LIMA WORLD LIBRARY

ഹാംലറ്റ് സംവിധായകന്‍ ഗ്രിഗറി കൊസിന്റ്‌സേവ്-പി.എസ്.ജ്യോതിഷ് കുമാര്‍ (ഫില്‍ക്ക)

”ഷേക്‌സ്പിയര്‍, അദ്ദേഹം ഒരു കാലത്തിന്റെ കവിയല്ല. മുഴുവന്‍ കാലത്തേക്കുമുള്ള കവിയാണ്” – ബെന്‍ ജോണ്‍സണ്‍.

”മനുഷ്യജീവിതത്തെ അതിന്റെ അഗാധതയില്‍ അനുഭവിക്കാന്‍ ആഗ്രഹമുള്ള ആരും ഷേക്‌സ്പിയറെ വീണ്ടും വീണ്ടും വീണ്ടും വായിക്കണം”. കോളറിഡ്ജ്.

നിരൂപകന്മാരെയും വായനക്കാരെയും നടന്മാരെയും സംവിധായകരെയും അധ്യാപകരെയും ഏറ്റവും അധികം ആകര്‍ഷിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്തിട്ടുള്ള ഷേക്‌സ്പിയര്‍ നാടകമാണ് ഹാംലറ്റ്.

കാവ്യ നാടകം എന്ന നിലയിലും മനശാസ്ത്ര പഠനം എന്ന നിലയിലും തത്വജ്ഞാന ആവിഷ്‌കാരം എന്ന നിലയിലും നാടക വിമര്‍ശനം എന്ന നിലയിലും ഏറ്റവും അധികം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതും ഇപ്പോഴും ആര്‍ക്കും മുഴുവന്‍ പിടികിട്ടിയിട്ടില്ലാത്തതുമായ ഒരു കൃതിയാണിത്. ഇത് എഴുതിയ മധ്യകാല നവോത്ഥാന കാലത്തിന്റെ ചൈതന്യവും ഉദ്വേഗവും ആകാംക്ഷയും എല്ലാം നാടകീയമായി ആവിഷ്‌കരിക്കുന്നുണ്ട് ഈ കൃതിയില്‍. പ്രേതാത്മാവും ദുര്‍മരണങ്ങളും വടക്കന്‍ യൂറോപ്പിലെ ഡെന്മാര്‍ക് കേന്ദ്രീകരിച്ച് നടക്കാനിടയുള്ള രാഷ്ട്രീയ നീക്കുപോക്കുകളും അന്ധവിശ്വാസം തീരെ വിട്ടുമാറാത്ത സാമൂഹിക സാഹചര്യവും അസാമാന്യ സ്ഫുടതയോടെ ചിത്രീകരിക്കുന്നു നാടകകൃത്ത്. ( പി. കെ. വേണുക്കുട്ടന്‍ നായര്‍ / ഷേക് സ്പീയര്‍ സമ്പൂര്‍ണ്ണ കൃതികള്‍/ ചീഫ് എഡിറ്റര്‍ – (അയ്യപ്പപ്പണിക്കര്‍).

അച്ഛന്റെ ആകസ്മിക വിരഹം ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ച ഒരു രാജകുമാരന്റെ ദുരന്തമാണ് ഇതിലെ മുഖ്യ ഇതിവൃത്തം.

വിശ്വ സാഹിത്യത്തിലെ ഏറ്റവും അധികം വിമര്‍ശകരെ ആകര്‍ഷിച്ചിട്ടുള്ള ഒരു പ്രതിഭാസം തന്നെയായിരുന്നു ഷേക് സ്പീയറുടെ ഹാംലറ്റ്.

‘റ്റു ബി ഓര്‍ നോട്ട് റ്റു ബി’എന്ന് ഞാന്‍ എന്ന പ്രയോഗം തന്നെ അനേകം അര്‍ത്ഥതലങ്ങള്‍ ഉണര്‍ത്തുന്ന ഒരു ഭൗതിക വൈകാരിക പദസംഘാതമാണ്. പ്രതികാര ദുരന്ത നാടക പരമ്പരയില്‍ ഏറ്റവും പ്രശസ്തമായ കൃതിയാണ് ഹാംലറ്റ്.

