( പൊട്ടക്കണ്ണന്റെ മാവേലേറ് പോലേ യുക്തിവാദികളായ സ്വതന്ത്ര ചിന്തകര്‍ ദൈവം ഇല്ല എന്നും, ഏതാണ്ട് അതേനിലവാരത്തില്‍ മതാനുയായികളായ ഈശ്വര വിശ്വാസികള്‍ ദൈവം ഉണ്ട് എന്നും വാദിച്ചു കൊണ്ടിരിക്കുന്നു. രണ്ടു കൂട്ടരുടെയും ഏറുകള്‍ ചില കണ്ണിമാങ്ങകള്‍ താഴെ വീഴ്ത്തുന്നുണ്ട് എന്നതിനാല്‍ ഒരിക്കലും കൂട്ടി മുട്ടാത്തസമാന്തര രേഖകള്‍ പോലെ ഈ വാദങ്ങള്‍ അവദാനമില്ലാതെ മുന്നോട്ടു പോവുകയാണ്. നിലവിലുള്ളശാസ്ത്രീയമായ യുക്തികളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വതന്ത്രവും ദാര്ശനികവുമായ ചിലകണ്ടെത്തലുകളാണ് ഈ ലേഖനം. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചതും ഫൊക്കാനയുടെ സുകുമാര്‍ അഴീക്കോട്അവാര്‍ഡ് ലഭിച്ചതുമായ ‘ അഗ്‌നിച്ചീളുകള്‍ ‘ എന്ന ലേഖന സമാഹാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ സുദീര്‍ഘ ലേഖനംകാലിക പ്രസക്തിയെ മാനിച്ച് മൂന്ന് ഭാഗങ്ങളായി വീണ്ടും പ്രസിദ്ധീകരിക്കുന്നു.)
കഴിഞ്ഞ കുറേ കാലങ്ങളായി എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തെറിഞ്ഞു കൊണ്ട് കോവിഡ് അതിന്റെതാണ്ഡവം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. പല പരിചയക്കാരും, സുഹൃത്തുക്കളും അകാലത്തില്‍ മരണത്തിന്കീഴടങ്ങി. പലരുടെയും ശവ സംസ്‌കാരങ്ങള്‍ വളരെ വേണ്ടപ്പെട്ടവരുടെ മാത്രം സാന്നിദ്ധ്യത്തില്‍ ഒതുക്കത്തോടെനടന്നു. തീവ്ര ബാധിത പ്രദേശങ്ങളില്‍ സംരക്ഷണ കവചങ്ങള്‍ക്കുള്ളില്‍ സ്വയമൊളിച്ച സാമൂഹികവാളന്റിയര്‍മാര്‍ തന്നെ സര്‍വ മതക്കാരുടെയും സംസ്‌കാര കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടി വന്നു. വ്യവസ്ഥാപിത മതങ്ങളുടെ ആചാരങ്ങള്‍ കേവലമായ നോക്കു കുത്തികളെപ്പോലെ ദൂരെ മാറ്റി നിര്‍ത്തപ്പെട്ടു. കൊറോണപ്പേടിയില്‍ മത പുരോഹിതന്മാര്‍ ശവക്കോട്ടകളില്‍ എത്താന്‍ മടി കാണിച്ചതായിരുന്നു അതിനുകാരണം. ചില സ്ഥലങ്ങളില്‍ ഇതിനൊന്നും സാധിക്കാതെ ആശുപത്രികളില്‍ നിന്ന് ട്രക്കുകളില്‍ ലോഡ് ചെയ്തുകൊണ്ട് പോകുന്ന ശവങ്ങള്‍ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ യന്ത്ര സഹായത്തോടെ വലിയ കുഴികള്‍ കുത്തിഅതില്‍ ഒരുമിച്ചിട്ടു മൂടിയതായും പറയപ്പെടുന്നുണ്ട്.
മാസങ്ങള്‍ കടന്നു പോവുകയാണ്. ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ കൊണ്ടേ രോഗ വ്യാപനം കുറച്ചെങ്കിലും തടയാന്‍ സാധിക്കൂ എന്ന ധാരണയോടെലോകം ശ്വാസമടക്കി നിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതോടെ കുട്ടികള്‍ വീടുകളില്‍ ഇരുന്ന്പഠിച്ചു തുടങ്ങി. ഐ. ടി. മേഖലയില്‍ ഉള്‍പ്പടെ വീട്ടിലിരുന്നു ചെയ്യാവുന്ന എല്ലാ ജോലികളും ആളുകള്‍വീടുകളിലിരുന്ന് ചെയ്തു തുടങ്ങി. വീടുകളിലിരുന്നു ചെയ്യാന്‍ കഴിയാത്ത മേഖലകളില്‍ ജോലി ചെയ്തിരുന്നപലര്‍ക്കും തങ്ങളുടെ ജോലികള്‍ നഷ്ടപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ അടിപൊളിയന്‍ ജീവിതരീതികള്‍ അവസാനിപ്പിച്ച് ഉള്‍ഭയത്തോടെ മനുഷ്യന്‍ വീടുകളുടെ ഭിത്തികള്‍ക്കുള്ളില്‍ ഒതുങ്ങി.
കോടാനുകോടികള്‍ സമ്പാദിച്ചു കൂട്ടിയ കോടീശ്വരന്മാരും, ആരാധകരുടെ ആത്മ ഹര്‍ഷങ്ങളായി അഭിരമിച്ചസെലിബ്രിറ്റികളും, അധികാരത്തിന്റെ സിംഹ ഗര്‍ജ്ജനങ്ങള്‍ കൊണ്ട് ലോകത്തെ വിറ കൊള്ളിച്ചഭരണാധികാരികളും, കുളിക്കുന്ന വെള്ളത്തില്‍ സ്വര്‍ണ്ണം കലക്കുന്ന സൗന്ദര്യ ധാമങ്ങളും തങ്ങള്‍ക്ക് ചുറ്റുംതിളങ്ങി നിന്നിരുന്നുവെന്ന് വെറുതേ സങ്കല്‍പ്പിച്ചു പോയ പ്രകാശ വലയങ്ങള്‍ ഒന്നുമില്ലാതെ, പ്രപഞ്ചസാഗരത്തിലെ ഭൂമിയെന്ന ഈ നക്ഷത്ര പാറയില്‍ മഹാ കാല മാന്ത്രികന്‍ വലിച്ചെറിഞ്ഞ കേവലമായ മണ്‍കട്ടകള്‍ മാത്രമാണ് തങ്ങള്‍ എന്ന നഗ്‌ന സത്യം തിരിച്ചറിഞ്ഞ് ഏതോ ആശുപത്രി കിടക്കയില്‍ ആര്‍ക്കുംവേണ്ടാത്ത തെരുവ് പട്ടികളെപ്പോലെ, തങ്ങള്‍ വെറുതേ കെട്ടിപ്പൊക്കിയ അഹങ്കാരത്തിന്റെ മുള്‍ മുനകള്‍ക്ക്യാതൊരു പ്രസക്തിയുമില്ലെന്ന് സ്വയമറിഞ്ഞ് അനിവാര്യമായ മരണത്തിന്റെ മഹാ ഗര്‍ത്തങ്ങളിലേക്ക് കൂപ്പ് കുത്തിഅവസാനിക്കുന്നു.
