയേക്കുമോ എന്ന് ഉമ്മ വേവലാതിപൂണ്ടിരുന്ന കാലം.

മയക്കം നല്‍കുന്ന ഗുളികകള്‍ ജീവിതത്തെ നിര്‍വികാരമാക്കിയ കാലം” ജ്ജ് വടി മുണങ്ങിയോ അബ്ബാസേ ‘ എന്ന് കാണുന്നവരൊക്കെ പരിഹസിച്ച കാലം!

വെള്ളഗ്ലാസ് കയ്യില്‍ പിടിച്ച് നിന്നിട്ടും വെള്ളം കുടിക്കാന്‍ മറന്നിരുന്ന കാലം!

ആ കാലത്താണ് കളിക്കൂട്ടുകാരില്ലാതെ സ്‌നേഹനിരാസത്താല്‍ ഒറ്റപ്പെട്ടുപോയ ജാനകിക്കുട്ടിയെ അബ്ബാസ് കാണുന്നത്, അവള്‍ക്ക് കൂട്ടായി വന്ന ”കുഞ്ഞാത്തോല്‍ ”എന്ന യക്ഷിയെ അബ്ബാസ് ഇഷ്ടപ്പെടുന്നത്. കുഞ്ഞാത്തോല്‍മാരെ തേടി തൊടിയിലേക്ക് ഇറങ്ങുന്ന ജാനകിക്കുട്ടിമാരെ ചേര്‍ത്തുപിടിച്ച് നല്ലവാക്കു പറയാന്‍ സമൂഹം ഇതുവരെ തയ്യാറായിട്ടില്ല എന്ന് എം. ടി.യെപ്പോലെ അബ്ബാസും പറയുന്നു.ഉന്മാദത്തിന്റെ മരുഭൂമികളിലേക്കും അതിന്റെ ചൂടിലേക്കും,ചാറ്റല്‍ മഴയായും ഹരിതാഭകളായും കടന്നുവന്ന എം ടി യോടുള്ള കടപ്പാട് അദ്ദേഹം ചിപ്പിക്കുള്ളിലെ മുത്തു പോലെ സൂക്ഷിച്ചുവയ്ക്കുന്നു.

അസാന്നിധ്യത്തെ സാന്നിധ്യമാക്കി മാറ്റി വായനക്കാരുടെ ഉള്ളിലേക്ക് വാക്കിന്റെ സൂചിമുന കയറ്റുന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ മൂന്നാമതൊരാള്‍,എന്‍. മോഹനന്റെ നിന്റെ കഥ (എന്റെയും), ശിഹാബുദ്ദീ ന്‍ പൊയ്ത്തുംകടവിന്റെ മഞ്ഞുകാലം, ചന്ദ്രമതിയുടെ” അഞ്ചാമന്റെ വരവ്”, പുനത്തിലിന്റെ ജീവച്ഛവങ്ങള്‍, എന്‍. എസ്. മാധവന്റെ കപ്പിത്താന്റെ മകള്‍, കാരൂരിന്റെ പൂവമ്പഴം, കാക്കനാടന്റെ ”യൂസഫ്‌സരായിലെ ചരസ് വ്യാപാരി” മാധവിക്കുട്ടിയുടെ ”സുന്ദരിയായ മകള്‍” ഇവരുടെയെല്ലാം കഥകള്‍ക്കുള്ളില്‍ അബ്ബാസ് സ്വയം കണ്ടെത്തുകയായിരുന്നു. സ്വാനുഭവങ്ങളുമായി അവ ചേര്‍ത്തുവയ്ക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായ അനുഭൂതികളുടെ വേവും ചൂടും നമ്മുടെ തലച്ചോറിനെയും ഉന്മാദത്തിലേക്കു നയിക്കും.

മുഹമ്മദ് അബ്ബാസ് എന്ന പ്രിയപ്പെട്ട വായനക്കാരാ, താങ്കള്‍ വായിച്ചതൊക്കെയും താങ്കളുടെ സ്വന്തമാക്കിയെടുക്കുമ്പോള്‍, ആ അക്ഷരങ്ങളെ വിടാതെ പിന്തുടരാന്‍ വായനക്കാരും പിറകേയുണ്ട്!

മാന്ത്രികക്കളത്തിലേക്കാവാഹിക്ക പ്പെട്ട ഉന്മാദികളെപ്പോലെ ആര്‍ത്തലച്ച് ചുവടുവെച്ച് അവരനുഗമിക്കുന്നത് താങ്കളും കാണുന്നുണ്ടാവും!

നെഞ്ചില്‍ തറയ്ക്കുന്ന വാക്കുകളിലൂടെ, വളച്ചുകെട്ടില്ലാതെ, അവതരിപ്പിക്കപ്പെടുന്ന ആ അനുഭവതീവ്രതയില്‍ ഉരുകാന്‍…

കാറ്റുപാറക്കുന്നിലെ പായലുപുരണ്ട കരിങ്കല്‍ പടവുകള്‍ ചവിട്ടി, പായലില്‍ പൂക്കുന്ന ഇത്തിരി കുഞ്ഞന്‍ വയലറ്റ് പൂക്കളെക്കണ്ട് അരുവിയിലെ കണ്ണീര്‍ച്ചോലയില്‍ നിന്ന് വെള്ളമെടുക്കാന്‍..

കുടത്തിലേക്ക് നീന്തിക്കയറുന്ന പരല്‍മീനുകളെ അരിപ്പയില്‍ കോരിയെടുത്ത്, തിരിച്ചു വെള്ളത്തിലേക്കു വിടാന്‍…

മഞ്ഞപ്പുള്ളികള്‍ ഉള്ള വാല്‍ വെട്ടിച്ച് അവ ഉത്സാഹത്തോടെ അരുവിയിലേക്ക് നീന്തിക്കയറുന്നത് കാണാന്‍…

ഞങ്ങളുമുണ്ട് കൂടെ!

(മുഹമ്മദ് അബ്ബാസ്: കന്യാകുമാരി ജില്ലയിലെ പെരും ചിലമ്പ് ഗ്രാമത്തില്‍ ജനനം, സ്റ്റീല്‍ പ്ലാന്റിലെ ഖലാസി, ഹോട്ടല്‍ ശുചീകരണത്തൊഴിലാളി, പെയിന്റിംഗ് തൊഴിലാളി എല്ലാ പേരുകളും അദ്ദേഹത്തിനു ചേരും. ”ആത്മഹത്യയ്ക്കും ഭ്രാന്തിനും ഇടയില്‍, അനസ് മുഹമ്മദിന്റെ കുമ്പസാരം.. തുടങ്ങി ഒട്ടേറെ കൃതികളുടെ കര്‍ത്താവ്)

About The Author

Leave a Reply

Your email address will not be published. Required fields are marked *