കെ.എസ്.ആർ.ടി.സി ബസുകൾ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾ പരാതി അറിയിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണിരാജു മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാൽ പദ്ധതി ഉടൻ നടപ്പാക്കും. കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസുകൾ മീൻവിൽപ്പനയ്ക്ക് ഉപയോഗിക്കുന്നതും പരിഗണനയിലാണ്.
കെ.എസ്.ആർ.ടി.സി ബസുകൾ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരായ യൂണിയനുകളുടെ പ്രതിഷേധം അറിയില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി ആന്റണി രാജു. തെറ്റിദ്ധാരണയുണ്ടെങ്കിൽ നീക്കുമെന്ന പറഞ്ഞ മന്ത്രി, സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ ജീവനക്കാരും യൂണിയനുകൾ ബാധ്യസ്ഥരാണെന്ന് കൂട്ടിച്ചേർത്തു.
ഡ്രൈവർമാർ മാലിന്യം നീക്കേണ്ടതില്ലെന്നും വാഹനം ഓടിച്ചാൽ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. മീൻവിൽക്കുന്ന സ്ത്രീകൾ അടുത്തകാലത്ത് നേരിട്ട ചില ദുരനുഭവങ്ങൾ കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മീൻവിൽപ്പനയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകൾ പരിഗണിക്കുന്നത്. ഡിപ്പോകളിലായിരിക്കും മീൻവിൽപ്പനയ്ക്ക് സൗകര്യമൊരുക്കുക.