നിസ്സഹായനും, നിരാവലംബനുമായ ഒരു സാധു ജീവി മാത്രമാണ് താന്‍ എന്ന് മനുഷ്യ വര്‍ഗ്ഗത്തെബോധ്യപ്പെടുത്തിക്കൊണ്ട് ലോകത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും വിലാപങ്ങള്‍ ഉയര്‍ന്നു. ഒരു വര്‍ഷത്തിന്‌ശേഷം ജനിതക മാറ്റത്തിലൂടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചു വന്ന വൈറസ് രാഷ്ട്രീയ ഗീര്‍വാണങ്ങളില്‍സ്വയം പുകഴ്ത്തി മതി മറന്നു പോയ ഭരണാധികാരികളുടെ ഇന്ത്യയില്‍ അഴിഞ്ഞാടുക തന്നെ ചെയ്തു.
മനുഷ്യന്‍ സൃഷ്ടിച്ചു സംരക്ഷിച്ചു നില നിര്‍ത്തിപ്പോന്ന യാതൊരു സംവിധാനങ്ങളും കൊറോണക്കെതിരേ അവന്റെ രക്ഷക്ക് എത്തിയില്ല. മതക്കാരും, രാഷ്ട്രീയക്കാരും, സാംസ്‌ക്കാരികക്കാരും മാത്രമല്ലാ, പുതിയകാലത്തിന്റെ പുത്തന്‍ പ്രവാചകര്‍ ചമഞ്ഞെത്തിയ ശാസ്ത്ര സംവിധാനങ്ങളും തോറ്റു തുന്നം പാടിയതായിട്ടാണ്അനുഭവത്തില്‍ വന്നത്. രോഗ ശാന്തിക്കാരായ ധ്യാന ഗുരുക്കന്മാരും, പൊതു ജന സേവകരായ രാഷ്ട്രീയക്കാരും, അടിപൊളിയുടെ ആശാന്മാരായ സിനിമാ – സീരിയല്‍ നക്ഷത്ര ജീവികളും പേടിച്ചു വിറച്ച് സ്വന്തം മാളങ്ങളില്‍ഒളിച്ചു.
മനുഷ്യ വര്‍ഗ്ഗ ദുരന്തത്തിന്റെ ഈ മഹാമാരിക്കാലത്തും ചുറ്റും ചളി വാരിയെറിഞ്ഞു കൊണ്ട് ചെളിയില്‍ കുളിച്ചുനിന്നു നമ്മുടെ അലോപ്പതി വൈദ്യശാസ്ത്രം. തെളിയിക്കപ്പെടാത്തത് ഒന്നും സത്യമല്ലാ എന്ന വാദം നിരത്തി മറ്റുചികിത്സാ സമ്പ്രദായങ്ങളെ ചവിട്ടി താഴ്ത്തിയ ഈ വീര പുംഗവന്മാര്‍ സാമൂഹ്യ സമ്പത്ത് തങ്ങളിലേക്ക് മാത്രംഒഴുകി എത്തുന്നതിനുള്ള മണ്‍ ചിറകളാണ് പണിതുയര്‍ത്തുന്നത് എന്ന് പാവം പൊതു ജനം ഇന്നുംമനസിലാക്കുന്നുമില്ല,
അമേരിക്കയെയും, ചൈനയെയും കടത്തി വെട്ടാന്‍ കാത്തു നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍പണമെറിഞ്ഞ് പ്രചരിപ്പിച്ച ഇന്ത്യ, കൊറോണാ ചികിത്സയുടെ അനിവാര്യ ഘടകമായ ഓക്‌സിജന്‍ പോലുംലഭ്യമല്ലാതെ മരവിച്ചു നിന്നു. ജാലിയന്‍ വാലാ ബാഗിലെ കുരുതിക്കളത്തില്‍ നിന്നും, വിഭജനക്കാലത്തെ കൂട്ട പലായന ദുരന്തങ്ങളില്‍ നിന്നും ഉയര്‍ന്നതിനേക്കാള്‍ വലിയ കൂട്ടക്കരച്ചില്‍ ഇന്ത്യന്‍ തെരുവുകളില്‍ ശ്വാസം മുട്ടിമരിച്ചു വീഴുന്ന ഹത ഭാഗ്യരില്‍ നിന്നും ഉയരുമ്പോള്‍ ഭരണ കൂടത്തെ താങ്ങി നിര്‍ത്തുന്ന സബോര്‍ഡിനേറ്റുകളില്‍ചിലരെങ്കിലും ചാണക വെള്ളത്തില്‍ മുങ്ങി രോഗ മുക്തി നേടുവാന്‍ ലജ്ജാകരമായി പൊതു സമൂഹത്തെആഹ്വാനം ചെയ്യുകയായിരുന്നു.?