അച്ഛനെ കൊന്നയാളിനോട് ചെയ്യേണ്ട പ്രതികാരം, ഹാംലെറ്റും ഒഫീലിയയും തമ്മിലുള്ള പരാജയ പ്രണയം, റോസന്‍ ക്രാന്‍സും ഗില്‍ഡന്‍സ്‌ടേണും ചേര്‍ന്നുള്ള ചാരവൃത്തി, ഹാംലറ്റും ലെയര്‍റ്റിസും തമ്മിലുള്ള വഴക്ക്, നാടകാവതരണ വര്‍ഷങ്ങള്‍ തുടങ്ങിയ ഒട്ടനേകം ഉപപ്രമേയങ്ങള്‍ കാരണം പലവിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഇവിടെ സൗകര്യം ലഭിച്ചിട്ടുണ്ട്.

ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഇത്ര ഹൃദയംഗമമായി അവതരിപ്പിക്കുന്ന നാടകങ്ങള്‍ അപൂര്‍വമാണ്.

ഷേക്‌സ്പിയറുടെ ഹാംലെറ്റ് ഇതുവരെ എഴുതപ്പെട്ടതില്‍ വച്ച് ഏറ്റവും മികച്ച നാടകം മാത്രമല്ല, അതിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും മികച്ച ഷേക്‌സ്പിയര്‍ സ്‌ക്രീന്‍ അഡാപ്‌റ്റേഷനുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഷേക്‌സ്പിയറിന്റെ കൃതികളുടെ അഡാപ്‌റ്റേഷന്‍ ചെയ്ത ഏറ്റവും മികച്ച സിനിമാ സംവിധായകരില്‍ ഒരാളായിരുന്നു ഗ്രിഗറി കോസിന്റ്‌സെവ്.

സോവിയറ്റ് കാലഘട്ടത്തിലെ ഏകാധിപത്യത്തിന്റെ ഏറ്റവും ആഴത്തിലുള്ള കലാപരമായ കണ്ടെത്തലുകളാണ് കൊസിന്റ്സെവിന്റെ രണ്ട് മികച്ച ഷേക്‌സ്പിയര്‍ ചിത്രങ്ങളായ ഹാംലെറ്റ് (1964), കൊറോള്‍ ലിര്‍ (കിംഗ് ലിയര്‍) (1971) എന്നിവ.

1940-കളുടെ തുടക്കത്തില്‍ കോസിന്റ്‌സെവ് ആദ്യമായി ഹാംലെറ്റും കിംഗ് ലിയറും അരങ്ങിലെത്തിച്ചു. എങ്കിലും റഷ്യയുടെ നാസി അധിനിവേശ യുദ്ധം അവസാനിക്കുന്നതുവരെ ഷേക്‌സ്പിയറിന്റെ നാടകാവിഷ്‌കാരത്തെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കപ്പെട്ടു. ഹാംലെറ്റിന്റെ ഏതൊരു നിര്‍മ്മാണത്തെയും സ്റ്റാലിന്‍ തന്നെ സംശയിച്ചിരുന്നു. കാരണം ഷേക്‌സ്പിയറിന്റെ കൊള്ളക്കാരനായ കഥാപാത്രമായ ക്ലോഡിയസുമായി താനും താരതമ്യം ചെയ്യപ്പെടുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു.

1964 ല്‍ പുറത്തിറങ്ങിയ ഹാംലെറ്റ് അക്കാലത്തെ പ്രധാന റഷ്യന്‍ ചിത്രങ്ങളിലൊന്നായിരുന്നു. സോവിയറ്റ് യൂണിയനിലും വിദേശത്തും നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലെ ഒരു വിലപ്പെട്ട കൃതിയുടെ പതിപ്പായ, കോസിന്റ്‌സെവിന്റെ ഹാംലറ്റ് ഇംഗ്ലീഷില്‍ നിര്‍മ്മിച്ചതല്ല . എങ്കിലും അതിന് ബ്രിട്ടീഷ്, അമേരിക്കന്‍ നിരൂപകര്‍ക്കിടയില്‍ പൊതുവെ അനുകൂലമായ സ്വീകാര്യത ലഭിച്ചു.

നാടകത്തിലെന്നപോലെ, എല്‍സിനോറിന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് മുമ്പില്‍ പ്രേതം പ്രത്യക്ഷപ്പെടുന്ന രീതിയിലല്ല കൊസിന്‍ട്‌സേവിന്റെ ഹാംലെറ്റ് ആരംഭിക്കുന്നത്. മറിച്ച് എല്‍സിനോറിനെ ചുറ്റിപ്പറ്റിയുള്ള കടലിലൂടെയാണ്. എല്ലാ ഷേക്‌സ്പിയര്‍ ചലച്ചിത്ര നിര്‍മ്മാതാക്കളെയും പോലെ കോസിന്റ്‌സെവിനും, സിനിമാ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ രീതിയില്‍ യഥാര്‍ത്ഥ നാടകത്തിന്റെ സമയം വലിയ അളവില്‍ വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുണ്ട്. കോസിന്റ്സെവിന്റെ ചിത്രം നാടകത്തിന്റെ വാസ്തുവിദ്യയോട് വിശ്വസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും പാസ്റ്റെര്‍നാക്കിന്റെ വിവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള രചന വളരെയധികം ചുരുക്കിയിരിക്കുന്നു.

