LIMA WORLD LIBRARY

മുറിവില്‍ മുളകരച്ച് തേച്ച തീവണ്ടി-ഉല്ലാസ് ശ്രീധര്‍

എത്ര വര്‍ഷം കഴിഞ്ഞാലും,
എത്ര പ്രാവശ്യം വായിച്ചാലും,
ഓരോ സ്വാതന്ത്ര്യ ദിന തലേന്നും ഓര്‍മ്മിക്കേണ്ടതാണ് ഈ തീവണ്ടി…

നീണ്ട പോരാട്ടത്തിന് ശേഷം
സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങള്‍ അലയടിക്കുമ്പോള്‍
തലയും ഉടലും വെട്ടിമുറിച്ചത് പോലെ ഇന്ത്യയും പാകിസ്ഥാനും കിടന്ന് പിടയുകയായിരുന്നു…

നെഹ്‌റുവും ജിന്നയും മൗണ്ട് ബാറ്റനും ചേര്‍ന്നെഴുതിയ വിഭജന പുസ്തകത്തിലെ
വരികള്‍ നോക്കി വരയിട്ടതിന്റെ അപ്പുറവും ഇപ്പുറവും കൊലവിളികളും നിലവിളികളും നിലക്കാതെ ഉയര്‍ന്നു കൊണ്ടേയിരുന്നു…

ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹം…

ലക്ഷക്കണക്കിന് ജനങ്ങള്‍ കിട്ടിയതൊക്കെ എടുത്തു കൊണ്ട് ദാഹജലം പോലും കിട്ടാതെ വിശന്ന വയറുമായി നടന്നും ഓടിയും കിതച്ചും തളര്‍ന്നും അക്കരെയിക്കരെ അഭയം തേടിക്കൊണ്ടിരുന്നു…

അമൃത്സറിലെ ഒരു റയില്‍വേ സ്റ്റേഷന്‍…

ഓരോ തീവണ്ടി വരുമ്പോഴും ഇന്നലെ വരെ സ്വന്തമെന്ന് കരുതിയ മണ്ണില്‍ നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വരുന്ന ബന്ധുക്കളെ തിരയുന്ന ബഹളമാണ്…

ചാനി സിംഗ് എന്ന സ്റ്റേഷന്‍ മാസ്റ്ററാണ് ചുവപ്പും പച്ചയും കൊടികളുമായി തീവണ്ടികളെ നിയന്ത്രിച്ചിരുന്നത്…

കല്‍ക്കരിയില്‍ വെന്തുരുകിയ എഞ്ചിനുമായി
‘പത്താം നമ്പര്‍ ഡൗണ്‍ എക്‌സ്പ്രസ്’ കിതച്ച് കിതച്ച് സ്റ്റേഷനില്‍ വന്ന് നിന്നു…

ബന്ധുക്കളെ സ്വീകരിക്കാന്‍ തിരക്ക് കൂട്ടി തീവണ്ടിക്കരികിലേക്ക് പോയ ബന്ധുക്കള്‍ ‘അയ്യോ…’എന്ന നെഞ്ച് പൊട്ടിയ നിലവിളിയോടെ പിന്തിരിഞ്ഞോടുന്നതാണ് ചാനിസിംഗ് കണ്ടത്…

ചാനി സിംഗ് ലോക്കോ പൈലറ്റിനെ നോക്കിയപ്പോള്‍ അയാള്‍ മുഖം പൊത്തി പൊട്ടി കരയുകയാണ്…

പ്ലാറ്റ്‌ഫോമില്‍ നിലക്കാത്ത നിലവിളികളും നെഞ്ചത്തടിയും…

അതിഭയനാകമായ അന്തരീക്ഷത്തില്‍
കാര്യമറിയാതെ പകച്ചു പോയ ചാനി സിംഗ് കയ്യിലിരുന്ന കൊടികള്‍ വലിച്ചെറിഞ്ഞ് തീവണ്ടിക്കുള്ളിലേക്ക് നോക്കിയപ്പോള്‍ ഞെട്ടി ബബ തീവണ്ടി നിറയെ ശവങ്ങള്‍…

തലയോട് പൊട്ടിയും
കുടല്‍ മാല പുറത്ത് വന്നും തളം കെട്ടിയ ചോരപ്പുഴയില്‍ കിടക്കുന്നവര്‍ക്കിടയില്‍ അര്‍ദ്ധപ്രാണനായി പിടയുന്നവരേയും കൈക്കുഞ്ഞുങ്ങളേയും വരെ ചാനി സിംഗ് കണ്ടു…

പ്രേതകഥകളില്‍ വായിച്ചതിനേക്കാള്‍ ഭയാനകമായ രംഗം…

മരവിച്ചു മനസും തളര്‍ന്ന ശരീരവുമായി തീവണ്ടിയുടെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ നടന്ന ചാനി സിംഗ് അവസാന ബോഗിയില്‍ കുമ്മായം കൊണ്ട് എഴുതിയ വാചകങ്ങള്‍ വായിച്ചു:
‘നെഹ്‌റുവിനും പട്ടേലിനുമുള്ള പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിന സമ്മാനമാണ് ഈ തീവണ്ടി…’

ശാന്തമാകാന്‍ സാദ്ധ്യതയുണ്ടായിരുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ പോലും പിന്നീട് നിന്ന് കത്തിയത് ഈ തീവണ്ടി കാരണമാണ്…

ഒരു തെറ്റും ചെയ്യാത്ത നിരപരാധികളുടെ നിലക്കാത്ത നിലവിളികളാണ് അതിര്‍ത്തികളില്‍ ഉയര്‍ന്നു കേട്ടത്…

സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു കൊണ്ട് പൊട്ടി ചിരിക്കുന്നതിന് പകരം പലയിടത്തും മുഴങ്ങിയത് പൊട്ടിക്കരച്ചിലുകളായിരുന്നു…

ആഘോഷങ്ങളോടൊപ്പം ആഘാതങ്ങളും ഒത്തു ചേര്‍ന്നതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം…

നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി പോരാടിയ,
ജീവന്‍ ബലിയര്‍പ്പിച്ച,
എല്ലാ രക്തസാക്ഷികളുടേയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും
‘സ്വാതന്ത്ര്യ ദിനാശംസകള്‍’ നേരുന്നു…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px