ലോകത്താകമാനമുള്ള ഗവേഷണ ശാലകളില്‍ കോവിഡിനെതിരെയുള്ള വാക്‌സിന് വേണ്ടിയുള്ള അന്വേഷണംനടക്കുകയായിരുന്നു. ഇന്ത്യയുള്‍പ്പടെയുള്ള അഞ്ചോ, ആറോ രാജ്യങ്ങള്‍ വാക്‌സിനുകള്‍വികസിപ്പിച്ചെടുത്തുവെങ്കിലും സ്വാര്‍ത്ഥമതികളായ കോര്‍പ്പറേറ്റുകളുടെ പേറ്റന്റ് സംരക്ഷണ നിയമം മൂലം വേണ്ടവിധം അത് ലോകത്തിന് പ്രയോജനപ്പെട്ടില്ല. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഈ കോര്‍പ്പറേറ്റുകള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചു കൊണ്ട് കോടികള്‍ കൊള്ളയടിക്കുകയാണ്. വിശ്വ സാഹോദര്യത്തിനായി വെറുവാ ചപ്പുന്നരാജ്യങ്ങളും അവരുടെ പിണിയാളുകളായ കോര്‍പ്പറേറ്റുകളും മരണ ഭീതിയില്‍ മരവിച്ചു നില്‍ക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന് വേണ്ടി അവരുടെ നിര്‍മ്മാണ രഹസ്യങ്ങള്‍ സൗജന്യമായി പരസ്യമാക്കേണ്ടതാണ് എന്നയിടത്താണ്ക്രിസ്തുവും, ബുദ്ധനും, നബിയുമൊക്കെ രണ്ടാമത് വരുന്നത്; വരേണ്ടത്. അമേരിക്കന്‍ പ്രസിഡണ്ട് ജോസഫ്‌ബൈഡണില്‍ നിന്ന് അനുകൂലമായ ഒരു പ്രതികരണം ഉണ്ടായിയെങ്കിലും ലോകം ഭരിക്കുന്ന കോര്‍പ്പറേറ്റുകള്‍. പ്രായോഗിക തലത്തില്‍ ഇതൊന്നും നടപ്പിലാക്കാന്‍ പോകുന്നേയില്ല.
വെറുതേ ചവക്കുന്ന അമ്മച്ചി അവല് കണ്ടാല്‍ വച്ചേക്കുമോ എന്ന ചോദ്യം പോലെ ഭൗതിക വാദികള്‍ക്ക് വീണുകിട്ടിയ ഒരവസരമായിരുന്നു ഈ കൊറോണാക്കാലം. എവിടെ ദൈവം എന്ന അവരുടെ പരമ്പരാഗത ചോദ്യം കാരമുള്ളുകളെപ്പോലെ സോഷ്യല്‍ മീഡിയായില്‍ തുളഞ്ഞു കയറുകയായിരുന്നു. ചിന്തകളുടെ തൊലിപ്പുറത്ത്ചികില്‍സിക്കുന്ന ഇവര്‍ പള്ളികളിലെയും, ക്ഷേത്രങ്ങളിലെയും ദൈവ പ്രതീകങ്ങളായ പ്രതിഷ്ഠകളെയാണ്കടന്നാക്രമിക്കുന്നത്. ഈ പ്രതിഷ്ഠകള്‍ ദൈവീകത ആരോപിച്ചു മനുഷ്യ ഭാവന രൂപപ്പെടുത്തിയ വ്യക്തികളോ, പ്രതീകങ്ങളോ, എഴുത്തുകാര്‍ സൃഷ്ടിച്ച കഥാ പാത്രങ്ങളോ ആണെന്നും, പ്രാര്‍ത്ഥനയിലൂടെ ഇവിടെ സ്വയംസമര്‍പ്പിക്കുമ്പോള്‍ ലഭ്യമാവുന്ന ആത്മ ശാന്തി എന്നത് വ്യക്തി എന്ന ബോധാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന മനസ്സ്എന്ന മായാ ലോകത്ത് ഉണ്ടാവുന്ന മാറ്റങ്ങളുടെ മാറ്റൊലി ആണെന്നും മഹാ പണ്ഡിതന്മാരായ ഇക്കൂട്ടര്‍മനസിലാക്കുന്നില്ല.
പ്രപഞ്ചം ഒരു ദൈവീക സംവിധാനമാണ് എന്നതാണ് യഥാര്‍ത്ഥ സത്യം. അതല്ലെന്ന് പറയുന്നവര്‍ നിരത്തുന്ന വാദമുഖങ്ങളാണ് ബിഗ് ബാംഗും അനുബന്ധ ന്യായങ്ങളും. തന്റെതലച്ചോറിലെ ചിന്താ ശേഷിയുള്ളകേവലമായ ഇരുന്നൂറ് ഗ്രാം വരുന്ന മണ്‍കട്ട കൊണ്ട് അനന്ത വിസ്തൃതവും, അഗമ്യ നിസ്തുലവുമായ ഈ മഹാ പ്രതിഭാസത്തെ അവന്‍അപഗ്രഥിച്ചു എന്ന് അവകാശപ്പെടുകയാണ്. അപാരവും, അനാദ്യന്തവുമായ കാല പ്രവാഹത്തെ സെക്കന്റുകളും, മണിക്കൂറുകളും, വര്‍ഷങ്ങളും, പ്രകാശ വര്‍ഷങ്ങളുമായി അളന്ന് മുറിക്കുകയാണ്.
പ്രപഞ്ചോല്പത്തിക്ക് കാരണമായിത്തീര്‍ന്നു എന്ന് പറയുന്ന ബിഗ് ബാംഗ് സാമാന്യ യുക്തിക്ക് നിരക്കുന്നേയില്ല. ഒരുനിമിഷാര്‍ത്ഥത്തില്‍ ഉണ്ടായി എന്ന് പറയപ്പെടുന്ന ഈ വികാസം എവിടെയാണ് ഉണ്ടായത് എന്ന് ശാസ്ത്രംഞങ്ങള്‍ക്ക് പറഞ്ഞു തരണം. സോഡിയം നൈട്രേറ്റ് എന്ന വെടിയുപ്പ് ഉപയോഗപ്പെടുത്തി പാറ വെടിക്കാരന്‍ഉണ്ടാക്കുന്നതും ഒരു വികാസ പ്രിക്രിയയാണ്. ഒരു ചെറു ഇടത്തില്‍ ഒതുക്കി വച്ചിട്ടുള്ള വെടിമരുന്നില്‍അഗ്‌നി എത്തിക്കുമ്പോള്‍ അത് വികസിക്കുന്നു. അപ്പോള്‍ അതിന് ഇരിക്കാന്‍ അഥവാ സ്ഥിതി ചെയ്യാന്‍അത് ആയിരുന്നതിന്റെ ആയിരമോ, പതിനായിരമോ, ലക്ഷമോ ഇരട്ടി സ്ഥലം ആവശ്യമായി വരുന്നു. ഇതിന് എതിരെ നില്‍ക്കുന്ന ഏതുപ്രതിരോധത്തെയും – അത് കരിമ്പാറകള്‍ ആണെങ്കില്‍ കൂടിയും – തകര്‍ത്തെറിഞ്ഞു കൊണ്ട് ആവശ്യമുള്ള ഇടംഅത് ആര്‍ജ്ജിക്കുന്നു. ഇതാണ് സ്‌ഫോടനം എന്ന് വിളിക്കപ്പെടുന്ന വികാസം.