സംഭാഷണങ്ങളുടെ ഉപയോഗമില്ലാതെയുള്ള , ശ്രദ്ധേയമായ സീക്വന്‍സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നാടകത്തിന്റെ ഉള്ളടക്കത്തെ ദൃശ്യപരമായി പ്രതിനിധീകരിക്കാന്‍ കോസിന്റ്‌സെവ് നിരന്തരം ശ്രമിച്ചിട്ടുണ്ട്.

നാടകത്തിന്റെ രാഷ്ട്രീയ മാനത്തിന്റെ ഭൂരിഭാഗവും നീക്കം ചെയ്ത് ഹാംലെറ്റിന്റെ ആന്തരിക സംഘര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച, ലോറന്‍സ് ഒലിവിയറിന്റെ 1948-ലെ സിനിമയില്‍ നിന്ന്, വ്യത്യസ്തമാണ് കൊസിന്റ്‌സെവിന്റെ ഹാംലെറ്റ്. അതില്‍ ഹാംലെറ്റിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ വ്യക്തിപരമെന്നതുപോലെ തന്നെ രാഷ്ട്രീയപരവും പൊതുബോധമുള്ളതുമാണ്.

കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ആഡംബരപൂര്‍ണ്ണവും ചിന്തോദ്ദീപകവുമായ സെറ്റുകള്‍ കൊണ്ടും, പരമാവധി അന്തരീക്ഷവെളിച്ചം കൊണ്ടും, വിലകുറഞ്ഞതല്ലാത്തതും ഓര്‍മ്മിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ കൊണ്ടും, വേദനാജനകമായ, മനോഹരവും ധീരവുമായ ഛായാഗ്രഹണം കൊണ്ടും ഷേക്‌സ്പിയറിന്റെ ഏറ്റവും മികച്ച ചലച്ചിത്രാവിഷ്‌കാരങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. കൊസിന്റ്‌സെവിന്റെ

ഹാംലറ്റില്‍ ഷോസ്റ്റാകോവിച്ചിന്റെ സംഗീതം വേട്ടയാടുന്നതും, തീവ്രവും, നാടകീയവും, വൈകാരികമായി സമ്പന്നവുമായതാണ്. വാക്കുകളില്‍ കവിത നിറഞ്ഞ തിരക്കഥയാണ് മറ്റൊരു പ്രത്യേകത. കൂടാതെ, അത് ചിന്തനീയവും വൈകാരികമായി സങ്കീര്‍ണ്ണവുമാണ്.

മറ്റ് പാരമ്പര്യങ്ങളുടെ ഒരു ഛായ തന്റെ സിനിമയില്‍ കൊണ്ടുവരാന്‍ വേണ്ടിയാകണം, റഷ്യന്‍ ഭാഷ സംസാരിക്കാത്ത ചില നടന്മാരെയാണ് കോസിന്റ്‌സെവ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

എന്നാല്‍ നാടകരംഗത്ത് വിപുലമായ പരിചയസമ്പത്തുള്ള റഷ്യന്‍ നടന്‍ ഇന്നോകെന്റി സ്‌മോക്റ്റുനോവ്‌സ്‌കിയെയാണ് കേന്ദ്രകഥാപാത്രമായ ഹാംലറ്റ് രാജകുമാരനെ അവതരിപ്പിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത്. പരമ്പരാഗതമായ രൂപത്തില്‍, അദ്ദേഹത്തിന് ഒരു വ്യക്തിഗത അഭിനയരീതി ഉണ്ടായിരുന്നു.

വിശ്വ മഹാകവിയായ ഷേക്‌സ്പിയറിന്റെ ഏറ്റവും തീവ്രമായ ദുരന്ത നാടകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാംലറ്റ് വായിച്ചിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഏറ്റവും വസ്തുനിഷ്ഠമായി ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചലച്ചിത്ര ആവിഷ്‌കാരമാണ് കൊസിന്റ്‌സെവിന്റെ സംവിധാനത്തില്‍ 1964-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px