LIMA WORLD LIBRARY

അഭിഭാഷകവൃത്തിയില്‍ വനിതാ അഭിഭാഷകര്‍ നേരിടുന്ന വെല്ലുവിളികള്‍-അഡ്വ. പാവുമ്പ സഹദേവന്‍

വനിതാഅഭിഭാഷകര്‍ കോടതികളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കുകയും കേസുകള്‍ നന്നായി വാദിക്കുകയും ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ കക്ഷികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും പുരുഷന്മാരായ അഭഭാഷകരെയാണ് കേസിനായി കൂടുതലും സമീപിക്കുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. (അടുത്ത കാലത്തായി കൂടുതല്‍ വനിതാ ജൂനിയര്‍ വക്കീലന്മാര്‍ എന്റോള്‍ ചെയ്ത് കോടതിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്). പതിറ്റാണ്ടുകളായി തുടരുന്ന അഭിഭാഷകവൃത്തിയിലെ പുരുഷ മേധാവിത്വം ഇപ്പോഴും വല്യ മാറ്റങ്ങളില്ലാതെ തുടരുകയാണ്. ഇത് മാറേണ്ടതുണ്ട്. എല്ലാ തൊഴില്‍ മേഖലകളും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍, അഭിഭാഷകരുടെ തൊഴില്‍ മണ്ഡലവും ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടത് അനിവാര്യമാണ്.

സ്ത്രീശാക്തീകരണത്തിന്റെ വര്‍ത്തമാനകാലഘട്ടത്തില്‍ വനിതാ അഭിഭാഷകര്‍ മാത്രം വേണ്ടത്ര ശക്തിപ്പെടാതെപോകുന്നത്, നമ്മുടെ ജനാധിപത്യജീവിതത്തിന് ഒട്ടും അഭിലക്ഷണീയമല്ല. ഈ വിഷയം ഏറ്റെടുത്ത് അതിനുവേണ്ട പ്രചാരണം നല്‍കാന്‍ വനിതാ അഭിഭാഷകര്‍ മുമ്പോട്ട് വരണം. ഈ രംഗത്ത് വനിതാ അഭിഭാഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് ഉള്ളുതുറന്ന് ചര്‍ച്ച ചെയ്യാന്‍ വനിതാ അഭിഭാഷകര്‍ തയ്യാറാവണം. വനിതാ അഭിഭാഷകര്‍ക്ക് (പുരുഷന്മരായ അഭിഭാഷകരെപ്പോലെ) സാമൂഹ്യമായ ഇടപെടലിലൂടെയേ ഒരു പബ്ലിക് ഫിഗറായി ഉയരുവാന്‍ കഴിയുകയുള്ളൂ എന്ന കാര്യം പ്രത്യേകം ഓര്‍മ്മയില്‍ വെയ്ക്കണം; (അതുവഴി കേസുകള്‍ ലഭിക്കുന്നതാണ്). സമൂഹത്തില്‍ നടത്തുന്ന ഇടപെടലിലൂടെയേ, ജനകീയ പ്രശ്‌നങ്ങളില്‍ ഇപെടുന്നതിലൂടെയേ, (പൊതുപ്രവര്‍ത്തനത്തിലൂടെയേ) വനിതാ അഭിഭാഷകര്‍ക്കും തങ്ങളുടെ വ്യക്തിത്വവും അന്തസ്സും അധികാരവും സമൂഹമധ്യത്തില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ മറ്റെല്ലാ മേഖലകളിലും സ്ത്രീകള്‍ വമ്പിച്ച മുന്നേറ്റം കാഴ്ചവെയ്ക്കുമ്പോള്‍, അഭിഭാഷകരംഗത്ത് മാത്രം എന്തുകൊണ്ട് അതിന് ആനുപാതികമായ മുന്നേറ്റം ഉണ്ടാവുന്നില്ല എന്ന് ആത്മപരിശോധന നടത്താന്‍ വനിതാ അഭിഭാഷകര്‍ തയ്യാറാവണം. നിയമ ബിരുദത്തിലെ അക്കാദമിക് മികവിലും മെറിറ്റിലുമെല്ലാം വമ്പിച്ച റെക്കോര്‍ഡ് സൃഷ്ടിക്കുന്ന വനിതാ അഭിഭാഷകര്‍ക്ക്, അതിനനുസൃതമായി എന്തുകൊണ്ട് അഭിഭാഷകവൃത്തിയില്‍ വേണ്ടത്ര മുന്നേറാന്‍ കഴിയുന്നില്ല എന്ന കാര്യം ഒരു ഓപ്പണ്‍ ഡിസ്‌കഷന് വിധേയമാക്കണം. ഒരു പബ്ലിക് ഡിസ്‌കഷന് തിരികൊളുത്തിക്കൊണ്ട് ജനങ്ങളുടെ ഇടയില്‍ ഇത് ചര്‍ച്ചാവിഷയമാക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യണം. ഈ കാര്യത്തില്‍ പത്ര- ദൃശ്യമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തില്‍ സെമിനാറുകളും ഡിബേറ്റുകളും പൊതുചര്‍ച്ചകളും സംഘടിപ്പിക്കാന്‍ വനിതാ അഭിഭാഷകര്‍ മുന്‍കൈ എടുക്കുണം.