ഇവിടെ വെടിമരുന്നിന് ഇരിക്കുവാന്‍ അഥവാ സ്ഥിതി ചെയ്യുവാന്‍ ഒരു ഇടം അഥവാ സ്ഥലം ഉണ്ടായിരുന്നു. അവിടെ സ്ഥിതി ചെയ്തു കൊണ്ടാണ് വെടിമരുന്ന് വികാസം എന്ന പുതിയ അവസ്ഥയെ പ്രാപിച്ചത്. അതായത്, ഏതൊരു വസ്തുവിനും സ്ഥിതി ചെയ്യുന്നതിനുള്ള ഒരിടം ഉണ്ടായിരുന്നാല്‍ മാത്രമേ അവിടെ നിന്നും വികാസമോ, സങ്കോചമോ എന്ന പുത്തന്‍ അവസ്ഥകളിലേക്കു രൂപം മാറാന്‍ അതിനു സാധിക്കുകയുള്ളു എന്ന് സാരം.
ബിഗ് ബാംഗിന് മുന്‍പ് പ്രപഞ്ചമോ, പ്രപഞ്ച ഭാഗമായ യാതൊന്നുമോ ഉണ്ടായിരുന്നതായി ശാസ്ത്രം പറയുന്നില്ല. അപ്പോള്‍പ്പിന്നെ എവിടെ നടക്കും ഈബിഗ് ബാംഗ് ? ഒന്നുമില്ലായ്മയില്‍ ഒരു സ്‌ഫോടനം അല്ലെങ്കില്‍ വികാസം ഉണ്ടാവുന്നതെങ്ങനെ ? ഒരുവസ്തുവിന് സ്ഥിതി ചെയ്യാന്‍ ഒരിടം ഉണ്ടെങ്കില്‍ മാത്രമേ അതിനു വികസിക്കുവാന്‍ സാധിക്കുകയുള്ളു എന്ന്‌നമ്മള്‍ കണ്ടു. ഇടം ഇല്ലാത്തിടത്ത് എങ്ങനെ വസ്തു ഉണ്ടാവും ? ഏതൊരിടവും പ്രപഞ്ച ഭാഗമാണ്എന്നതിനാല്‍ത്തന്നെ ബിഗ് ബാംഗിന് മുന്‍പും അങ്ങിനെ ഒരിടം ഉണ്ടായിരുന്നു എന്നാണോ മനസിലാക്കേണ്ടത് ? എങ്കില്‍ ബിഗ് ബാംഗ് ആണ് പ്രപഞ്ച ഉല്പത്തിക്ക് കാരണമായത് എന്ന വാദത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്?
പദാര്‍ത്ഥങ്ങളുടെ ഘടനാ – വിഘടനാ പ്രിക്രിയയിലെ സജീവമായ വര്‍ത്തമാനാവസ്ഥ. അതാണല്ലോ ഞാനും, നിങ്ങളും, കാളയും, കഴുതയും, മരവും, പുഴുവും, മണ്ണും, ജലവും,നക്ഷത്രവും, നക്ഷത്ര രാശികളും ഉള്‍ക്കൊള്ളുന്നഈ മഹാ പ്രപഞ്ചം ! പ്രപഞ്ച ഭാഗവും, പ്രപഞ്ച വസ്തുവുമായ എന്നിലും, നിങ്ങളിലും, എന്റെയും, നിങ്ങളുടെയുംകാഴ്ചക്കും, കേള്‍വിക്കും, സ്പര്‍ശനത്തിനും, അതീതമായി സന്നിവേശിപ്പിക്കപ്പെട്ട, ( ഭൗതിക വാദികളുടെഭാഷയില്‍ സന്നിവേശിക്കപ്പെട്ട ) ഒരു ബോധാവസ്ഥ നാം അനുഭവിക്കുന്നുണ്ടല്ലോ ? ഈ ബോധാവസ്ഥയുടെ സജീവ വ്യാപാരമായ ‘ചിന്ത ‘ യുടെവിരല്‍ത്തുമ്പുകളില്‍ തൂങ്ങിയാണല്ലോ നമ്മള്‍ നമ്മുടെ മഹത്തായ ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുന്നത് ? ( ഈ ബോധാവസ്ഥയും,അതിന്റെ സജീവ വ്യാപാരമായ ചിന്തയും എന്നില്‍ നിന്നും പൂര്‍ണ്ണമായും വലിച്ചു നീക്കംചെയ്യുന്നതായാല്‍ പിന്നെ ഞാന്‍ എന്താണ് ? ഒന്നുമേയല്ലാത്ത, ഒരുപയോഗവുമില്ലാത്ത ഒരു പിണ്ഡം. വിഘടിപ്പിക്കപ്പെടാന്‍ മാത്രമായി ഒരിക്കല്‍ ഘടിപ്പിക്കപ്പെട്ട ഞാന്‍ രൂപം മാറുന്നു. )
ഒരു കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്തിട്ടുള്ള പ്രോഗ്രാം അനുസരിച്ച് കംപ്യുട്ടര്‍ പ്രവര്‍ത്തിക്കുന്നത് പോലെ പ്രപഞ്ചംപ്രവര്‍ത്തിക്കുന്നു. ഈറ്റ ഉപയോഗപ്പെടുത്തി ഒരു ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുത്ത കടലാസില്‍ നിന്ന് വീണ്ടും ഈറ്റഉണ്ടാക്കുക എളുപ്പമല്ലാത്തത് പോലെ പ്രപഞ്ച നിയമങ്ങള്‍ എപ്പോഴും മാറ്റപ്പെടാവുന്നവയല്ല എന്ന് കാണാം. സാധാരണ നിലയിലാണെങ്കില്‍ നാളെ രാവിലെ സൂര്യന്‍ ഉദിക്കാതിരിക്കുക എന്നത് അസാധ്യമാണ്. അല്ലെങ്കില്പിന്നെ സൂര്യനെക്കാള്‍ വലിയ ഒരു നക്ഷത്രം വഴിതെറ്റി വന്ന് സൂര്യനുമായി കൂട്ടിയിടിച്ചു തകര്‍ക്കണം. ഇതും തികച്ചും അസാധ്യമായ തരത്തിലാണ് പ്രപഞ്ച സംവിധാനം. എന്ത് കൊണ്ടെന്നാല്‍ അതി ജിജ്ഞാസുവായഐന്‍സ്റ്റെയിന് പോലും വിശദീകരിക്കാന്‍ ആവാത്ത തരത്തിലുള്ള അതി സങ്കീര്‍ണ്ണമായ ആകര്‍ഷണ – വികര്‍ഷണ അടിത്തറയിലാണ് മഹാ പ്രപഞ്ചത്തിലെ ഓരോ പരമാണുവും അതതിനു നിശ്ചയിക്കപ്പെട്ട ഇടങ്ങളില്‍നില നില്‍ക്കുന്നത്. അജ്ഞാതവും, അപരിമേയവും, അനിവാര്യവുമായ ആകര്‍ഷണ – വികര്‍ഷണങ്ങളുടെ ഈഒരു ബലാബലത്തില്‍ നില നില്‍ക്കുന്നത് കൊണ്ടാണ് ഗ്രഹങ്ങള്‍ കൂട്ടിയിടിക്കാത്തതും, ഉല്‍ക്കകള്‍ നമ്മുടെഉച്ചിയില്‍ പതിക്കാത്തതും, കാലാ കാലങ്ങളില്‍ വസന്തവും, ശിശിരവും വന്നു പോകുന്നതും, നിലക്കാത്തതാളമായി ജീവന്റെ സ്പന്ദനങ്ങള്‍ എന്നെന്നും നില നില്‍ക്കുന്നതും.
