LIMA WORLD LIBRARY

കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു; വിട പറഞ്ഞത് ഒരു നൂറ്റാണ്ടിന്റെ പെൺകരുത്ത്

കെ.ആര്‍.ഗൗരിയമ്മ (102) അന്തരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നേരത്തെ ഒരു ആഴ്ചയോളം ഐസിയുവിലായിരുന്ന ഗൗരിയമ്മയെ മുറിയിലേക്ക് മാറ്റിയിരുന്നു. രക്തത്തിലെ അണുബാധയെ തുടർന്നായിരുന്നു ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

കേരള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനാധിപത്യ പരീക്ഷണങ്ങളുടെ രക്തസാക്ഷിത്വമായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയവും ജീവിതവും. തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് കമ്യൂണിസ്റ്റുകള്‍ക്ക് അതിപ്രിയമെന്ന ഇടതുപക്ഷവ്യതിയാനത്തിനും ഈ കമ്യൂണിസ്റ്റ് നടത്തിപ്പുകാരിയും സാക്ഷിയുമായി.

64ഉം 94ഉം ഗൗരിയമ്മക്ക് അതിപ്രധാനവര്‍ഷങ്ങളായിരുന്നു. 64ല്‍ സി പി ഐ പിളര്‍ന്നപ്പോള്‍ ഗൗരിയമ്മയുടെ വ്യക്തിജീവിതം ആടിയുലഞ്ഞു. 94ല്‍ പാര്‍ട്ടിക്ക് പുറത്തായപ്പോള്‍ ഈ കമ്മ്യൂണിസ്റ്റ് വലതുചേരിയിലേക്ക് മാറി. ഇക്കാലങ്ങള്‍ക്കിടയിലെ ഗൗരിയമ്മയെയായിരുന്നു കേരളം എക്കാലവും കൊണ്ടാടിയത്. എല്ലാ കമ്മ്യൂണിസ്റ്റുകളെയും പോലെ 48ലെ കല്‍ക്കത്തതിസീസിന്റെ കാലം ജയിലില്‍ പോയി. സമരം മറക്കാത്ത ഗൗരിയമ്മ പിന്നെയും പലവട്ടം ജയില്‍ കണ്ടു. പക്ഷെ 64ല്‍ സിപി ഐ പിളര്‍ന്ന് സി പി എം ഉണ്ടായപ്പോള്‍ ഗൗരിയമ്മയുടെ മുന്നിലേക്ക് പ്രണയവും കുടുംബവും കയറി വന്നു.

ടി വി തോമസ് മറുചേരിയിലായപ്പോള്‍ ഈ പെണ്‍പക്ഷം രാഷ്ടീയം വിട്ട് കുടുംബത്തിനായി കൂടൊരുക്കാനൊരുങ്ങി. അകമേ അടുത്ത ഇരുവരും ,67ല്‍ കമ്യൂണിസ്റ്റ് മുന്നണി അധികാരമേറിയപ്പോള്‍ ഇ എം എസ് മന്ത്രിസഭയില്‍ രണ്ടു പാര്‍ട്ടി പ്രതിനിധികളായി. പിളര്‍പ്പിന്റെ കനലുകളൊടുങ്ങാതിരുന്ന അക്കാലം ഇവരുടെ കുടുംബസ്വപനങ്ങളുടെ വാതിലടച്ചായിരുന്നു സി പി എം കണക്ക് തീര്‍ത്തത്. കമ്യൂണിസ്റ്റിന് പാര്‍ട്ടിയോ കുടുംബമോ വലുതെന്ന സന്ദേഹം വലച്ചപ്പോള്‍ ഗൗരിയമ്മ പ്രണയത്തിന്റെ വാതിലുകളും കൊട്ടിയടച്ചു. 94ല്‍ പക്ഷെ പാര്‍ട്ടി അച്ചടക്കം പറഞ്ഞ് സി പി എം ഗൗരിയമ്മയെപുറത്താക്കി.

87ല്‍ തുടങ്ങിയ ഇടര്‍ച്ചകളായിരുന്നു പൊടുന്നനെ പാര്‍ട്ടിനടപടിയായത്. ഗൗരിയമ്മയെ മുന്നില്‍ നിറുത്തി തിരഞ്ഞടുപ്പ് ജയിച്ച ഇടതുമുന്നണി , നായനാരെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ കമ്യൂണിസ്റ്റ് ബോധ്യങ്ങളുടെ വെളിമ്പറമ്പുകളിലേക്കായിരുന്നു സി പി എമ്മും നേതാവും നടന്നത്. അങ്ങനെ , 94ല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ഗൗരിയമ്മ വലതുചേരിയായി. അധികാരം തന്നെ പഥ്യമെന്ന മട്ടില്‍ പ്രവര്‍ത്തനപദ്ധതി തിരുത്തിയ സി പി എം പിന്നെയും പിന്നെയും ഗൗരിയമ്മയുടെ ജനപ്രിയതയെ തിരിച്ചു വിളിച്ചു. പക്ഷെ , വീതംവെപ്പിന്റെ കണക്കെടുപ്പില്‍ കുരുങ്ങി ഈ സമാഗമം ഒരിക്കലും നടപ്പായതുമില്ല. പാര്‍ട്ടിയില്‍ നിന്ന് അധികാരത്തിലേക്കും അധികാരം കുടുംബത്തിനുമായി ചുരുങ്ങിയ കേരളകമ്യൂണിസ്റ്റ് പരീക്ഷണത്തിന്റെ ഇരയും കാര്യക്കാരിയുമായതിന്റെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കിയാണ് ഈ പെണ്‍കരുത്ത് ഒരു നൂറ്റാണ്ടിന്റെ അരങ്ങൊഴിയുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px