സ്ത്രീകളുടെ അധികാരങ്ങളും തൊഴില്‍പരമായ അവകാശങ്ങളും ആരും ഔദാര്യമായി അംഗീകരിച്ച് തരില്ല എന്ന കാര്യം സ്ത്രീകളായ അഭിഭാഷകര്‍ മനസ്സിലാക്കണം. അഭിഭാഷകവൃത്തിയില്‍ തങ്ങളുടെ അധികാരവും അവകാശവും തൊഴില്‍പരമായ വ്യക്തിത്വവും സ്ഥാപിച്ചെടുക്കാന്‍ വനിതാ വക്കീലന്മാര്‍ സ്വയം മുന്നോട്ടുവരണം. കോടതിയില്‍ കേസുകള്‍ നന്നായി വാദിച്ചാല്‍ മാത്രം പോരാ, അഭിഭാഷക വൃത്തിയില്‍ തങ്ങള്‍ക്കുള്ള കാര്യശേഷിയെ, പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണ്ടത് അനിവാര്യമാണ്. വനിതാ വക്കീലന്മാര്‍ കേസുകള്‍ കൈകാര്യം ചെയ്താല്‍, അതിന് വിജയമുണ്ടാകുമെന്ന ആത്മവിശ്വാസം ജനങ്ങളില്‍ (കക്ഷികളില്‍) ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. ഈ വിഷയം ജനങ്ങള്‍ക്കിടയില്‍ പൊതുവായ ചര്‍ച്ചയാക്കി എടുത്താല്‍, (പത്ര- ദൃശ്യമാധ്യമങ്ങള്‍വഴി) വനിതാ അഭിഭാഷകരെ കൂടുതല്‍ കേസ്സുകള്‍ ഏല്പിക്കാന്‍ കക്ഷികള്‍ (ജനങ്ങള്‍) മുമ്പോട്ട് വരും. അതിന് ബോധവല്‍ക്കരണം അത്യാവശ്യമാണ്. അതുവഴി, വനിതാ അഭിഭാഷകര്‍ക്ക് തങ്ങളുടെ തൊഴില്‍പരമായ വ്യക്തിത്വവും അന്തസ്സും അഭിമാനവും ജനങ്ങളുടെയിടയില്‍ കൂടുതല്‍ ഉയര്‍ത്തിയെടുക്കാന്‍ കഴിയും എന്നത് അസന്ദിഗ്ദ്ധമാണ്. ഈ കാര്യത്തില്‍ വനിതാ അഭിഭാഷകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പുരുഷന്മാരായ അഭിഭാഷകര്‍ക്കും സമൂഹത്തിന് പൊതുവെയും ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്. അഭിഭാഷക തൊഴില്‍ ജീവിതത്തിന്റെ ജനാധിപത്യ വസന്തോത്സവങ്ങളില്‍, വനിതാ അഭിഭാഷകര്‍ക്കും മതിയായ പ്രാതിനിധ്യമുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px