സര്‍വ നന്മകളുടെയും സമ്പൂര്‍ണ്ണ സാക്ഷാല്‍ക്കരമായ ദൈവസ്‌നേഹം അതിന്റെ അപാരവും, അനുപമവുമായവാത്സല്യത്തികവോടെ ഉണ്ടാക്കി വച്ചതാണ് ഈ ഈ പ്രപഞ്ചം. അതില്‍ തന്റെ ഓമനയായ മനുഷ്യനെതാരാട്ടി ഉറക്കുന്നതിനുള്ളപിള്ളത്തൊട്ടില്‍ ആയിട്ടാണ് ഭൂമി എന്ന ഈ നക്ഷത്രപ്പാറയെ ഇവിടെ ഞാത്തിയിട്ടിട്ടുള്ളത്. ഈ നക്ഷത്രപ്പാറയില്‍മനുഷ്യ ജീവിതത്തിന് അനിവാര്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള യന്ത്ര സംവിധാനങ്ങള്‍ആയിട്ടായിരിക്കണം സൂര്യനും, സൗര യൂഥവും, നക്ഷത്രങ്ങളും, നക്ഷത്ര രാശികളും ഉള്‍ക്കൊണ്ട് വളര്‍ന്നുപടര്‍ന്നു നില നില്‍ക്കുന്ന ഈ മഹാ പ്രപഞ്ചം.!
ഇതു വരെയുള്ള ശാസ്ര്ത്രീയ അന്വേഷണങ്ങള്‍ക്ക് പ്രപഞ്ചത്തിന്റെ അഞ്ച് ശതമാനത്തെക്കുറിച്ചു പോലുംവിശകലനം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ഭൂമി കേവലമായഒരിളമുറക്കാരന്‍ മാത്രമാണെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. അവരുടേതായ ന്യായങ്ങളില്‍ അത്ശരിയുമായിരിക്കാം. എന്നാല്‍ ദാര്‍ശനികമായ ഒരകക്കണ്ണു കൊണ്ട് നോക്കിക്കണ്ടാല്‍ ഈ ഭൂമി ഇത് പോലെ നിലനിര്‍ത്തുന്നതിനും, പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള പശ്ചാത്തല സംവിധാനങ്ങളാണ് പ്രഞ്ചത്തില്‍ ഉള്ളത് എന്ന്മനസിലാക്കാന്‍ സാധിക്കുന്നതാണ്.
നമ്മുടെ കയ്യെത്തുന്ന ദൂരത്തിലുള്ള ഒരു സ്വിച്ചു് ഓണ്‍ ചെയ്തു കൊണ്ട് വെളിച്ചവും, കാറ്റും ഏ. സി യും നാംആസ്വദിക്കുമ്പോള്‍ നമ്മുടെ ചിന്ത ആ സ്വിച്ചുമായി മാത്രമേ ബന്ധപ്പെടുന്നുള്ളു എന്ന് കാണാം. എന്നാല്‍ നമ്മുടെവിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന ഈ സുഖ സൗകര്യങ്ങള്‍ നമുക്കെത്തിക്കുന്നതിനായി എന്തുമാത്രം സാങ്കേതികസംവിധാനങ്ങളാണ് സ്വിച്ചിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കുന്നേയില്ല.
സ്വിച്ചില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള അളവുകള്‍ ക്രമീകരിക്കപ്പെട്ട വയറുകള്‍, അമിതമായ വൈദ്യുതിപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്യൂട്ട് ബ്രേക്കറുകള്‍, അതിനും മുന്‍പേയുള്ള മെയിന്‍ സ്വിച്ചുകള്‍, അളവുകള്‍ ക്രമപ്പെടുത്തുന്നതിനുള്ള ട്രാന്‍സ്‌ഫോമറുകള്‍, ട്രാന്‍സ്‌ഫോര്‍മറുകളെ ഫീഡ് ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ്‌ലൈനുകള്‍, സ്റ്റാന്‍ഡേര്‍ഡ് ലൈനുകള്‍ സമ്പന്നമാക്കുന്ന ഹെവി ലൈനുകള്‍, ഹെവി ലൈനുകളെപോഷിപ്പിക്കുന്ന സബ് സ്റ്റേഷനുകള്‍, സബ് സ്റ്റേഷനുകളില്‍ സദാ മുരളുന്ന കൂറ്റന്‍ യന്ത്രങ്ങള്‍, ഈ യന്ത്രങ്ങളെസദാ സജീവമാകുന്ന പവര്‍ സ്റ്റേഷനുകള്‍, പവര്‍ സ്റ്റേഷനുകളില്‍ രാപ്പകല്‍ തിരിഞ്ഞു കൊണ്ടേയിരിക്കുന്ന ഭീമന്‍ജനറേറ്ററുകള്‍, ഈ ജനറേറ്ററുകള്‍ക്ക് ചലന ശേഷി പ്രദാനം ചെയ്യുന്ന ജല ശക്തിയോ, താപ ശക്തിയോ, അണുശക്തിയോ. എല്ലാറ്റിനെയും യഥാവിധി നില നിര്‍ത്തുന്ന ആയിരക്കണക്കിനായ ഉപകരണങ്ങള്‍, ഇവകളുടെയെല്ലാം ക്രമാനുഗതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നമ്മുടെ വിരല്‍ത്തുമ്പിലെ സ്വിച്ചു് നമുക്ക് സുഖംഎത്തിക്കുന്നത് എന്ന് നമ്മള്‍ അറിയുന്നുണ്ടോ ?
ഇവിടെ ഈ സ്വിച്ചിന്റെ സ്ഥാനത്താണ് നമ്മുടെ ഭൂമി. പദാര്‍ത്ഥങ്ങളുടെ ഘടനാ – വിഘടനാ പ്രിക്രിയയിലെവര്‍ത്തമാനാവസ്ഥയാണല്ലോ പ്രപഞ്ചം. പ്രപഞ്ച വസ്തുക്കള്‍ കൊണ്ട് അത്യതിശയകരമായി ഘടിപ്പിക്കപ്പെട്ടlഅപൂര്‍വ പ്രതിഭാസമാണല്ലോ മനുഷ്യന്‍. ഈ മനുഷ്യന് പരമാവധി സുഖം നല്‍കുന്നതിനുള്ളസംവിധാനങ്ങളാണ് ഭൂമിയില്‍ ഒരുക്കി വച്ചിട്ടുള്ളത്. അവന്റെ മൃദുലമായ തൊലിക്ക് കുളിര്‍മ്മയേകുന്നത്തിനായിക്രമീകരിക്കപ്പെട്ട ഒരു താപനില. നിറവും, മണവും, രുചിയും നിറച്ചു വച്ചിട്ടുള്ള ഫല മൂലാദികള്‍. ആകാശവും, വായുവും, ജലവും, അഗ്‌നിയും പൃഥ്വിയും കൊണ്ടുള്ള പോഷക തന്ത്രങ്ങള്‍, മഞ്ഞും, മഴയും, കുളിരും, കാറ്റും, മണ്ണും, മരവും, താരും, തളിരും നിറഞ്ഞ സുഗന്ധ വാഹിയായ അന്തരീക്ഷം. തന്റെ അരുമക്കിടാവിന് തൊട്ടില്‍കെട്ടുന്ന ഒരമ്മയുടെ കരുതലോടെയാണ് മനുഷ്യന് വേണ്ടി ഈ ഭൂമി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഈഅവസ്ഥയെക്കുറിച്ചുള്ള ദാര്‍ശനിക അവബോധം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ഭാരതീയാചാര്യന്‍ ‘ അന്നം ഹിഭൂതാനാം ജേഷ്ഠം ‘ എന്ന് അതിനെ വിലയിരുത്തി. അന്നം അഥവാ ജീവിത സാഹചര്യങ്ങള്‍ ജീവിക്കും മുന്‍പേ, അതായത് ജേഷ്ഠാവസ്ഥയില്‍ ഉണ്ടായിരുന്നു എന്ന് സാരം.
ആയിരത്തി മുന്നൂറ്റി എണ്‍പത്തി രണ്ട് കോടി കൊല്ലങ്ങള്‍ക്കു മുന്‍പ് രൂപം പ്രാപിച്ചുവെന്ന് ആധുനിക ശാസ്ത്രം വിലയിരുത്തുന്നപ്രപഞ്ചത്തില്‍ കേവലമായ മുപ്പത്തഞ്ചു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ആദിമ മനുഷ്യന്‍ രണ്ടു കാലില്‍എഴുന്നേറ്റു നടന്നതെന്ന് അവര്‍ തന്നെ പറയുമ്പോള്‍ തന്റെ അരുമയായ മനുഷ്യന്റെ ജീവ സന്ധരണത്തിന്അനുകൂലമായ സാഹചര്യങ്ങളുടെ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയായിരുന്നില്ലേ പ്രപഞ്ചാത്മാവായ ദൈവം ഇക്കണ്ട മഹാകാലമത്രയും ചെലവഴിച്ചിരിക്കുക ?
സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയ എന്റെ ശരീരത്തില്‍, ശരീര ഭാഗമല്ലാത്ത, കാഴ്ചക്കും, കേള്‍വിക്കും, ഗന്ധത്തിനും, രുചിക്കും, സ്പര്‍ശനത്തിനും വ്യവച്ഛേദിക്കാനാവാത്ത ആസ്തിത്വമായിഎന്റെ മണ്‍കൂടിന്റെ റിംഗ് മാസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഞാന്‍ എന്ന വര്‍ത്തമാന ബോധാവസ്ഥ എന്നതാണല്ലോഎന്റെ ജീവിതം ? അമ്മയുടെ ഗര്‍ഭത്തിനും മുന്‍പേ എങ്ങോ, എവിടെയോ ഒരു കേവല ബിന്ദു മാത്രമായിരുന്നഎന്നെ ഇന്ന് കാണുന്ന ആറടി \രണ്ടടി ഫ്രയിമിനുള്ളില്‍ ഇത് പോലെ വളര്‍ത്തിയെടുത്തത് ഈബോധാവസ്ഥയുടെ പ്രാഗ് രൂപമായ വൈറ്റല്‍ പവര്‍ എന്ന ആത്മ ശക്തി തന്നെ ആയിരുന്നുവല്ലോ ? ഞാന്‍ഉണ്ണുന്നതും, ഉറങ്ങുന്നതും, ഇണ ചേരുന്നതും മാത്രാല്ലാ, എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിലും റിങ്മാസ്റ്റര്‍ ആയിരുന്നു കൊണ്ട് എന്നെ ജീവിപ്പിക്കുന്നത് ഇതേ ബോധാവസ്ഥ എന്ന ആത്മ ശക്തി തന്നെയാണല്ലോ ?
എങ്കില്‍ പ്രപഞ്ചത്തിന്റെ ചെറു മാത്ര മാത്രമായ ഞാനെന്ന ചെറു കഷണത്തില്‍ ഇവിടെ ഇപ്രകാരം ആണെങ്കില്‍സര്‍വ മാത്രകളുടെയും സമജ്ഞ സമാഹാരമായ മഹാ പ്രപഞ്ചത്തിലും ഇതേ ബോധാവസ്ഥയുടെ ഒരു വലിയഭാവംസജീവമായി ഉണ്ടായിരിക്കണമല്ലോ ? അതല്ലേ യുക്തി ? അതല്ലേ ശാസ്ത്രം ? ഇവിടെ ഈ ചെറിയ കഷണത്തില്‍ഇപ്രകാരം പ്രവര്‍ത്തിച്ച് എന്നെ ഞാനാക്കുന്ന ഈ ബോധാവസ്ഥ സമാനമായ സാഹചര്യങ്ങളുടെ വലിയകഷണമായ പ്രപഞ്ചത്തിലും ഒരു വലിയ ബോധാവസ്ഥയായി നില നില്‍ക്കുന്നുണ്ട് എന്ന് ശാസ്ത്ര ബോധവും, ധര്‍മ്മ ബോധവും ഉള്ള ആര്‍ക്കും അംഗീകരിക്കേണ്ടി വരുന്നു. ചിന്താശക്തി പേറുന്ന ഇരുന്നൂറു ഗ്രാം മാത്രം വരുന്ന മനുഷ്യ മസ്തിഷ്‌കത്തിന്റെവിലയിരുത്തലുകളുടെ ചെറു ഫ്രയിമുകള്‍ക്കുള്ളില്‍ ഒതുക്കാനാവാത്തതാണെങ്കിലും, അത് തന്നെയല്ലേ സര്‍വപ്രപഞ്ചത്തിന്റെയും സൃഷ്ടാവും, സംരക്ഷകനുമായ പ്രപഞ്ചാത്മാവ് എന്ന ദൈവം.?
അസംഖ്യങ്ങളായ അവയവങ്ങളുടെയും, അനുബന്ധ സംവിധാനങ്ങളുടെയും സഹായത്തോടെസംയോജിപ്പിക്കപ്പെട്ട എന്റെ ശരീരത്തെ ഒരേ ആത്മ ശക്തിയുടെ പ്രകട രൂപമായ ബോധാവസ്ഥയില്‍പ്രവര്‍ത്തിപ്പിക്കുന്നു എന്നതിനാല്‍ത്തന്നെ, കോടാനുകോടി ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, നക്ഷത്രങ്ങളും, നക്ഷത്രരാശികളും ഉള്‍ക്കൊള്ളുന്ന മഹാ പ്രപഞ്ചത്തിനും ഒരാത്മാവ്, അഥവാ ഒരു ബോധാവസ്ഥ തന്നെയാവും ഉണ്ടാവുകഎന്നതല്ലേ യുക്തി സഹമായ ശാസ്ത്രം ? മനുഷ്യ വര്‍ഗ്ഗ മഹായാനത്തിന്റെ വഴിത്താരകളില്‍ പലയിടങ്ങളിലുംദാര്‍ശനികരായ പ്രതിഭാ ശാലികളുടെ ചിന്തകളില്‍ നിന്ന് ഏക ദൈവ സിദ്ധാന്തം രൂപപ്പെട്ടു വന്നത്ഇങ്ങിനെയായിരിക്കണം എന്നതല്ലേ ശരി ?
മത ഗ്രന്ഥങ്ങള്‍ മനുഷ്യന്റെ സൃഷ്ടികള്‍ മാത്രമാണ്. പല മതങ്ങളും തങ്ങളുടെ ഗ്രന്ഥങ്ങള്‍ ദൈവം നേരിട്ടോ, ദൈവ ശ്വാസീയമായിട്ടോ എഴുതപ്പെട്ടവയാണെന്ന് അവകാശപ്പെടുന്നുണ്ട്. ദൈവത്തിന് പുസ്തകമെഴുത്തല്ലാജോലി എന്ന് ആദ്യമായി ഈ സുഹൃത്തുക്കളോട് പറഞ്ഞു കൊള്ളട്ടെ. ദൈവ ശ്വാസീയം എന്ന് പറയുന്നതില്‍അല്‍പ്പം യുക്തിയുണ്ട്. എന്തുകൊണ്ടെന്നാല്‍ ഓരോ എഴുത്തുകാരനിലും ഒരു ദാര്‍ശനിക ഭാവമുണ്ട്. അത്‌കൊണ്ടാണ് അവന് എഴുതാന്‍ കഴിയുന്നത്. നിങ്ങള്‍ ആസ്വദിച്ചു വായിച്ച കവിതയിലെ എല്ലാ വാക്കുകളും മുന്‍പേനിങ്ങള്‍ക്കറിയാമായിരുന്നു. എങ്കിലും അവ നിങ്ങളുടേതായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് ഇതുപോലെ അവകളെആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു കവി അവന്റെ ദാര്‍ശനിക ക്രമത്തില്‍ അവകളെ അടുക്കി വച്ചപ്പോള്‍അവക്ക് വലിയ മാനങ്ങള്‍ കൈവരികയായിരുന്നു. നിങ്ങളുടേതായിരുന്ന വെറും വാക്കുകള്‍ കവിയുടെ ദാര്‍ശനികഫ്രയിമിലൂടെ കടന്നപ്പോള്‍ അവകള്‍ക്കു നിങ്ങളെ ആസ്വദിപ്പിക്കാനും, ആനന്ദിപ്പിക്കുവാനും സാധിച്ചുവെങ്കില്‍അത് അവന് ദൈവീകമായി ലഭ്യമായ സിദ്ധി എന്ന അനുഗ്രഹ വിശേഷമാണ് എന്നതിനാല്‍ത്തന്നെ അത് ദൈവശ്വാസീയമാണ് എന്ന് പറയാം.
ദൈവത്തിന് ഘടാ ഖണ്ഡന്‍ പേരുകള്‍ കല്‍പ്പിച്ചു നല്‍കിയതും പാവം മനുഷ്യനാണ്. ഒരേ ഒരു ദൈവംമാത്രമേയുള്ളുവെന്നും, ആ ദൈവം സര്‍വ പ്രപഞ്ചത്തിലുമായി നിറഞ്ഞു നില്‍ക്കുന്ന പ്രപഞ്ചാത്മാവ് എന്നസജീവമായ ബോധാവസ്ഥ ആണെന്നും തുറന്നു സമ്മതിക്കുമ്പോള്‍ തന്നെ ആ ഒരേ ദൈവത്തിനെ മൂന്നായും, പത്തായും ഒക്കെ പിരിക്കുകയും, വീണ്ടും തിരിച്ചു പിരിച്ച് ഒന്നാക്കുകയും ചെയ്ത വിരുതന്മാരും മതങ്ങളില്‍ ഉണ്ട്. മറ്റു ചിലരാകട്ടെ തങ്ങളുടെ രാജാക്കന്മാരെയും, പ്രഭുക്കന്മാരെയും ഭരണാധികാരികളെയും മാത്രമല്ലാ, കാലാകാലങ്ങളില്‍ എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെയും ദൈവങ്ങളാക്കി ആരാധിച്ചു. ഈ കഥാപാത്രങ്ങളെസര്‍വാംഗ സുന്ദരികളും, വീര ശൂര പരാക്രമികളായ സുന്ദരക്കുട്ടപ്പന്മാരും ആക്കി ചിത്രീകരിക്കുന്നതില്‍ ഏവരുംമത്സരിച്ചു. ഓരോ നാടുകളിലെയും നിലവിലിരുന്ന വേഷ ഭൂഷാദികള്‍ സമൃദ്ധമായി അവരെ അണിയിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. ഇതില്‍ ഇന്ത്യയിലെ ദേവീ – ദേവന്മാരുടെ കാര്യമാണ് തികച്ചും വിചിത്രം. കുടുംബവും, കുട്ടികളും ഒക്കെയായി ജീവിക്കുന്ന ഇവര്‍ക്ക് ഒന്ന് കക്കൂസില്‍ പോകണമെങ്കിലോ, ഭാര്യാ- ഭര്‍ത്താക്കന്മാര്‍ക്ക് കിടപ്പറയില്‍ പോകണമെങ്കിലോ അവരണിഞ്ഞിരിക്കുന്ന വേഷ ഭൂഷാദികള്‍ അഴിച്ചു മാറ്റാന്‍തന്നെ എത്ര സമയം ചെലവഴിച്ചു കഷ്ടപ്പെട്ടിട്ടാവും ഇതൊക്കെ ഒന്ന് സാധിച്ചെടുക്കുക?. അപ്രതീക്ഷിതമായി വല്ലവയറിളക്കമോ മറ്റോ വന്നു പോയാല്‍ ഹാ കഷ്ടം. ആകെ നാറ്റിച്ചത് തന്നെ !
അപൂര്‍ണ്ണനായ മനുഷ്യന്റെ എല്ലാ ചിന്തകളും, എല്ലാ പ്രവര്‍ത്തികളും അപൂര്‍ണ്ണം തന്നെയായിരിക്കും എന്ന്അടിവരയിട്ട് തെളിയിക്കുന്നതാണ് ഇവര്‍ തന്നെ സൃഷ്ടിച്ചെടുത്ത ഇവരുടെ കഥാപാത്ര ദൈവങ്ങളുടെ സ്വഭാവചിത്രീകരണം. മറ്റുള്ളവന്റെ വീട്ടില്‍ കയറി അവന്റെ ഭാര്യയെ വ്യഭിചരിക്കുന്ന ദൈവങ്ങള്‍ മുതല്‍ വീട്ടില്‍ക്കയറിഅവിടെയുള്ള പെണ്‍കുട്ടികളെ ബലമായി പിടിച്ചു കൊണ്ട് പോയി തങ്ങളുടെ ആണ്‍ മക്കള്‍ക്ക് ഭാര്യമാരാക്കികൊടുക്കുന്ന വീരന്മാര്‍ വരെയുണ്ട് കൂട്ടത്തില്‍. പുഴയില്‍ കുളിക്കുന്ന പെണ്ണുങ്ങളുടെ ഉടുതുണി അടിച്ചു മാറ്റിഅവരുടെ നഗ്‌നമായ ഗുഹ്യ ഭാഗങ്ങളില്‍ സമൃദ്ധമായി തുറിച്ചു നോക്കി ദര്‍ശനരതി ആസ്വദിക്കുന്ന പക്കാചട്ടമ്പിത്തരം പ്രയോഗിച്ചവരുണ്ട്. അത്തരക്കാരും ദൈവങ്ങളാണ്. ചില ദൈവങ്ങളുടെ ലിംഗവും, ദേവിമാരുടെയോനിയും മുറിച്ചു മാറ്റിയിട്ട് അതിനെയാണ് ആരാധന. സ്വന്തം പടയാളിയുടെ ഭാര്യയുടെ നിമ്‌നോന്നതങ്ങളില്‍കണ്ണുടക്കിയിട്ട് തന്റെ അധികാരം ഉപയോഗിച്ച് അവനെ കൊല്ലിച്ച് പെണ്ണിനെ സ്വന്തമാറ്റിയ മറ്റൊരു ദൈവ തുല്യന്‍. പെണ്‍ മക്കളെ വ്യഭിചരിക്കുന്നവര്‍, പിടിച്ചടക്കുന്ന നാട്ടിലെ മുഴുവന്‍ സ്ത്രീകളെയും ക്രൂരമായി ബലാത്സംഗംചെയ്തു കൊല്ലുന്നവര്‍, പാല്‍പ്പത മാറാത്ത പിഞ്ചു ബാലികമാരെ തങ്ങളുടെ ബലവും, അധികാരവും ഉപയോഗിച്ച്ഭാര്യയാക്കി കൂടെ പൊറുപ്പിക്കുന്നവര്‍. ഇവരൊക്കെയാണ് നമുക്കു സ്വര്‍ഗ്ഗം വാങ്ങിത്തരാനായി പള്ളികളിലും, ക്ഷേത്രങ്ങളിലും, മോസ്‌ക്കുകളിലും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള കഥാപാത്ര ദൈവങ്ങള്‍.
ഇത്തരം പ്രതിഷ്ഠകളെയും, അതില്‍ അടങ്ങിയിട്ടുള്ള അര്‍ത്ഥ ശൂന്യതകളെയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഭൗതികവാദികളായ യുക്തി വാദികള്‍ ദൈവ നിഷേധവും, നിരീശ്വരത്വവും പ്രചരിപ്പിക്കുന്നത്. എന്നാല്‍ പ്രപഞ്ചാത്മാവായയഥാര്‍ത്ഥ ദൈവത്തെ തിരിച്ചറിയുന്നതിനുള്ള യുക്തിസഹമായ ശാസ്ത്ര ബോധം അവര്‍ക്ക്ഉണ്ടായിക്കാണാത്തതില്‍ എന്ത് യുക്തിയാണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല.









